മറ്റത്തിപ്പാറ: ഭൂഗർഭ ജലചൂഷണത്തിനെതിരേ നാട്ടുകാർ കോടതിയെ സമീപിച്ച് അനുകൂല വിധി സന്പാദിച്ചു. സ്വകാര്യവ്യക്തിയുടെ പുരയിടത്തിൽ നിന്നു വൻതോതിൽ ഭൂഗർഭജലം ശേഖരിച്ച് വിൽക്കുന്നതിനെതിരേയാണ് നാട്ടുകാർ രംഗത്തു വന്നത്. വേനൽക്കാലത്ത് ഏറെ കുടിവെള്ളക്ഷാമം നേരിടുന്ന മറ്റത്തിപ്പാറ അടുതാറ്റ് ഭാഗത്തെ 12 വീട്ടുകാരാണ് ജലചൂഷണത്തിനെതിരേ കോടതിയെ സമീപിച്ചത്. ഇവിടെ സ്വകാര്യവ്യക്തി അനധികൃതമായി കുഴൽകിണർ നിർമിച്ച് ലോറിയിലും പിക്കപ്പ് വാനിലുമായി ദിനംപ്രതി ഇരുപതിലധികം ലോഡ് വെള്ളം കടത്തിക്കൊണ്ടു പോവുകയാണെന്ന് പരാതിയിൽ പറയുന്നു. പഞ്ചായത്ത് അധികൃതരുടെയോ ഭൂഗർഭജല വകുപ്പിന്റെയോ അനുമതി ഇല്ലാതെയാണ് കുഴൽകിണർ നിർമിച്ചതെന്ന് നാട്ടുകാർ ആരോപിച്ചു. വൻതോതിലുള്ള ജലചൂഷണം മൂലം സമീപവാസികളുടെ കിണറുകൾ വറ്റിവരണ്ടതായും പാറമട, കോഴിഫാം എന്നിവിടങ്ങളിലേക്കാണ് വെള്ളം കൊണ്ടുപോയിരുന്നതെന്നും പറയുന്നു.
നാട്ടുകാർ പോലീസിലും പഞ്ചായത്തിലും പരാതി നൽകിയെങ്കിലും നടപടിയുണ്ടാകാത്ത സാഹചര്യത്തിലാണ് കോടതിയെ സമീപിച്ചത്. പാലാ മുനിസിപ്പ് കോടതിയിൽ പൊതുതാത്പര്യ ഹർജി ഫയൽ ചെയ്തു. ജലചൂഷണത്തിനെതിരേ കോടതി സ്റ്റേ അനുവദിക്കുകയായിരുന്നു.