അടിമാലി: കല്ലാർ - മാങ്കുളം റോഡിന്റെ നിർമാണോദ്ഘാടനം വൈദ്യുതി മന്ത്രി എം.എം. മണി നിർവഹിച്ചു. സമയബന്ധിതമായി നിർമാണജോലികൾ പൂർത്തീകരിക്കാൻ മന്ത്രി പൊതുമരാമത്ത് ഉദ്യോഗസ്ഥർക്ക് നിർദേശംനൽകി. യോഗത്തിൽ വിരിപാറ - മൂന്നാർ റോഡിന്റെ നിർമാണോദ്ഘാടനവും മന്ത്രി നിർവഹിച്ചു.
ഇരു റോഡുകളുടേയും നിർമാണത്തിനാവശ്യമായ ഫണ്ടുകൾ സർക്കാർ വകയിരുത്തിയതായി യോഗത്തിൽ അധ്യക്ഷതവഹിച്ച എസ്. രാജേന്ദ്രൻ എംഎൽഎ പറഞ്ഞു. കല്ലാർ - മാങ്കുളം റോഡിന്റെ നിർമാണത്തിന് 13 കോടി രൂപയാണ് അനുവദിച്ചിട്ടുള്ളത്. ബിഎംബിസി ടാറിംഗ്, ഐറിഷ് ഡ്രൈനേജ് ഓട നിർമിക്കൽ, തറയോട് പാകൽ, സംരക്ഷണ ഭിത്തി നിർമാണം എന്നിവ നിർമാണ ജോലികളിൽ ഉൾപ്പെടുന്നു. ഒരു വർഷത്തിനുള്ളിൽ നിർമാണ ജോലികൾ പൂർത്തീകരിക്കണം.
രണ്ടരക്കോടി രൂപയാണ് വിരിപാറ - മൂന്നാർ റോഡിന്റെ സംരക്ഷണഭിത്തി നിർമാണത്തിനും ടാറിംഗിനുമായി വകയിരുത്തിയിട്ടുള്ളത്.
മാങ്കുളത്ത് നടന്ന ഉദ്ഘാടന പരിപാടിയിൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷാജി മാത്യു, എ.പി. സുനിൽ, പ്രവീണ്‍ ജോസ് തുടങ്ങിയവർ പങ്കെടുത്തു.