ഇടുക്കി: മുഖാവരണം, ശുചീകരണ വസ്തുക്കൾ എന്നിവ വിൽക്കുന്ന വിൽപന ശാലകളിൽ നടത്തിയ മിന്നൽ പരിശോധനയിൽ 16 കടകൾക്കെതിരെ ലീഗൽ മെട്രോളജി വകുപ്പ് നടപടിയെടുത്തു. 121 വ്യാപാര സ്ഥാപനങ്ങളിലാണ് മിന്നൽ പരിശോധന നടത്തിയത്. എറണാകുളം, തൃശൂർ, പാലക്കാട്, ഇടുക്കി എന്നീ ജില്ലകളിലെ സ്ഥാപനങ്ങളിലായിരുന്നു പരിശോധന. മെഡിക്കൽ സ്റ്റോറുകൾ കൂടാതെ സർജിക്കൽ ഷോപ്പുകൾ സൂപ്പർ മാർക്കറ്റുകൾ എന്നിവിടങ്ങളിലും പരിശോധനകൾ നടത്തി.
പാക്കേജ്ഡ് കമ്മോഡിറ്റീസ് നിയമം ലംഘിച്ച വിൽപനശാലകൾക്കെതിരെയാണ് നടപടി. പരിശോധന തുടരുമെന്നും കുറ്റക്കാർക്കെതിരെ ശക്തമായ നിയമ നടപടി സ്വീകരിക്കുമെന്നും ഡെപ്യൂട്ടി കണ്ട്രോളർ ജെ.സി. ജീസണ്‍ അറിയിച്ചു. മിന്നൽ പരിശോധനക്ക് ജില്ലയിൽ ബി.എസ്.ജയകുമാർ നേതൃത്വം നൽകി.