അടിമാലി: അടിമാലി ബസ് സ്റ്റാൻഡിനോടുചേർന്ന് സ്വകാര്യ വ്യക്തിയുടെ സ്ഥലത്ത് കുമിഞ്ഞുകൂടിയ മാലിന്യം ഗ്രാമപഞ്ചായത്ത് നീക്കംചെയ്തു. അടിമാലി ടൗണ്‍ ജുമാമസ്ജിദിനു സമീപത്തുനിന്നും ബസ് സ്റ്റാൻഡിലേക്കുള്ള ഇടവഴിയോരത്തായിരുന്നു വലിയ തോതിൽ ജൈവ അജൈവ മാലിന്യങ്ങൾ നിക്ഷേപിച്ചിരുന്നത്.
സ്വകാര്യ വ്യക്തിയുടെ സ്ഥലത്ത് സമീപത്തെ വ്യാപാര ശാലകളിൽനിന്നും ചെറിയ തോതിൽ ആരംഭിച്ച മാലിന്യ നിക്ഷേപം പിന്നീട് നിയന്ത്രണാതീതമായി തീർന്നു. മാലിന്യം മലപോലെ കുമിഞ്ഞുകൂടിയതോടെ ദുർഗന്ധം ഉയർന്നു. ഇതോടെ മാലിന്യം നിക്ഷേപിക്കുന്നതിന്റെ രാത്രികാല സിസിടിവി ദൃശ്യങ്ങളടക്കം നവമാധ്യമങ്ങളിൽ പ്രചരിക്കപ്പെട്ടു.
ഇതോടെ വിഷയത്തിൽ പഞ്ചായത്ത് ഇടപെടൽ നടത്തി. ചൊവ്വാഴ്ച രാത്രിയിൽ പ്രദേശത്തെ മാലിന്യം പഞ്ചായത്ത് യന്ത്രസഹായത്താൽ നീക്കം ചെയ്തു. പ്രദേശത്തിനി മാലിന്യ നിക്ഷേപം നടത്തിയാൽ നിയമ നടപടി സ്വീകരിക്കുമെന്ന് പഞ്ചായത്ത് പ്രസിഡന്റ് ദീപ രാജീവ് പറഞ്ഞു.
മാലിന്യനിക്ഷേപം നടത്തുന്ന ദൃശ്യങ്ങൾ പ്രചരിക്കപ്പെട്ടതോടെ പഞ്ചായത്ത് സെക്രട്ടറിയുൾപ്പെടെയുള്ള അധികൃതർ ഇവിടെയെത്തി മാലിന്യനിക്ഷേപം നടത്തുന്നവർക്ക് താക്കീതുനൽകിയിരുന്നു. മാലിന്യം വലിച്ചെറിയാതിരിക്കാൻ സ്വകാര്യ വ്യക്തിയോട് ഇവിടെ മതിൽ നിർമിക്കുവാൻ പഞ്ചായത്ത് നിർദേശം നൽകിയിട്ടുണ്ട്. മാലിന്യം നീക്കംചെയ്ത ഭാഗത്ത് മണ്ണുനിരത്തി സ്ഥലമുടമയുടെ അനുവാദത്തോടെ പൂച്ചെടികൾ നട്ടുപിടിപ്പിക്കുന്ന കാര്യവും പഞ്ചായത്തിന്റെ പരിഗണനയിലുണ്ട്.