തൊടുപുഴ:മണക്കാട് പഞ്ചായത്തിലെ രൂക്ഷമായ കുടിവെള്ള ക്ഷാമത്തിനു താത്കാലിക പരിഹാരമായി. പൊട്ടിയ പൈപ്പുകൾ മാറ്റിയും എയർവാൽവുകളുടെ തകരാറുകൾ അറ്റകുറ്റപ്പണി നടത്തിയുമാണ് കുടിവെള്ള വിതരണം വാട്ടർ അഥോറിറ്റി താത്കാലികമായി പുനഃസ്ഥാപിച്ചത്. മണക്കാട് പഞ്ചായത്തിലെ രൂക്ഷമായ കുടിവെള്ള ക്ഷാമം പരിഹരിക്കണമെന്നാവശ്യപ്പെട്ട് സിപിഎമ്മിന്റെ നേതൃത്വത്തിൽ പഞ്ചായത്ത് പ്രസിഡന്റും അംഗങ്ങളും പ്രദേശവാസികളും ഉൾപ്പെടെ വാട്ടർ അഥോറിറ്റി എക്സിക്യുട്ടീവ് എൻജിനിയറെ തടഞ്ഞു വച്ചിരുന്നു. നാലു ദിവസത്തിനുള്ളിൽ പ്രശ്നം താത്കാലികമായി പരിഹരിക്കാമെന്ന് എക്സിക്യുട്ടീവ് എൻജിനിയർ സമരക്കാർക്ക് ഉറപ്പു നൽകിയിരുന്നു. കൂടാതെ യുഡിഎഫും പഞ്ചായത്ത് ഓഫീസിനു മുന്നിൽ സമരം നടത്തിയിരുന്നു.
കരാറുകാർ സമരത്തിലായതിനാൽ പൈപ്പ് ലൈനിൽ അറ്റകുറ്റപ്പണി നടത്താൻ തൊഴിലാളികളെ കിട്ടാനില്ലാത്ത ബുദ്ധിമുട്ട് വാട്ടർ അഥോറിറ്റി അധികൃതർ വ്യക്തമാക്കിയിരുന്നു. ഇവിടെ തൊഴിലാളികളെ ലഭ്യമല്ലാത്തതിനാൽ പീരുമേട്ടിൽ നിന്നും എത്തിച്ചാണ് അറ്റകുറ്റപ്പണി നടത്തിയത്. ബുധനാഴ്ചയോടെ ജോലികൾ താത്കാലികമായി പൂർത്തിയാക്കി. അന്ന് മണക്കാട് ഭാഗത്തേക്ക് വെള്ളം പന്പു ചെയ്തു നൽകി. ഇന്നലെ ആൽപ്പാറ, ചിറ്റൂർ, പെരിയാന്പ്ര എന്നിവിടങ്ങളിലേക്കും വെള്ളം വിതരണം ചെയ്തു. ഒന്നിടവിട്ട ദിവസങ്ങളിലാണ് കുടിവെള്ള വിതരണം നടക്കുന്നത്. താത്കാലികമായി പ്രശ്നം പരിഹരിച്ചെങ്കിലും കുടിവെള്ളക്ഷാമത്തിനു ശാശ്വതമായി പരിഹാരം ഉണ്ടാക്കേണ്ടതുണ്ടെന്ന് പഞ്ചായത്ത് പ്രസിഡന്റ് വൽസാ ജോണ് പറഞ്ഞു. പുതിയ കുടിവെള്ള പദ്ധതി കമ്മീഷൻ ചെയ്തതിന്റെ ഭാഗമായി നിലവിൽ ഉണ്ടായിരുന്ന പദ്ധതി നിർത്തലാക്കിയതാണ് കുടിവെള്ളക്ഷാമത്തിനിടയാക്കിയത്. നിലവിൽ വെള്ളം വിതരണം ചെയ്യാനുപയോഗിക്കുന്ന ജലവിതരണ ടാങ്കുകൾക്ക് ആവശ്യമായ സംഭരണ ശേഷയില്ലാത്തത് ജല വിതരണത്തെ ബാധിക്കുന്നുണ്ട്.
കൂടാതെ പതിവായി പൈപ്പു പൊട്ടുന്നതും ജലവിതരണത്തിനു തടസമാകുന്നു. ഗുണമേൻമയേറിയ പൈപ്പുകളിട്ട് മണക്കാട്, ചിറ്റൂർ, ആൽപ്പാറ ഭാഗത്തേക്ക് വെള്ളം വിതരണം ചെയ്യുന്നതിന് സംഭരണ ശേഷി കൂടിയ വാട്ടർ ടാങ്ക് സ്ഥാപിക്കണം. ഇതിനായുള്ള നിർദേശം വാട്ടർ അഥോറിറ്റിക്ക് കൈമാറിയിട്ടുണ്ടെന്നും പ്രസിഡന്റ് പറഞ്ഞു.