മൂവാറ്റുപുഴ: ഇന്ന് ലോക വൃക്കദിനം ആചരിക്കുന്പോൾ സംസ്ഥാനത്തിന് മാതൃകയാവുകയാണ് മൂവാറ്റുപുഴ ജനറൽ ആശുപത്രിയിലെ ഡയാലിസിസ് സെന്റർ. ജില്ലയിലെ തന്നെ മാതൃകാ ചികിത്സാലയം കൂടിയായ മൂവാറ്റുപുഴ ജനറൽ ആശുപത്രിയിലെ ഡയാലിസിസ് സെന്റർ നിർധനരായ വൃക്കരോഗികളുടെ ആശ്രയകേന്ദ്രമായി മാറികഴിഞ്ഞു.
കഴിഞ്ഞ ഓഗസ്റ്റ് നാലിന് മന്ത്രി കെ.കെ. ശൈലജ ഉദ്ഘാടനം ചെയ്ത ഡയാലിസിസ് സെന്റർ പ്രവർത്തനം ആരംഭിച്ച് ഏഴ് മാസം പിന്നിടുന്പോൾ 428 ഡയാലിസിസുകളാണ് ഇവിടെ പൂർത്തിയായത്. ആറ് ഡയാലിസിസ് മെഷിനുകളാണ് ഇവിടെയുള്ളത്. ഇതിൽ അഞ്ചെണ്ണം ദിവസവും പ്രവർത്തിക്കുന്നു. ഒരണ്ണം അത്യാവശ്യ ഘട്ടങ്ങളിൽ ഉപയോഗിക്കുന്നതിനാണ് സജ്ജീകരിച്ചിരിക്കുന്നത്. ഒരു ഡോക്ടറും മൂന്ന് ഡയാലിസിസ് ടെക്നീഷ്യൻമാരും ഒരു നഴ്സുമാണ് ഇവിടെ സേവനം അനുഷ്ഠിക്കുന്നത്.
വൃക്കരോഗികളുടെ എണ്ണം ക്രമാതീതമായി വർധിച്ചതോടെ ഡയാലിസിസ് രണ്ട് ഘട്ടമാക്കാനുള്ള പ്രാരംഭ നടപടികൾ ആരംഭിച്ചിട്ടുണ്ട്. ഭൂരിഭാഗം പേർക്കും സൗജന്യമായാണ് ചികിത്സ നൽകുന്നത്. കാരുണ്യ, ആരോഗ്യ സുരക്ഷാ പദ്ധതി പ്രകാരവും ആർഎസ്ബിവൈ കാർഡുള്ളവർക്കുമാണ് സൗജന്യമായി ചികിത്സയുള്ളത്. അല്ലാത്തവർക്ക് ഒറ്റത്തവണത്തേയ്ക്ക് 500 രൂപ മാത്രമാണ് ഈടാക്കുന്നത്.
ഒരു ഡയാലിസിസിന് 1500 മുതൽ സ്വാകര്യ സ്ഥാപനങ്ങളും ആശുപത്രികളും ഈടാക്കുന്പോഴാണ് ഇവിടെ കുറഞ്ഞ ചിലവിൽ ഡയാലിസിസ് നടത്തുന്നത്. ഒരു രോഗിക്ക് ഡയാലിസിസ് ചെയ്യുന്നതിന് നാല് മണിക്കൂറോളം സമയം വേണം. ഇതുവരെ 95 വൃക്ക രോഗികളാണ് ഡയാലിസിസിനായി രജിസ്ട്രേഷൻ ചെയ്തിരിക്കുന്നത്.
സംസ്ഥാനത്ത് 42 ഡയാലിസിസ് സെന്ററുകളാണ് സർക്കാർ മേഖലയിൽ പ്രവർത്തിക്കുന്നത്. ഒൻന്പത് വർഷം മുന്പ് ആലുവയിലാണ് സർക്കാർ മേഖലയിലെ ആദ്യ ഡയാലിസിസ് സെന്റർ ആരംഭിച്ചത്.
ജില്ലയിൽ ആലുവയ്ക്ക് പുറമെ എറണാകുളം ജനറൽ ആശുപത്രി, മൂവാറ്റുപുഴ ജനറൽ ആശുപത്രി, പെരുന്പാവൂർ, തൃപ്പൂണിത്തുറ, ഫോർട്ടുകൊച്ചി, പറവൂർ താലൂക്ക് ആശുപത്രി എന്നിവിടങ്ങളിലാണ് സർക്കാർ മേഖലയിലെ ഡയാലിസിസ് സെന്ററുകൾ നിലവിലുള്ളത്.