കൂത്താട്ടുകുളം: പാടശേഖരങ്ങളാൽ സന്പന്നമായ തിരുമാറാടി പഞ്ചായത്തിൽ നെൽകൃഷിക്ക് ആവശ്യമായ ജലലഭ്യത ഉറപ്പാക്കുന്നതിന് ചിറകൾ പുനർനിർമിച്ച് കർഷകർക്ക് ആശ്വാസമേകുകയാണ് പഞ്ചായത്ത് ഭരണസമിതി. കഴിഞ്ഞ നാല് വർഷങ്ങൾകൊണ്ട് നാല് ചിറകൾ നിർമിച്ച പഞ്ചായത്തിൽ അഞ്ചാമത്തെ ചിറയുടെ നിർമാണം ആരംഭിച്ചു കഴിഞ്ഞു.
മറ്റൊരു ചിറയുടെ നിർമാണത്തിനായുള്ള ടെണ്ടർ നടപടികൾ പൂർത്തിയായി. കൂടാതെ അഞ്ച് ചിറകൾ അറ്റകുറ്റപ്പണികൾ നടത്തി നവീകരിക്കുകയും ചെയ്തു. പഞ്ചായത്തിലെ ഏഴാം വാർഡിൽ ഇപ്പോൾ നിർമാണം ആരംഭിച്ചിരിക്കുന്ന തിരുമാറാടി വടക്കുംപുറം പാടത്തെ കീഴ്ച്ചിറയുടെ നിർമാണം പൂർത്തിയാകുന്നതോടെ 65 ഏക്കർ പാടശേഖരത്തിനാണ് ജലലഭ്യത ഉറപ്പാകുന്നത്. ഇതിനായി പഞ്ചായത്ത് പദ്ധതിയിൽപ്പെടുത്തി 17 ലക്ഷമാണ് അനുവദിച്ചിട്ടുള്ളത്.
വെള്ളം ക്രമീകരിക്കുന്നതിനായി ലോഹനിർമിത ഷട്ടറുകളാണ് ചിറയിൽ സ്ഥാപിക്കുന്നത്. കാലപ്പഴക്കത്താൽ ജീർണ്ണാവസ്ഥയിലായ ചിറകൾ നവീകരിക്കണമെന്ന കർഷകരുടെ ദീർഘകാലത്തെ ആവശ്യമാണ് പഞ്ചായത്ത് ഭരണസമിതി നടപ്പാക്കിവരുന്നത്. മണ്ണത്തൂർ പാടശേഖരങ്ങൾക്ക് പ്രയോജനം ലഭിക്കുന്ന പുല്ലായിച്ചിറ ഏഴ് ലക്ഷം ചെലവഴിച്ചാണ് നിർമിച്ചത്. വാളിയപ്പാടം തോട്ടിൽ മഹാദേവക്ഷേത്രം ആറാട്ടുകടവിന് സമീപം 15 ലക്ഷം ചെലവിൽ നിർമിച്ച കമലമറ്റം ചിറ പുനർനിർമിക്കുകവഴി വാളിയപ്പാടം, കമലമറ്റം പാടങ്ങൾ ഉൾപ്പടെ 80 ഏക്കറോളം പാടശേഖരങ്ങൾക്കാണ് പ്രയോജനം ലഭിക്കുന്നത്.
മുട്ടത്തുമാക്ക്, കാഞ്ഞിരമറ്റം പാടശേഖരങ്ങൾക്ക് ജലം ലഭിക്കുന്നതിനായി ബ്ലോക്ക് പഞ്ചായത്തിന്റെ 14 ലക്ഷം വിനിയോഗിച്ചാണ് മുട്ടത്തുമാക്ക് ചിറ നിർമാണം പൂർത്തിയാക്കിയത്. ഇടമറ്റം ചിറ 10 ലക്ഷം ചെലവിൽ പുനർനിർമിക്കുകവഴി തിരുമാറാടി പാടശേഖരത്തിൽപ്പെടുന്ന 30 ഏക്കറോളം പ്രദേശത്തിന് പ്രയോജനം ലഭിച്ചു. എലിയാടിച്ചിറ, കണ്ണൻചിറ, കുറവന്പിള്ളിചിറ, പൂച്ചാലിച്ചിറ, വാളിയപ്പാടം ചിറകൾ 10 ലക്ഷം ചെലവൊഴിച്ച് നവീകരിച്ചു. ഇതുവഴി മണ്ണത്തൂർ പള്ളിത്തഴം മുതൽ വാളിയപ്പാടം വരെയുള്ള പാടശേഖരങ്ങളിലും കാവുംഭാഗം, മാളികത്താഴം പാടശേഖരങ്ങളിലും ജലസേചനം ഉറപ്പാക്കി.
കാക്കൂർ വേസ്റ്റ് പാടശേഖരത്തിലെ 20 ഏക്കർ നിലത്തിന് പ്രയോജനം ലഭിക്കുന്ന ഇടപ്പാലിചിറയുടെ പുനർനിർമാണം ഈവർഷം നടപ്പാക്കുവാൻ ലക്ഷ്യമിട്ട് അവയുടെ നടപടികൾ പൂർത്തിയാക്കി. ചിറകളുടെ നിർമാണവും നവീകരണവും പൂർത്തിയാക്കുകവഴി കാർഷിക മേഖലയ്ക്ക് ലഭിക്കുന്ന ആശ്വാസത്തിനൊപ്പം പ്രദേശങ്ങളിലെ കുടിവെള്ള സ്രോതസുകളിലും ജലലഭ്യത ഉറപ്പാക്കുവാൻ കഴിയും.