കണ്ണൂർ: കൊറോണ വൈറസ് ഭീതി നിലനില്‍ക്കുന്ന സാഹചര്യത്തില്‍ ആളുകള്‍ ഒരുമിച്ചുകൂടുന്ന മത-രാഷ്ട്രീയ-സംഘടനാ പരിപാടികള്‍, ആഘോഷങ്ങള്‍ എന്നിവ പൂര്‍ണമായും ഒഴിവാക്കാന്‍ ജില്ലാ ഭരണകൂടം വിളിച്ചുചേര്‍ത്ത നേതാക്കളുടെ യോഗത്തില്‍ തീരുമാനം. അനിവാര്യമായ ആരാധനാകര്‍മങ്ങള്‍ കേവലം ചടങ്ങുകള്‍ മാത്രമായി പരിമിതപ്പെടുത്താനും യോഗത്തില്‍ ധാരണയായി.
ഇതിന്റെ അടിസ്ഥാനത്തില്‍ ഈമാസം 31 വരെ പൊതുപരിപാടികള്‍ക്ക് ഉച്ചഭാഷിണി അനുമതി നല്‍കേണ്ടതില്ലെന്ന് ജില്ലാ കളക്ടര്‍ ടി.വി. സുഭാഷ് പോലീസിന് നിര്‍ദേശം നല്കി.
ജില്ലയില്‍ വൈറസ് ബാധ ഇതുവരെ സ്ഥിരീകരിച്ചിട്ടില്ലെങ്കിലും രോഗബാധ തടയുന്നതിന് ശക്തമായ ജാഗ്രത അനിവാര്യമാണെന്ന് കളക്ടര്‍ പറഞ്ഞു. ഇക്കാര്യത്തില്‍ ഭീതിയുടെ ആവശ്യമില്ല. ജില്ലാ ഭരണകൂടവും ആരോഗ്യവകുപ്പും നല്കുന്ന നിര്‍ദേശങ്ങള്‍ പൂര്‍ണമായി പാലിക്കാന്‍ എല്ലാവരും തയാറാകണമെന്നും അദ്ദേഹം അറിയിച്ചു. ഇതുമായി ബന്ധപ്പെട്ട നിയന്ത്രണങ്ങള്‍ പാലിക്കാന്‍ സ്വമേധയാ മുന്നോട്ടുവന്ന മത-രാഷ്ട്രീയ സംഘടനകളുടെ നടപടി ശ്ലാഘനീയമാണ്. മാസ്ക്, സാനിറ്റൈസര്‍ എന്നിവയ്ക്ക് അമിതവില ഈടാക്കുകയും ഇവ പൂഴ്ത്തിവച്ച് കൃത്രിമക്ഷാമമുണ്ടാക്കുകയും ചെയ്യുന്നതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടെന്നും ഇത്തരക്കാര്‍ക്കെതിരേ ശക്തമായ നടപടികള്‍ കൈക്കൊള്ളുമെന്നും കളക്ടർ അറിയിച്ചു. അതേസമയം, ആവശ്യമില്ലാതെ ഇവ വാങ്ങിക്കൂട്ടുന്ന സ്ഥിതിയുണ്ടാകരുത്. കൊറോണ വൈറസുമായി ബന്ധപ്പെട്ട് സമൂഹമാധ്യമങ്ങളിലൂടെ വ്യാജ പ്രചാരണങ്ങള്‍ നടത്തുകയും അനാവശ്യ ഭീതി സൃഷ്ടിക്കുകയും ചെയ്യുന്നവര്‍ക്കെതിരേ നടപടി ആരംഭിച്ചിട്ടുണ്ട്. ഇത്തരം കേസുകള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ ബന്ധപ്പെട്ടവരെ അറിയിക്കണമെന്നും കളക്ടർ നിർദേശിച്ചു.
കൊറോണ വൈറസ് ഭീഷണിയുടെ പശ്ചാത്തലത്തില്‍ താഴേത്തട്ടില്‍ ബോധവത്കരണം ശക്തമാക്കുന്നതിനായി ജില്ലാ ആസൂത്രണ സമിതിയുടെ നിര്‍ദേശപ്രകാരം തദ്ദേശസ്ഥാപനതലത്തില്‍ പ്രത്യേക യോഗങ്ങള്‍ നടന്നുവരുന്നതായി ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.വി. സുമേഷ് അറിയിച്ചു. തദ്ദേശ സ്ഥാപന അധ്യക്ഷന്‍, സെക്രട്ടറി, ആരോഗ്യ സ്ഥിരംസമിതി അധ്യക്ഷന്‍, ഡോക്ടര്‍മാര്‍ എന്നിവരുടെ നേതൃത്വത്തിലുള്ള സമിതിയാണ് ഈ പ്രവര്‍ത്തനങ്ങള്‍ക്ക് മേല്‍നോട്ടം വഹിക്കുന്നത്. സംശയാസ്പദമായ കേസുകള്‍ കണ്ടെത്തിയാല്‍ ഉടന്‍ അധികാരികളെ അറിയിക്കാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
വോട്ടര്‍പട്ടിക ഹിയറിംഗുമായി ബന്ധപ്പെട്ട് ആളുകള്‍ ഒരുമിച്ചുകൂടുന്ന സാഹചര്യമുണ്ടെന്ന് യോഗത്തില്‍ സംസാരിച്ച നേതാക്കള്‍ ചൂണ്ടിക്കാട്ടി. ഇക്കാര്യത്തില്‍ സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷനുമായി ആലോചിച്ച് തീരുമാനമെടുക്കുമെന്ന് ജില്ലാ കളക്ടർ അറിയിച്ചു. സര്‍ക്കാര്‍ ആശുപത്രികള്‍ വഴിയും മറ്റും മാസ്ക്, സാനിറ്റൈസര്‍ എന്നിവയുടെ വിതരണത്തിന് സംവിധാനം ഒരുക്കണം.
സ്കൂളുകള്‍ക്ക് അവധി പ്രഖ്യാപിച്ച സാഹചര്യത്തില്‍ കുടുംബസമേതം ബന്ധുവീടുകളിലും മറ്റും പോകുന്നത് പരമാവധി ഒഴിവാക്കണം. ജില്ലയിലെ ഇതര സംസ്ഥാന തൊഴിലാളികളിൽ കൊറോണയുമായി ബന്ധപ്പെട്ട ബോധവത്കരണം ശക്തിപ്പെടുത്താനും വിമാനത്താവളം, റെയില്‍വേ സ്റ്റേഷനുകള്‍ എന്നിവിടങ്ങളില്‍ നിരീക്ഷണം ശക്തമാക്കാനും യോഗത്തില്‍ നിര്‍ദേശമുയർന്നു.കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ജില്ലാ കളക്ടര്‍ ടി.വി. സുഭാഷിന്റെ അധ്യക്ഷതയില്‍ നടന്ന യോഗത്തില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.വി. സുമേഷ്, എഎസ്പി പ്രജീഷ് തോട്ടത്തില്‍, സബ് കളക്ടര്‍മാരായ ആസിഫ് കെ. യൂസഫ്, എസ്. ഇലക്യ, അസിസ്റ്റന്റ് കളക്ടര്‍ ഡോ. ഹാരിസ് റഷീദ്, എഡിഎം ഇ.പി. മേഴ്സി, ഡിഎംഒ ഡോ. കെ. നാരായണ നായിക്, വിവിധ മത-രാഷ്ട്രീയ-സംഘടനാ നേതാക്കള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.