പത്തനംതിട്ട: രോഗികളുമായി നേരിട്ടു ബന്ധപ്പെടുന്നവരും രോഗികളും ഒഴികെയുള്ളവർ മാസ്ക് ധരിക്കുന്നതിൽ കാര്യമില്ലെന്ന് പത്തനംതിട്ട ജനറൽ ആശുപത്രി അസിസ്റ്റന്റ് സർജൻ ഡോ.ജിബി വർഗീസ്. പ്രസ്ക്ലബിൽ കൊറോണ പ്രതിരോധ മാർഗങ്ങളെ സംബന്ധിച്ചു പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.
മാസ്ക് ധരിക്കുന്നതിലെ അജ്ഞത കാരണം ഗുണത്തേക്കാളേറെ ദോഷമുണ്ടാകുന്നുണ്ട്. ആറ് മണിക്കൂറിലധികം ഒരു മാസ്ക് ധരിക്കാനാകില്ല. തന്നെയുമല്ല ധരിക്കാനെടുക്കുന്പോഴും ധരിച്ചു കഴിഞ്ഞും മാസ്കിൽ പിടിക്കുന്നതും ശരിയല്ല.
കൈകൾ വൃത്തിയായി കഴുകുകയാണ് വൈറസുകളെ പ്രതിരോധിക്കാനുള്ള പ്രധാന മാർഗം. സാനിറ്റൈസർ ഉപയോഗിച്ചുതന്നെ കൈകൾ വൃത്തിയാക്കണം. സോപ്പും വെള്ളവും ഉപയോഗിച്ച് ശരിയായ രീതിയിൽ കൈകൾ വൃത്തിയാക്കുന്നതിനു പരിശീലിക്കുകയാണ് വേണ്ടത്.
ആശുപത്രികൾ, മറ്റ് പൊതുഇടങ്ങൾ എന്നിവയിൽ പോകുന്നവർ നിർബന്ധമായും കൈകൾ കഴുകണം. കൈ കൊണ്ട് കൂടെക്കൂടെ മുഖത്ത് സ്പർശിക്കുന്ന പ്രവണത ഒഴിവാക്കണം. ചുമയ്ക്കുന്പോഴും തുമ്മുന്പോഴും ശ്രദ്ധ ചെലുത്തണം.
ഇത്തരത്തിൽ പ്രാഥമികമായ ശ്രദ്ധ ചെലുത്തിയാൽ രോഗ പ്രതിരോധരംഗത്ത് നമുക്ക് ഒരു പരിധിവരെ വിജയിക്കാനാകും. കൊറോണ വൈറസിന്റെ ആയുസ് സംബന്ധിച്ച് വ്യക്തമായ ചിത്രം ലഭ്യമായിട്ടില്ല. അതുകൊണ്ടുതന്നെയാണ് കോവിഡ് 19 ബാധിതരുമായി നേരിട്ടോ അല്ലാതെയോ ബന്ധപ്പെട്ടവരെ എല്ലാം നിരീക്ഷണത്തിലാക്കേണ്ടിവരുന്നത്.
അടുത്ത രണ്ടാഴ്ച കൂടി പത്തനംതിട്ടയെ സംബന്ധിച്ചു നിർണായകമാണെന്ന് ഡോക്ടർ കൂട്ടിച്ചേർത്തു. നിരീക്ഷണത്തിലിരിക്കുന്നവരുടെ ഫലം നെഗറ്റീവ് ആണെന്ന് ഇപ്പോൾ കണ്ടാലും 14 ദിവസ കാലയളവിൽ ഇതു വീണ്ടും പരിശോധനയ്ക്ക് അയയ്ക്കുന്പോൾ മാറ്റമുണ്ടാകുന്നുണ്ടോയെന്നു വിലയിരുത്തേണ്ടിവരും.
പോസിറ്റീവ് ഫലം ഉള്ളവരെയും നിരീക്ഷണത്തിൽ നിർത്തുകയും ഫലം നെഗറ്റീവ് ആയെങ്കിൽ മാത്രമേ പുറത്തു പോകാൻ അനുവദിക്കൂവെന്നും ഡോക്ടർ പറഞ്ഞു.