ന്യൂഡൽഹി: രാജ്യത്തു കോവിഡ് ബാധിതരുടെ എണ്ണം രണ്ടുലക്ഷം കവിഞ്ഞു. ഇന്ത്യയിലേക്കാൾ കൂടുതൽ രോഗബാധ ആറു രാജ്യങ്ങളിലേ ഉള്ളൂ.
രോഗബാധ വളരെയേറെ ആയെങ്കിലും മരണനിരക്കിൽ ഇന്ത്യയുടെ നില അഭിമാനകരമാണ്. 2.82 ശതമാനം മാത്രമാണ് ഇവിടെ മരണനിരക്ക്. പല യൂറോപ്യൻ രാജ്യങ്ങളിലും പത്തുലക്ഷം പേരിൽ 500-ലേറെപ്പേർ ഈ രോഗം മൂലം മരിച്ചെങ്കിൽ ഇന്ത്യയിൽ അതു വെറും നാലു പേരാണ്.
നാല്പതുലക്ഷം പേരിൽ മാത്രം പരിശോധന നടത്തിയാണ് ഇന്ത്യയിൽ രണ്ടുലക്ഷത്തിലധികം പേരിൽ രോഗബാധ കണ്ടെത്തിയത്. ഇതിൽ 48 ശതമാനം പേർ രോഗമുക്തി നേടിയിട്ടുണ്ട്. എങ്കിലും രാജ്യത്തു രോഗികളായി തുടരുന്നവരുടെ എണ്ണം ഇന്നലെ ഒരു ലക്ഷം കടന്നു എന്നതു ഗൗരവമേറിയ കാര്യമാണ്.
പ്രതിദിന രോഗബാധയുടെ തോത് ഈ ദിവസങ്ങളിൽ എണ്ണായിരത്തിനു മുകളിലായിട്ടുണ്ട്. ഒരു മാസം മുന്പ് മേയ് ആദ്യം 2500-ൽ താഴെയായിരുന്നു പ്രതിദിന രോഗബാധ. ഇപ്പോൾ ലോക്ക്ഡൗൺ ഇളവുകൾ വന്നപ്പോൾ രോഗബാധയുടെ തോതു മൂന്നിരട്ടിയിലേറെയായത് ആശങ്കാജനകമായി പലരും കാണുന്നു.
ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ചി (ഐസിഎംആർ)ലെ വിദഗ്ധ ഡോ. നിവേദിത ഗുപ്ത ഇന്നലെ പറഞ്ഞത് ഇന്ത്യയിൽ കോവിഡ് ബാധ ഇനിയും പാരമ്യത്തിലെത്തിയിട്ടില്ല എന്നാണ്. കുറേക്കാലം കഴിഞ്ഞേ രോഗബാധ മൂർധന്യത്തിലാകൂ. അപ്പോൾ പ്രതിദിനരോഗബാധ പതിനായിരങ്ങളിലാകും എന്നും സംശയിക്കേണ്ടിയിരിക്കുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.