ദോദോമാ: തോക്കുധാരികൾ തട്ടിക്കൊണ്ടുപോയ ടാൻസാനിയൻ കോടീശ്വരൻ മുഹമ്മദ് ദേവ്ജിയെ (43) വിട്ടയച്ചു. ടാൻസാനിയയിലെ ദാർ എസ് സലാമിൽ 10 ദിവസം തടവിൽ പാർപ്പിച്ചതിനു ശേഷമാണ് ദേവ്ജിയെ വിട്ടയച്ചത്. മിടിഎൽ ഗ്രൂപ്പിന്റെ ട്വിറ്റർ അക്കൗണ്ടിലൂടെ ദേവ്ജിതന്നെയാണ് സ്വതന്ത്രനായ വിവരം അറിയിച്ചത്.
സുരക്ഷിതനായി താൻ വീട്ടിൽ തിരിച്ചെത്തിയെന്ന് ദേവ്ജി അറിയിച്ചു. ടാൻസാനിയൻ പോലീസിനും തനിക്കുവേണ്ടി പ്രാർഥിച്ച ലോകത്തുള്ള എല്ലാവർക്കും ദേവ്ജി നന്ദിയറിക്കുകയും ചെയ്തു. ദേവ്ജിയെ വിട്ടയച്ചതു മോചനം ദ്രവ്യം നൽകിയ ശേഷമാണോയെന്നതടക്കം വിവരങ്ങളൊന്നും പുറത്തുവന്നിട്ടില്ല.
ആഫ്രിക്കയിലെ ഏറ്റവും പ്രായംകുറഞ്ഞ കോടീശ്വരനാണ് മുഹമ്മദ് ദേവ്ജി. ദാർ എസ് സലാമിലെ ഒരു ഹോട്ടലിലെ ജിമ്മിലേക്ക് പോകുന്നതിനിടെയാണ് ദേവ്ജിയെ തോക്കുധാരികൾ തട്ടിക്കൊണ്ടുപോയത്. ഫോബ്സ് മാസികയുടെ കവറിൽ പ്രത്യക്ഷപ്പെട്ട ആദ്യ ടാൻസാനിയൻ സ്വദേശിയാണ് അദ്ദേഹം. ഫോബ്സിന്റെ കണക്കുകൾ പ്രകാരം 150 കോടി ഡോളറാണ് ദേവ്ജിയുടെ ആസ്തി.