ഹോങ്കോംഗ്: പോലീസിന്റെ വിലക്ക് ലംഘിച്ച് ഇന്നലെ ഹോങ്കോംഗിൽ നടത്തിയ ടിയാനൻമെൻ അനുസ്മരണത്തിൽ ആയിരങ്ങൾ പങ്കെടുത്തു. പോലീസും പ്രകടനക്കാരുമായി ചിലേടങ്ങളിൽ ഏറ്റുമുട്ടലുണ്ടായി.
1989ൽ ബെയ്ജിംഗിലെ ടിയാനൻമെൻ ചത്വരത്തിൽ ജനാധിപത്യത്തിനു വേണ്ടി സമരം നടത്തിയ ആയിരങ്ങളെ ചൈനീസ് പട്ടാളം വെടിവച്ചുകൊലപ്പെടുത്തിയ സംഭവത്തിന്റെ അനുസ്മരണം ചൈന വൻകരയിൽ വിലക്കിയിരിക്കുകയാണ്. എന്നാൽ സ്വയംഭരണം അനുവദിച്ചിട്ടുള്ള ഹോങ്കോംഗിലും മക്കാവുവിലും അനുസ്മരണം നടക്കാറുണ്ട്. പക്ഷേ ഇത്തവണ കോവിഡ് സുരക്ഷാ നടപടികൾ ചൂണ്ടിക്കാട്ടി സർക്കാർ ഈ അനുസ്മരണത്തിനു വിലക്ക് ഏർപ്പെടുത്തുകയായിരുന്നു.
ഹോങ്കോംഗിലെ വിക്ടോറിയ പാർക്കിനു സമീപം പ്രകടനക്കാരെ തടയാൻ പോലീസ് ഉയർത്തിയ ബാരിക്കേഡുകൾ ചില ജനാധിപത്യ പ്രവർത്തകർ പൊളിച്ചുമാറ്റി. ഹോങ്കോംഗിന്റെ വിവിധ ഭാഗങ്ങളിൽ ജനാധിപത്യവാദികൾ മെഴുകുതിരി പ്രദക്ഷിണം നടത്തി.
ഇതിനിടെ ചൈനീസ് ദേശീയ ഗാനത്തോട് അനാദരവു കാട്ടുന്നത് ക്രിമിനൽ കുറ്റമായി കണക്കാക്കുന്നതിനു വ്യവസ്ഥ ചെയ്യുന്ന ബിൽ ഹോങ്കോംഗ് നിയമസഭ ഇന്നലെ പാസാക്കി. കുറ്റക്കാർക്ക് വൻതുക പിഴയും മൂന്നുവർഷംവരെ തടവും കിട്ടാം. 41 പേർ ബില്ലിനെ അനുകൂലിച്ചപ്പോൾ ഒരാൾ മാത്രമാണ് എതിർത്തത്. ജനാധിപത്യ അനുകൂലികളായ എംപിമാർ വോട്ടെടുപ്പ് ബഹിഷ്കരിച്ചു.
ഹോങ്കോംഗിനു ബാധകമാക്കാൻ ഉദ്ദേശിച്ചുള്ള പുതിയ സുരക്ഷാ ബിൽ ബെയ്ജിംഗ് പാസാക്കിയത് അടുത്തയിടെയാണ്. മുൻ ബ്രിട്ടീഷ് കോളനിയായ ഹോങ്കോംഗിലെ ജനത അനുഭവിച്ചുവരുന്ന അവകാശങ്ങളും സ്വാതന്ത്യവും പടിപടിയായി ഇല്ലാതാക്കാനാണു ബെയ്ജിംഗിന്റെ ശ്രമമെന്നാണ് ആരോപണം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.