വാഷിംഗ്ടൺ ഡിസി: കറുത്തവംശജൻ ജോർജ് ഫ്ളോയിഡിന്റെ കസ്റ്റഡി മരണത്തെത്തുടർന്ന് യുഎസിൽ അരങ്ങേറുന്ന കലാപം നേരിടാൻ പട്ടാളത്തെ അയയ്ക്കണമെന്ന പ്രസിഡന്റ് ട്രംപിന്റെ നിർദേശത്തോട് യോജിപ്പില്ലെന്നു പെന്റഗൺ സെക്രട്ടറി മാർക്ക് എസ്പർ .
സൈനികരെ ക്രമസമാധാന പാലനത്തിന് നിയോഗിക്കുന്നത് അഭികാമ്യമല്ല. അറ്റകൈയായി മാത്രമേ ഇത്തരം നടപടിക്കു മുതിരാവൂ. ഇപ്പോൾ അത്തരം സാഹചര്യമില്ലെന്ന് എസ്പർ പെന്റഗണിൽ ഒരു യോഗത്തിൽ വ്യക്തമാക്കി. ഇതേസമയം നാഷണൽ ഗാർഡ് ഇറങ്ങിയതിനാലാണു സമരത്തിന്റെ ശക്തി കുറഞ്ഞതെന്ന് പ്രസിഡന്റ് ട്രംപ് പറഞ്ഞു.
ജോർജ് ഫ്ളോയിഡിന് നീതി ലഭ്യമാക്കണമെന്നാവശ്യപ്പെട്ട് അദ്ദേഹത്തിന്റെ ജന്മനഗരമായ ഹൂസ്റ്റണിൽ നടത്തിയ റാലിയിൽ അറുപതിനായിരം പേർ പങ്കെടുത്തു. ഫ്ളോയിഡിന്റെ കുടുംബാംഗങ്ങളായ പതിനാറുപേരും ഇതിൽ ഉൾപ്പെടുന്നു.
അക്രമത്തിൽ നിന്നു വിട്ടുനിൽക്കാൻ റാലിയെ അഭിസംബോധന ചെയ്ത ഫ്ളോയിഡ് കുടുംബാംഗങ്ങൾ നിർദേശിച്ചു. മേയർ സിൽവസ്റ്റർ ടേണർ, കോൺഗ്രസ് അംഗം ഷീലാ ജാക്സൺലീ തുടങ്ങി വിവിധ മേഖലകളിൽ നിന്നുള്ള നേതാക്കൾ പങ്കെടുത്ത റാലി പൊതുവേ സമാധാനപരമായിരുന്നു.
യുഎസിലെ വിവിധ നഗരങ്ങളിൽ ഇന്നലെ പ്രകടനങ്ങൾ നടത്തപ്പെട്ടു. പലേടത്തും കർഫ്യൂ ലംഘിക്കപ്പെട്ടെങ്കിലും അക്രമ സംഭവങ്ങൾ റിപ്പോർട്ടു ചെയ്യപ്പെട്ടിട്ടില്ല.ലോസ് ആഞ്ചലസ്. അറ്റ്ലാന്റ്, മിനിയാപ്പോളീസ്, സിയാറ്റിൽ, ഫിലഡൽഫിയ, ന്യൂയോർക്ക്, വാഷിംഗ്ടൺ എന്നിവിടങ്ങളിലും പ്രകടനങ്ങൾ നടത്തി. ഒരാഴ്ച പിന്നിട്ട സമരത്തിൽ ഇതിനകം 9600 പേർ അറസ്റ്റിലായി.
ബങ്കറിൽ എത്തിയത് പരിശോധനയ്ക്ക്: ട്രംപ്
കലാപകാരികളെ പേടിച്ചല്ല താൻ വെള്ളിയാഴ്ച വൈറ്റ്ഹൗസിലെ ഭൂഗർഭ രക്ഷാസങ്കേതത്തിൽ(ബങ്കർ) കുറെ സമയം കഴിഞ്ഞതെന്ന് പ്രസിഡന്റ് ട്രംപ് ഫോക്സ് ന്യൂസിനോടു പറഞ്ഞു. ബങ്കർ പരിശോധിക്കാൻ പോയതാണ്. ഇതിനു മുന്പ് രണ്ടു മൂന്നുതവണ ബങ്കർ സന്ദർശിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. സമരക്കാർ വൈറ്റ് ഹൗസിനു വെളിയിൽ എത്തുകയും അക്രമത്തിനു മുതിരുകയും ചെയ്തതിനെത്തുടർന്നു സീക്രട്ട് സർവീസുകാർ ട്രംപിനെ ബങ്കറിലേക്കു മാറ്റുകയായിരുന്നുവെന്നാണു നേരത്തെ വന്ന റിപ്പോർട്ട്. അറുപതോളം സീക്രട്ട് സർവീസുകാർക്കു പരിക്കേറ്റെന്നും വാർത്തയുണ്ടായിരുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.