റോം: ഇറ്റാലിയൻ ടൂറിസത്തിന്റെ ടോപ് ടെന്നിൽ നിൽക്കുന്ന റോമിലെ കൊളോസിയം തുറന്നു. കോവിഡ്-19 നിയന്ത്രണങ്ങളിൽപ്പെട്ട് കഴിഞ്ഞ മൂന്നുമാസമായി സന്ദർശക രഹിതമായി കിടന്ന ആംഫി തിയറ്റർ തിങ്കളാഴ്ചയാണു വീണ്ടും സന്ദർശകർക്കായി തുറന്നുകൊടുത്തത്.
നൂറ്റാണ്ടുകൾക്കു മുന്പ് ക്രൂരമായ പോരാട്ടങ്ങൾക്കും ഗ്ലാഡിയേറ്റർമാരുടെയും വന്യമൃഗങ്ങളുടെയും മരണത്തിനും സാക്ഷ്യം വഹിച്ച കൂറ്റൻ ആംഫി തിയറ്റർ, പുതിയ ആരോഗ്യ പ്രോട്ടോക്കോളുകളുമായി വിനോദ സഞ്ചാരികൾ ഗേറ്റുകളിലൂടെ കടന്നുപോകുന്പോൾ വളരെ നിശബ്ദമായിരുന്നു. ദിവസം 300 പേർക്കു മാത്രമേ പ്രവേശനമുള്ളുവെന്ന് അധികൃതർ പറഞ്ഞു.
പുരാതന റോമിലെ ഗവണ്മെന്റിന്റെയും മതക്ഷേത്രങ്ങളുടെയും സ്ഥലമായ ഇംപീരിയൽ ഫോറവും നഗരത്തിലെ വരേണ്യവർഗങ്ങൾ വില്ലകൾ നിർമിച്ച പാലറ്റൈൻ കുന്നും സന്ദർശിക്കാനുള്ള സംയുക്ത ടിക്കറ്റിൽ കഴിഞ്ഞ വർഷം ശരാശരി 20,000 വിനോദസഞ്ചാരികളാണ് ദിനംപ്രതി കൊളോസിയം സന്ദർശിച്ചത്. ഇതിൽ എഴുപത് ശതമാനവും വിദേശത്തുനിന്നുള്ളവരായിരുന്നു.
ബുധനാഴ്ച, യൂറോപ്യൻ യൂണിയനുള്ളിൽ നിന്നുള്ള സന്ദർശകരെ വീണ്ടും ഇറ്റലിയിലേക്ക് എത്താൻ അനുവദിക്കും.
തിങ്കളാഴ്ച വത്തിക്കാൻ മ്യൂസിയത്തിൽ വളരെ തിരക്കായിരുന്നു, അവിടെ സിസ്റ്റൈൻ ചാപ്പലും മറ്റും കാണാൻ നൂറുകണക്കിന് ആളുകൾ പ്രവേശനത്തിനായി കാത്തുനിന്നിരുന്നു.
ടൂറിസം മേഖല ഇറ്റലിയുടെ സന്പദ്വ്യവസ്ഥയെ സംബന്ധിച്ചിടത്തോളം പ്രധാനമാണ്. പോംപെയുടെ അവശിഷ്ടങ്ങളും പിസയിലെ ചെരിയുന്ന ഗോപുരവും ഉൾപ്പെടെ ഇറ്റലിയിലുടനീളമുള്ള പ്രശസ്ത സൈറ്റുകൾ എല്ലാംതന്നെ ഇപ്പോൾ കർശനമായ നിയമങ്ങൾ പാലിച്ച് പ്രവർത്തനനിരതമാണ്.
റിപ്പബ്ലിക് ദിനം
പാരന്പര്യ ആഘോഷങ്ങൾ എല്ലാംതന്നെ മാറ്റിവച്ച് ഇറ്റലിയുടെ ദേശീയ ദിനമായ ""ഫെസ്റ്റ ഡെല്ലാ റിപ്പബ്ലിക്ക'' വ്യത്യസ്തമായി. കോവിഡ് 19 പ്രതിസന്ധിയിൽ റിപ്പബ്ലിക് ദിനത്തിന്റെ 74-ാം പതിപ്പ് ഇന്നലെ അനാർഭാടമായി കടന്നുപോയി. രാജ്യത്തിന്റെ പ്രസിഡന്റ് സെർജിയോ മാറ്ററെല്ല റോട്ടിലെ വെനീഷ്യൻ ചത്വരത്തിലുള്ള അജ്ഞാത സൈനികന്റെ ശവകുടീരത്തിൽ പുഷ്പചക്രം അർപ്പിച്ചു. റോമിൽ നടന്ന ചടങ്ങിനെത്തുടർന്ന് പ്രസിഡന്റ് ഇറ്റലിയിലെ ആദ്യത്തെ കൊറോണ വൈറസ് രോഗിയെ കണ്ടെത്തിയ വടക്കൻ പ്രവിശ്യയായ ലോംബാർഡിയിലെ കോഡോഞ്ഞോ സന്ദർശിച്ചു.
1946 ൽ ഇറ്റലിക്കാർ ഒരു റിപ്പബ്ലിക്കിന് അനുകൂലമായും രാജവാഴ്ചയ്ക്കെതിരേയും വോട്ടുചെയ്ത ദിവസമാണ് റിപ്പബ്ലി ക് ദിനമായി ആഘോഷിക്കു ന്നത്.
ജോസ് കുന്പിളുവേലിൽ
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.