വാഷിംഗ്ടൺ ഡിസി: കറുത്തവർഗക്കാരൻ ജോർജ് ഫ്ളോയ്ഡിന്റെ മരണത്തിലുള്ള പ്രതിഷേധം യുഎസിൽ കത്തിപ്പടരുന്നു. കർഫ്യു ലംഘിച്ച് തെരുവിലിറങ്ങിയ ജനം അക്രമാസക്തരായി. കെട്ടിടങ്ങൾ ആക്രമിക്കൽ, കടകൾ കൊള്ളയടിക്കൽ, വാഹനങ്ങൾ അഗ്നിക്കിരയാക്കൽ മുതലായവ വ്യാപകമായുണ്ടായി. പ്രതിഷേധക്കാരെ നേരിടാൻ പോലീസ് ബാറ്റൺ വീശിയതിനു പുറമേ റബർ ബുള്ളറ്റും കണ്ണീർവാതകവും പ്രയോഗിച്ചു. വാഷിംഗ്ടൺ ഡിസി അടക്കം ചില സ്ഥലങ്ങളിൽ റിസർവ് പട്ടാളത്തെ വിന്യസിച്ചു.
പോലീസുകാരടക്കം നിരവധി പേർക്കു പരിക്കേറ്റിട്ടുണ്ട്. നൂറുകണക്കിനുപേർ അറസ്റ്റിലായി. ഒരാൾ വെടിയേറ്റു മരിച്ചതായി റിപ്പോർട്ടുണ്ടെങ്കിലും തങ്ങൾ ആയുധം പ്രയോഗിച്ചിട്ടില്ലെന്ന് പോലീസ് അവകാശപ്പെട്ടു. അക്രമം അനുവദിക്കില്ലെന്ന് പ്രസിഡന്റ് ഡോണൾഡ് ട്രംപ് മുന്നറിയിപ്പു നല്കി.
മിനിസോട്ട സംസ്ഥാനത്തെ മിനിയാപോളിസിൽ കള്ളനോട്ട് മാറാൻ ശ്രമിച്ചുവെന്നാരോപിച്ച് കസ്റ്റഡിയിലെടുത്ത ജോർജ് ഫ്ളോയ്ഡിനെ വെള്ളക്കാരനായ പോലീസുകാരൻ ഡെറക് ഷോവിൻ നിലത്തുകിടത്തി കഴുത്തിൽ മുട്ടുകുത്തി ശ്വാസം മുട്ടിച്ചു കൊന്നുവെന്നാണ് ആരോപണം. ഇതിന്റെ വീഡിയോ പുറത്തുവന്നിരുന്നു. നരഹത്യാകുറ്റം ചുമത്തപ്പെട്ട ഷോവിനെ ഇന്നു കോടതിയിൽ ഹാജരാക്കും.
യുഎസിൽ കറുത്ത വർഗക്കാർ പോലീസിൽനിന്നടക്കം നേരിടുന്ന വിവേചനത്തിനെതിര വൻ പ്രതിഷേധത്തിന് സംഭവം തിരികൊളുത്തിയിരിക്കുകയാണ്. പല നഗരങ്ങളിലും കർഫ്യു ഏർപ്പെടുത്തിയെങ്കിലും അതു ലംഘിച്ച് ജനം തെരുവിലിറങ്ങുന്നു.
കഴിഞ്ഞദിവസം 30 നഗരങ്ങളിൽ വൻ പ്രതിഷേധ പ്രകടനങ്ങളുണ്ടായി. സമാധാനപരമായി ആരംഭിച്ച പല റാലികളും പിന്നീട് അക്രമത്തിലേക്കു നീങ്ങി. പ്രതിഷേധതീവ്രത ഏറ്റവും കൂടുതൽ നേരിട്ടത് ലോസ് ആഞ്ചലസ് നഗരമാണ്. ഇവിടെ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. റിസർവ് പട്ടാളമായ നാഷണൽ സെക്യൂരിറ്റി ഗാർഡിനെ വിന്യസിച്ചു.
ന്യൂയോർക്കിൽ 20 പോലീസ് കാറുകൾ അഗ്നിക്കിരയാക്കപ്പെട്ടു. പ്രതിഷേധക്കാർക്കിടയിലേക്ക് ഒരു പോലീസ് കാർ പാഞ്ഞുകയറുന്നതിന്റെ വീഡിയോയും പുറത്തുവന്നു. ഷിക്കാഗോ, അറ്റ്ലാന്റ നഗരങ്ങളിലും അക്രമപ്രവർത്തങ്ങളുണ്ടായി. വാഷിംഗ്ടൺ ഡിസിയിൽ വൈറ്റ് ഹൗസിനു പുറത്ത് പ്രതിഷേധം തുടർന്നു. നാഷണൽ ഗാർഡ്സ് അടക്കമുള്ള സുരക്ഷാ സേനകളെ വൈറ്റ് ഹൗസ് പരിസരത്തു വിന്യസിച്ചിട്ടുണ്ട്.
പ്രതിഷേധങ്ങൾക്കായി ജനം സംഘയിക്കുന്നത് യുഎസിൽ കൊറോണ വൈറസ് വ്യാപനം കൂടുതൽ രൂക്ഷമാക്കുമോ എന്ന ആശങ്ക ഉയർത്തിയിട്ടുണ്ട്. ബ്രിട്ടനിലേത് അടക്കമുള്ള യുഎസ് നയതന്ത്രകാര്യാലയങ്ങൾക്കു മുന്നിലും പ്രതിഷേധ പ്രകടനങ്ങളുണ്ടായി.
അക്രമം അനുവദിക്കില്ല: ട്രംപ്
പ്രതിഷേധക്കാരുടെ അക്രമപ്രവർത്തനങ്ങൾ ഫ്ലോയ്ഡിന്റെ സ്മരണയെ നിന്ദിക്കലാണെന്ന് പ്രസിഡന്റ് ഡോണൾഡ് ട്രംപ് ചൂണ്ടിക്കാട്ടി. ഈ മരണം അമേരിക്കക്കാരിൽ ഭയവും ദേഷ്യവും ദുഃഖവും സൃഷ്ടിച്ചിരിക്കുന്നു. പക്ഷേ, അക്രമവും അരാജകത്വവും അല്ല മുറിവുണക്കലും നീതിയും ആണു വേണ്ടത്. അക്രമം ഒരുതരത്തിലും അനുവദിക്കില്ലെന്നും പ്രസിഡന്റ് വ്യക്തമാക്കി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.