റോം: കോവിഡും ലോക്ക്ഡൗണും പല രാജ്യങ്ങളെപ്പോലെ ഇറ്റലിയെയും എത്തിച്ചിരിക്കുന്നതു കടുത്ത സാന്പത്തികമാന്ദ്യത്തിന്റെ വക്കിൽ. രണ്ടാം ലോകയുദ്ധ കാലത്തിനു ശേഷം രാജ്യം അഭിമുഖീകരിക്കുന്ന ഏറ്റവും സാന്പത്തിക പ്രതിസന്ധിയാണ് മുന്നിൽ.
യൂറോസോണിലെ മൂന്നാമത്തെ വലിയ സന്പദ് വ്യവസ്ഥയായ ഇറ്റലിയിൽ ബിസിനസ് കോണ്‍ഫിഡൻസ് ഇൻഡക്സും കുത്തനെ ഇടിഞ്ഞു. 2005-ൽ ഇസ്റ്റാറ്റ് ഇതു തയാറാക്കിത്തുടങ്ങിയ ശേഷമുള്ള ഏറ്റവും താഴ്ന്ന നിലയിലാണിപ്പോൾ സൂചിക.
കടകളിലും സേവന മേഖലയിലും ടൂറിസം മേഖലയിലും ബിസിനസ് പൂർണമായി ഇല്ലാതായതാണ് ലോക്ക്ഡൗണിൽ ദൃശ്യമായത്. ഇതാണ് ഇത്ര വലിയ ഇടിവിനു കാരണമെന്നുവിലയിരുത്തപ്പെടുന്നു.
ജീവനക്കാർക്ക് ശന്പളം നൽകുന്നതിനും ദൈനംദിന ചെലവുകൾ നേരിടുന്നതിനും ആവശ്യമായ പണം പോലും പല വ്യവസായങ്ങൾക്കും ലഭിക്കാത്ത സ്ഥിതിയാണുള്ളത്. അതേസമയം, യൂറോപ്യൻ യൂണിയൻ അംഗരാജ്യങ്ങളെ സാന്പത്തിക പ്രതിസന്ധിയിൽനിന്നു കരകയറ്റാൻ യൂറോപ്യൻ കമ്മീഷൻ നൽകുന്ന 750 ബില്യണ്‍ യൂറോയുടെ രക്ഷാപാക്കേജിൽനിന്ന് ഇറ്റലിക്ക് 173 ബില്യൻ യൂറോയാണ് ലഭിക്കുക.
ലോക്ക്ഡൗണ്‍ കാരണം, 42 ശതമാനം കുടുംബങ്ങൾക്ക് അവരുടെ ജോലിയും വരുമാനവും കുറയ്ക്കേണ്ടിവന്നു, 26 ശതമാനം പേർ ജോലി നിർത്തി, 24 ശതമാനം പേർ ജോലിയിൽ പ്രവേശിച്ചു.10ൽ ആറു കുടുംബങ്ങൾക്കു ജോലി നഷ്ടപ്പെടുമെന്ന് ഉറപ്പായി. ഇതിന്റെ ഫലമായി 28 ശതമാനം പേരും ദാരിദ്ര്യത്തിലേക്കു നീങ്ങുമെന്നും ആശങ്കയുണ്ട്.
ഇതിനിടെ, മതിയായ ട്രെയിനിംഗ് ഗ്രാന്റുകൾ ലഭ്യമാകാത്തതിൽ പ്രതിഷേധിച്ച് ഇറ്റലിയിലെ യുവ ഡോക്ടർമാർ പ്രകടനം നടത്തി. ഈ കാരണത്താൽ തങ്ങൾക്കു വിദേശ രാജ്യങ്ങളിൽ ജോലി തേടേണ്ട സാഹചര്യമാണുള്ളതെന്നും അവർ കുറ്റപ്പെടുത്തി.
ആഭ്യന്തര യാത്രാ നിയന്ത്രണം പിൻവലിക്കും
റോം: ഇറ്റലിയിലെ ആഭ്യന്തര യാത്രാ നിയന്ത്രണം ജൂണ്‍ മൂന്നിനു പിൻവലിക്കുമെന്നു സർക്കാർ അറിയിച്ചു. നിയന്ത്രണം പിൻവലിച്ചാലും ജാഗ്രത തുടരണമെന്ന് ആരോഗ്യരംഗത്തെ വിദഗ്ധർ പറഞ്ഞു.
പ്രതിവാര ആരോഗ്യ റിപ്പോർട്ട് അവലോകനത്തിനു ശേഷമാണ് നിയന്ത്രണം നീക്കാനുള്ള തീരുമാനം സർക്കാർ സ്ഥിരീകരിച്ചതെന്ന് റോബർട്ട് സ്പെരാൻസ അറിയിച്ചു. കൊറോണവൈറസ് ബാധ ഏറ്റവും രൂക്ഷമായി ബാധിച്ച ലൊംബാർഡി അടക്കമുള്ള പ്രദേശങ്ങളിൽ പരിമിതമായ തോതിൽ അന്താരാഷ്ട്ര യാത്രകൾക്കും അനുമതിനൽകും.
അതേസമയം, രാജ്യത്തിന്റെ തെക്കൻ പ്രദേശങ്ങൾ സർക്കാരിന്റെ ഇളവുകൾ പൂർണമായി നടപ്പാക്കാതെ പ്രാദേശികമായി ചില നിയന്ത്രണങ്ങൾ തുടരാനും ആലോചിക്കുന്നുണ്ട്.
പിസ ഗോപുരം വീണ്ടും തുറന്നു
പിസ: ഇറ്റലിയിലെ ലോക പ്രശസ്തമായ പിസയിലെ ചെരിഞ്ഞ ഗോപുരം മൂന്നു മാസത്തെ ഇടവേളയ്ക്കു ശേഷം വീണ്ടും സന്ദർശകർക്കായി തുറന്നു കൊടുത്തു. തുറന്ന ശേഷം പത്തു വയസുകാരി മാറ്റിൽഡയും അവളുടെ പിതാവുമാണ് ഗോപുരത്തിലെ 280 പടികൾ ആദ്യമായി കയറിയതെന്ന് അധികൃതർ അറിയിച്ചു.
ഒരു സമയത്ത് 15 പേർക്കു മാത്രമാണ് പ്രവേശനം. മാസ്ക് നിർബന്ധമാണ്. ആരും പരസ്പരം ഒരു മീറ്ററിലധികം അടുത്തെത്താതിരിക്കാൻ ഒരു ഇലക്ട്രോണിക് ഉപകരണവും നൽകും. ദൂരപരിധി കുറഞ്ഞാൽ ഈ ഉപകരണം സിഗ്നൽ നൽകും.
പ്രതിവർഷം 50 ലക്ഷം സന്ദർശകർ എത്താറുള്ള സ്ഥലമാണിത്. മിലാനിലെ ഡ്യുമോ കത്തീഡ്രൽ മാത്രമല്ല, പുരാവസ്തു പ്രദേശം, മേൽക്കൂര ടെറസുകൾ, മ്യൂസിയം എന്നിവ വിനോദ സഞ്ചാരികൾക്കായി തുറന്നു.
കോവിഡ് -19 ലോക്ക്ഡൗണ്‍ സമയത്ത് അടച്ചതിനെത്തുടർന്നു കർശനമായ ആരോഗ്യ മുൻകരുതലുകൾ സ്വീകരിച്ചു കത്തീഡ്രലിൽ ദിവ്യബലി ആഘോഷമായി പുനരാരംഭിക്കുകയും ചെയ്തു.
ജോസ് കുന്പിളുവേലിൽ
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.