വാഷിംഗ്ടൺഡിസി: ഹോങ്കോംഗിലെ ജനാധിപത്യ സമരക്കാരെ നേരിടാൻ ലക്ഷ്യമിട്ടുള്ള പുതിയ നിയമ നിർമാണവുമായി മുന്നോട്ടുപോകുന്ന ചൈനീസ് നിലപാടിൽ യുഎസ് പ്രസിഡന്റ് ട്രംപ് അമർഷം രേഖപ്പെടുത്തി. ചൈനയെ സംബന്ധിച്ച സുപ്രധാന പ്രഖ്യാപനം ഈയാഴ്ച താൻ നടത്തുമെന്നു പ്രസിഡന്റ് വ്യക്തമാക്കി. ഹോങ്കോംഗിന്റെ കാര്യത്തിൽ ചൈന സ്വീകരിച്ചിരിക്കുന്ന നിലപാടിൽ ട്രംപ് അതൃപ്തനാണെന്ന് വൈറ്റ്ഹൗസ് പ്രസ് സെക്രട്ടറി മക്എനാനി പിന്നീട് റിപ്പോർട്ടർമാരോടു പറഞ്ഞു.
ചൈനയ്ക്ക് എതിരേ എന്തു നടപടിക്കാണു ട്രംപ് ഒരുങ്ങുന്നതെന്നു വ്യക്തമല്ല. കോവിഡ് പ്രശ്നത്തിലും വാണിജ്യ പ്രശ്നത്തിലും ചൈനയുമായി ഇടഞ്ഞു നിൽക്കുകയാണു ട്രംപ്. കൊറോണ വൈറസ് പൊട്ടിപ്പുറപ്പെട്ടതു സംബന്ധിച്ചുള്ള വിവരങ്ങൾ ചൈന മറച്ചുവച്ചെന്നും ചൈനയുടെ സുതാര്യതയില്ലാത്ത നടപടിയാണു ആഗോളതലത്തിൽ വൈറസ് ബാധയ്ക്കു വഴിവച്ചതെന്നും നേരത്തെ ട്രംപ് ആരോപിച്ചിരുന്നു.
ഹോങ്കോംഗിൽ വിധ്വംസക പ്രവർത്തനങ്ങൾ നടത്തുന്നവർക്ക് എതിരേ ശക്തമായ നടപടികൾ നിർദേശിക്കുന്ന ബിൽ കഴിഞ്ഞയാഴ്ചയാണ് ചൈനീസ് പാർലമെന്റിൽ അവതരിപ്പിച്ചത്.
ഇതിനിടെ ചൈനീസ് ദേശീയ ഗാനത്തോട് അനാദരവു കാട്ടുന്നവർക്ക് കടുത്ത ശിക്ഷ നൽകുന്നതിനു വ്യവസ്ഥ ചെയ്യുന്ന ബിൽ ഹോങ്കോംഗ് നിയമസഭ ചർച്ചയ്ക്കെടുത്തു. ജൂൺ നാലിനു പാസാക്കാനാണു തീരുമാനം.
ഹോങ്കോംഗിന്റെ അർധ സ്വയംഭരണത്തെ ഹനിക്കുന്ന നടപടിയിൽ പ്രതിഷേധിച്ച് ഇന്നലെ ഹോങ്കോംഗിന്റെ വിവിധ ഭാഗങ്ങളിൽ പ്രതിഷേധ പ്രകടനങ്ങൾ നടത്തപ്പെട്ടു. നിയമസഭാ മന്ദിരത്തിനു പോലീസ് കാവൽ ഏർപ്പെടുത്തിയിരുന്നു. ഇന്നലെ 360 സമരക്കാരെ ഹോങ്കോംഗ് പോലീസ് കസ്റ്റഡിയിലെടുത്തു. ചിലേടങ്ങളിൽ പ്രകടനക്കാരെ പിരിച്ചുവിടാൻ കുരുമുളകു സ്പ്രേ പ്രയോഗിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.