ലണ്ടൻ: ഹോങ്കോംഗിൽ പുതിയ സുരക്ഷാനിയമം നടപ്പാക്കാൻ ചൈന തുനിഞ്ഞാൽ ബ്രിട്ടൻ കൈയും കെട്ടിയിരിക്കുകയില്ലെന്നു ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറീസ് ജോൺസൻ. ബ്രിട്ടീഷ് നാഷണൽ (ഓവർസീസ്) പാസ്പോർട്ടുള്ള മൂന്നരലക്ഷത്തോളം ഹോങ്കോംഗുകാർക്ക് ബ്രിട്ടനിൽ പൗരത്വം നൽകാനുള്ള നീക്കത്തിനു തുടക്കമിടുമെന്ന് അദ്ദേഹം മുന്നറിയിപ്പു നൽകി. പാസ്പോർട്ടിന് അപേക്ഷിക്കാൻ അർഹതയുള്ള മറ്റു രണ്ടരലക്ഷം പേർക്കും ഈ സൗകര്യം അനുവദിക്കും.
ഇതിനായി വീസ നിയമത്തിൽ മാറ്റം വരുത്തുമെന്ന് ദി ടൈംസിൽ എഴുതിയ ലേഖനത്തിൽ ജോൺസൻ പറഞ്ഞു. നിലവിൽ ഓവർസീസ് പാസ്പോർട്ടുള്ളവർക്ക് വീസയില്ലാതെ ആറുമാസം ബ്രിട്ടനിൽ താമസിക്കാം. ഇത് ഒരു വർഷമായി ഉയർത്തും. ബ്രിട്ടനിൽ ജോലി ചെയ്യാനും പൗരത്വം ലഭിക്കാനും അവർക്ക് അവസരം കിട്ടും. ബ്രിട്ടീഷ് വീസ സിസ്റ്റത്തിലെ ഏറ്റവും വലിയ പരിഷ്കാരമായിരിക്കും ഇത്. വേണ്ടിവന്നാൽ ഇത്തരമൊരു നടപടിക്കു മടിക്കില്ലെന്ന് ജോൺസൻ പറഞ്ഞു.
മുൻ ബ്രിട്ടീഷ് കോളനിയായ ഹോങ്കോംഗ് 1997ലാണു ചൈനയ്ക്കു വിട്ടുകൊടുത്തത്. അന്നത്തെ കരാറിൽ പറഞ്ഞിട്ടുള്ള വ്യവസ്ഥയ്ക്കു വിരുദ്ധമാണ് ചൈനയുടെ ഏറ്റവും ഒടുവിലത്തെ നടപടിയെന്നു ബ്രിട്ടൻ കരുതുന്നു. ചൈനാ വൻകരയിൽ നിന്നു വ്യത്യസ്തമായി ഹോങ്കോംഗ് ജനതയ്ക്ക് ഏറെ സ്വാതന്ത്ര്യമുണ്ട്. എന്നാൽ ചൈനീസ് പാർലമെന്റ് ഈയിടെ പാസാക്കിയ ഹോങ്കോംഗ് സുരക്ഷാ ബിൽ ഹോങ്കോംഗിന്റെ സ്വാതന്ത്ര്യം അപകടത്തിലാക്കുമെന്നാണ് ആരോപണം. സെപ്റ്റംബറോടെ നിയമം നടപ്പാക്കാനാണ് ചൈനയുടെ ആലോചന. ഹോങ്കോംഗിന് അനുവദിച്ചിട്ടുള്ള വാണിജ്യ ആനുകൂല്യങ്ങളും പ്രത്യേക പരിഗണനയും റദ്ദാക്കുമെന്നു യുഎസ് പ്രസിഡന്റ് ട്രംപും വ്യക്തമാക്കിയിരുന്നു. യുഎസ് നടപടി ഹോങ്കോംഗിന്റെ സന്പദ് വ്യവസ്ഥയെ പ്രതികൂലമായി ബാധിക്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.