വാഷിംഗ്ടൺ ഡിസി: മിനിയാപ്പോളീസ് നഗരത്തിൽ വെള്ളക്കാരനായ പോലീസ് ഓഫീസർ കഴുത്തിൽ കാൽമുട്ടമർത്തി ശ്വാസംമുട്ടിച്ചു കൊലപ്പെടുത്തിയ കറുത്തവംശജനായ ജോർജ് ഫ്ളോയിഡിനു നീതി ലഭ്യമാക്കണമെന്ന് ആവശ്യപ്പെട്ട് യുഎസിൽ ആരംഭിച്ച പ്രക്ഷോഭം കത്തിപ്പടരുകയാണ്. യുഎസിലെ 40 നഗരങ്ങളിൽ കർഫ്യൂ ഏർപ്പെടുത്തി. ആറു ദിവസം പിന്നിട്ട പ്രക്ഷോഭത്തിൽ ഇതിനകം 4400 പേർ അറസ്റ്റിലായി.
വെള്ളിയാഴ്ച പ്രക്ഷോഭകർ വൈറ്റ് ഹൗസിലേക്ക് ഇഷ്ടികളും കുപ്പികളും വലിച്ചെറിയുകയും ട്രംപിനെ അധിക്ഷേപിക്കുന്ന മുദ്രാവാക്യം മുഴക്കുകയും ചെയ്തു. പ്രസിഡന്റിന്റെ രക്ഷാച്ചുമതലയുള്ള സീക്രട്ട് സർവീസിലെ അറുപതോളം പേർക്ക് പരിക്കേറ്റിട്ടുണ്ട്. പ്രസിഡന്റ് ട്രംപിനെയും ഭാര്യ മെലാനിയയെയും മകൻ ബാരനെയും സീക്രട്ട് സർവീസുകാർ വൈറ്റ്ഹൗസിലെ ഭൂഗർഭ ബങ്കറിലേക്ക് മാറ്റി. വെള്ളിയാഴ്ച ഒരു മണിക്കൂറിൽതാഴെ സമയം ട്രംപ് കുടുംബത്തിന് ഈ സുരക്ഷാസങ്കേതത്തിൽ കഴിച്ചു കൂട്ടേണ്ടിവന്നു. എമർജൻസി ഓപ്പറേഷൻ സെന്റർ എന്നറിയപ്പെടുന്ന ഈ ബങ്കറിലാണ് സെപ്റ്റംബർ 11 ഭീകരാക്രമണസമയത്ത് അന്നത്തെ വൈസ് പ്രസിഡന്റ് ഡിക് ഷെയ്നിയെ പാർപ്പിച്ചത്.
വൈറ്റ് ഹൗസിനു സമീപത്തെ ചരിത്ര പ്രസിദ്ധമായ സെന്റ് ജോൺസ് എപ്പിസ്കോപ്പൽ ദേവാലയത്തിന്റെ പാരിഷ് ഹാളിനു പ്രക്ഷോഭകർ ഞായറാഴ്ച തീവച്ചു.200 വർഷം പഴക്കമുള്ള ഈ ദേവാലയം പ്രസിഡന്റുമാരുടെ പള്ളി എന്നാണ് അറിയപ്പെടുന്നത്. ജെയിംസ് മാഡിസൻ മുതൽ ഇതുവരെയുള്ള എല്ലാ പ്രസിഡന്റുമാരും ഈ പള്ളിയിലെ ശുശ്രൂഷകളിൽ പങ്കെടുത്തിട്ടുണ്ട്.
സാൻഫ്രാൻസിസ്കോ മുതൽ ബോസ്റ്റൺ വരെ 75 നഗരങ്ങളിൽ പ്രക്ഷോഭം അരങ്ങേറി. ന്യൂയോർക്ക്, ഷിക്കാഗോ , ഫിലഡൽഫിയ, ലോസ് ആഞ്ചലസ് തുടങ്ങിയ നഗരങ്ങളിൽ ജനക്കൂട്ടത്തെ പിരിച്ചുവിടാൻ പോലീസ് കണ്ണീർ വാതകവും കുരുമുളക് സ്പ്രേയും പ്രയോഗിച്ചു. അറ്റ്ലാന്റാ, മയാമി, ഓക്ലഹോമാസിറ്റി എന്നിവിടങ്ങളിലെ പ്രകടനങ്ങളിൽ നിരവധി പേർപങ്കെടുത്തു. മിനിയാപ്പോളിസ് നഗരത്തിൽ പ്രകടനക്കാർക്കിടയിലേക്ക് ട്രക്ക് ഒാടിച്ചുകയറ്റിയ ഡ്രൈവറെ അറസ്റ്റ് ചെയ്തു. പ്രക്ഷോഭകരെ നേരിടാൻ രാജ്യവ്യാപകമായി 62000 നാഷണൽ ഗാർഡുകളെയാണു( മിലിറ്ററി റിസർവ് പോലീസ്) നിയോഗിച്ചിട്ടുള്ളത്.
വിദേശത്തും പ്രകടനങ്ങൾ
അമേരിക്കയിലെ വംശീയതയെയും പോലീസ് അതിക്രമത്തെയും അപലപിച്ച് ലണ്ടൻ, ടൊറേന്റോ, ബർലിൻ, കോപ്പൻഹേഗൻ തുടങ്ങി വിവിധ നഗരങ്ങളിലും പ്രകടനങ്ങൾ നടത്തപ്പെട്ടു. ലണ്ടനിൽ യുഎസ് എംബസിക്കു സമീപം പ്രകടനക്കാർ കുത്തിയിരിപ്പു സമരം നടത്തി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.