ബ്രസൽസ്: കോവിഡ് -19 എന്ന മഹാമാരി യൂറോ സോണിൽ തൊഴിൽമേഖലയെ ആകമാനം തകിടം മറിച്ചുവെന്നു മാത്രമല്ല ലക്ഷക്കണക്കിന് ആളുകൾക്ക് തൊഴിൽ നഷ്ടമാവുകയും ചെയ്തു. ഈ സ്ഥിതി കുടുംബങ്ങളെയും രാജ്യങ്ങളെയും നയിക്കുന്നത് കടുത്ത ദാരിദ്ര്യത്തിലേയ്ക്കും പട്ടിണിയിലേക്കുമാണ്. വൻ സാന്പത്തിക ശക്തികളായ ജർമനി, ഫ്രാൻസ്, സ്വീഡൻ, സ്പെയിൻ തുടങ്ങിയ രാജ്യങ്ങളെ തൊഴിലില്ലായ്മ ഏറെ പിടിച്ചുകുലുക്കിയ സാഹചര്യമാണ് ഉണ്ടായിരിയ്ക്കുന്നത്. കൊറോണ മരണം 32,000 കടന്ന ഇറ്റലിയിൽ തൊഴിലില്ലായ്മയും ഉയർന്നിരിക്കുകയാണ്.
ഇറ്റലിയിൽ അഞ്ചു ലക്ഷം പേർക്ക് തൊഴിൽ നഷ്ടമാകും
ഇറ്റലിയിലെ തൊഴിലില്ലായ്മാ നിരക്ക് 11.2 ശതമാനത്തിലെത്തി. കൊറോണ വൈറസ് ബാധ ഇറ്റലിയിലെ നിരവധി വ്യവസായ മേഖലകളെ പ്രതികൂലമായി ബാധിച്ചു. ഉപഭോഗ മൂല്യത്തിന്റെ കാര്യത്തിൽ ഹോട്ടൽ, കാറ്ററിംഗ് മേഖലയ്ക്ക് ഏറ്റവും വലിയ കുറവുണ്ടായതായി കണക്കാക്കപ്പെടുന്നു. കൊറോണവൈറസ് കാരണമുണ്ടായ പ്രതിസന്ധി ഇറ്റലിയിൽ ഈ വർഷം അഞ്ച് ലക്ഷം പേരുടെ ജോലിയെ ബാധിക്കുമെന്ന് സർക്കാരിന്റെ എംപ്ലോയ്മെന്റ് പോളിസി ഏജൻസി കണക്കാക്കുന്നു.
രാജ്യത്തിന്റെ മുഖ്യ വരുമാന സ്രോതസുകളിലൊന്നായ ടൂറിസം മേഖലയെ കൊറോണ ഗുരുതരമായി ബാധിച്ചിട്ടുണ്ട്. ഈ മേഖലയെ ആശ്രയിച്ചു ജോലി ചെയ്യുന്ന ഭൂരിഭാഗം പേർക്കും ജോലി പൂർണമായോ ഭാഗികമായോ നഷ്ടപ്പെടുന്ന അവസ്ഥയാണുള്ളത്. ഇതിൽ ഒട്ടനവധി മലയാളികളും ഉൾപ്പെടും. മാസങ്ങൾ നീണ്ട ലോക്ഡൗണിൽ നിന്നു രാജ്യം സാവധാനം പുറത്തുവരുന്പോൾ ആശങ്ക മാത്രമാണ് എല്ലാവർക്കും മിച്ചമായുള്ളത്. ടൂറിസം മേഖലയെ പുഷ്ടിപ്പെടുത്തുന്നതിന് ആവുന്നത്ര സഹായം നൽകാൻ കോന്തെ സർക്കാർ ശ്രമിക്കുന്നുണ്ടെങ്കിലും എത്രമാത്രം ടൂറിസ്റ്റുകളെ രാജ്യത്തക്ക് ആകർഷിക്കാൻ കഴിയുമെന്ന ചിന്ത സർക്കാരിനെയും അലട്ടുന്നുണ്ട്.
ഇറ്റലിയിൽ അനധികൃതമായി കുടിയേറിയ ആളുകൾക്ക് ശരിയായ രേഖകളും വീസാ മസ്റ്റാറ്റസും ഒക്കെ മാറ്റി നൽകാമെന്ന് കഴിഞ്ഞ മാസം കോന്തെ സർക്കാർ പ്രഖ്യാപിച്ചിരുന്നു. ഇതിനായി പാർലമെന്റിൽ അവതരിപ്പിച്ച ബിൽ പ്രതിപക്ഷ സഹകരണത്തോടെയാണ് പാസാക്കിയത്. ഈ നിയമം ഉടൻതന്നെ പ്രാബല്യത്തിൽ വരുമെന്നാണ് സർക്കാർ അറിയിച്ചിട്ടുള്ളത്. ഇത്തരക്കാരുടെ എണ്ണം രണ്ടുലക്ഷത്തിനും ആറുലക്ഷത്തിനും ഇടയിൽ വരുമെന്നാണ് കണക്ക്. ഇവരിൽ ഒട്ടനവധി മലയാളികളും ഉൾപ്പെടും. ഇവർക്കു പുതിയ വീസ ലഭിക്കാൻ സമയവും നൽകിയിട്ടുണ്ട്. ജൂണ് ഒന്നു മുതൽ ജൂലൈ 15 വരെയാണ് വീസായ്ക്ക് അപേക്ഷിക്കാനുള്ള സമയം. ഇതിനിടയിൽ ഒരു ജോലി സന്പാദിച്ചാൽ മാത്രമേ ഇത്തരക്കാർക്ക് പുതിയ ഇറ്റാലിയൻ സർക്കാരിന്റെ നാഷണൽ ഏജൻസി ഫോർ ആക്റ്റീവ് ലേബർ പോളിസീസ് അൻപാൽ ഈ വർഷം രാജ്യത്ത് അരലക്ഷം തൊഴിലുകൾ നഷ്ടപ്പെടുമെന്ന് കണക്കാക്കുന്നു.
തൊഴിൽ പ്രതിസന്ധി നേരിടാൻ ജർമനി
ബർലിൻ: കൊറോണ വൈറസ് ബാധ നേരിടാൻ രാജ്യത്ത് കടുത്ത നിയന്ത്രണങ്ങൾ തുടരുന്പോൾ തൊഴിൽ നഷ്ടത്തിന്റെ ആശങ്കയിലാണ് വിവിധ മേഖലകളിൽ ജോലി ചെയ്യുന്നവർ. ഈ ആശങ്ക ഒരു പരിധി വരെ പരിഹരിക്കാൻ പഴയൊരു രീതി പൊടിതട്ടിയെടുത്തിരിക്കുന്നു പല മാനേജ്മെന്റുകളും.
ജർമനിയിൽ ഇതിന് കുർസാബീറ്റ് എന്നു പറയും. ജോലി സമയത്തിൽ കുറവ് വരുത്തി കരാർ തൊഴിലാളികളുമായുള്ള ബന്ധം നിലനിർത്തുന്ന രീതിയാണിത്. പ്രവർത്തനം പൂർണതോതിൽ പുനരാരംഭിക്കുന്ന സമയത്ത് ഇവർക്ക് അതതു സ്ഥാപനങ്ങളിൽ പഴയ രീതിയിൽ വീണ്ടും ജോലിയുണ്ടാകും.
തൊഴിലാളികളുടെ ശന്പളം പൂർണമായി മുടങ്ങാതിരിക്കുന്നതിന് സർക്കാരും കന്പനികൾക്ക് സഹായം പ്രഖ്യാപിച്ചു. ഇതിനായി നാലര ലക്ഷത്തിലധികം സ്ഥാപനങ്ങളാണ് ഇതിനകം അപേക്ഷ നൽകിയിട്ടുള്ളത്.
2009 ലെ ആഗോള സാന്പത്തിക മാന്ദ്യം ഒന്നര ദശലക്ഷം തൊഴിലാളികളെയാണ് ബാധിച്ചതെങ്കിൽ കൊറോണ പ്രതിസന്ധി അതിലധികം പേരെ ബാധിക്കുമെന്നാണ് കണക്കാക്കുന്നത്.
ഒറ്റ മാസത്തിൽ 13.2 ശതമാനത്തിന്റെ വർധനയാണ് ജർമനിയിലെ തൊഴിലില്ലായ്മാ നിരക്കിൽ രേഖപ്പെടുത്തിയിരിക്കുന്നത്. ഇതോടെ രാജ്യത്തെ തൊഴിൽരഹിതരുടെ എണ്ണം 26 ലക്ഷമായി വർധിച്ചെന്നും കണക്കാക്കുന്നു.
വീട്ടിലിരുന്നു ജോലി ചെയ്യാനുള്ള സൗകര്യം അവകാശമായി പ്രഖ്യാപിക്കുന്നത് ജർമൻ സർക്കാരിന്റെ പരിഗണനയിലുണ്ട്. കൊറോണവൈറസ് കാരണമുള്ള നിയന്ത്രണങ്ങൾ തുടരുന്ന കാലത്തോളം ഇത് ആവശ്യമാണെന്ന് രാജ്യത്തിന്റെ തൊഴിൽ മന്ത്രി ഹ്യൂബർട്ടസ് ഹീൽ അഭിപ്രായപ്പെട്ടു. ഈ ലോക്ക്ഡൗണ് കാലഘട്ടത്തിൽ ജർമനിയെ ജീവനക്കാരിൽ 25 ശതമാനം പേരും വർക്ക് ഫ്രം ഹോം സംവിധാനമാണ് ഉപയോഗപ്പെടുത്തുന്നത്. കടുത്ത നിയന്ത്രണങ്ങൾ വരുന്നതിനു മുൻപുള്ള സമയത്തെ അപേക്ഷിച്ച് 12 ശതമാനം കൂടുതലാണിത്.
സ്പെയിനിൽ തൊഴിലില്ലായ്മ നിരക്ക് ഉയർന്നു
മാഡ്രിഡ്: സ്പെയ്നിൽ തൊഴിലില്ലായ്മാ നിരക്ക് 14.4 ശതമാനത്തിലേക്ക് ഉയർന്നു. 2019 നാലാം പാദം വരെയും നടപ്പുവർഷം തുടങ്ങിയപ്പോഴും സ്പെയിനിലെ തൊഴിലില്ലായ്മാ നിരക്ക് ഏകദേശം 8.4 ശതമാനമായിരുന്നു. 2017 ലെ രണ്ടാം പാദത്തിലെ തൊഴിലില്ലായ്മാ നിരക്ക് അതിന്റെ ഏറ്റവും ഉയർന്ന നിരക്കിനേക്കാൾ 9.72 ശതമാനം കുറവായിരുന്നു, 2013 ന് ശേഷമുള്ള ഓരോ വർഷവും ആദ്യ പാദത്തിൽ തൊഴിലില്ലായ്മയിൽ നേരിയ വർധനയുണ്ടായി.
അതേസമയം, രേഖപ്പെടുത്തിയ ചരിത്രത്തിലെ ഏറ്റവും കുത്തനെയുള്ള ഇടിവാണ് സ്പാനിഷ് സന്പദ് വ്യവസ്ഥയിൽ രേഖപ്പെടുത്തിയിരിക്കുന്നത്. ആദ്യ പാദത്തിൽ കാണുന്ന 5.2 ശതമാനം ഇടിവ് വരുന്ന പാദങ്ങളിൽ കൂടുതൽ രൂക്ഷമാകാനുള്ള സാധ്യതയും പ്രവചിക്കപ്പെടുന്നു. യൂറോപ്പിലെ നാലാമത്തെ വലിയ സന്പദ് വ്യവസ്ഥയാണ് സ്പെയിൻ.
ഫ്രാൻസിൽ തൊഴിലില്ലായ്മ നിരക്ക് 10.4 ശതമാനം
കൊറോണയിൽപ്പെട്ടു ഫ്രാൻസിൽ 28,000 അധികം ആളുകളാണ് മരിച്ചത്. ഇതോടൊപ്പം ഫ്രാൻസിലെ തൊഴിലില്ലായ്മാ നിരക്ക് 10.4 ശതമാനത്തിലെത്തി. 2008 ലെ സാന്പത്തിക, സാന്പത്തിക പ്രതിസന്ധിക്ക് ശേഷം വർഷം തോറും സ്തംഭനാവസ്ഥയിലായിരുന്ന ഫ്രഞ്ച് സന്പദ്വ്യവസ്ഥയെ സംബന്ധിച്ചിടത്തോളം തൊഴിലില്ലായ്മ ഒരു പ്രധാന പ്രശ്നമായി തുടരുന്നു. 2018 ന്റെ ആദ്യ പാദത്തിൽ 25 നും 49 നും ഇടയിൽ പ്രായമുള്ള 14 ലക്ഷത്തിലധികം ആളുകൾ ഫ്രാൻസിൽ തൊഴിലില്ലാത്തവരായിരുന്നു.
ജോസ് കുന്പിളുവേലിൽ
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.