മയാമി: ഇലോൺ മസ്കിന്റെ സ്പേസ് എക്സ് കന്പനി മനുഷ്യനെ ബഹിരാകാശത്ത് എത്തിക്കുന്നതിൽ വിജയിച്ചു.
സ്പേസ് എക്സിന്റെ ഫാൽക്കൺ-9 റോക്കറ്റിൽ പുറപ്പെട്ട യുഎസ് ബഹിരാകാശ സഞ്ചാരികളായ ഡഗ് ഹർലിയും ബോബ് ബെൻകെനും ഇന്നലെ രാത്രി ഇന്ത്യൻ സമയം എട്ടോടെ അന്താരാഷ്ട്ര ബഹിരാകാശ കേന്ദ്രത്തിൽ സുരക്ഷിതമായി എത്തി.
ഒരു സ്വകാര്യ കന്പനി ഈ നേട്ടം കൈവരിക്കുന്നത് ഇതാദ്യം. യുഎസ്, റഷ്യ, ചൈന രാജ്യങ്ങളിലെ സർക്കാർ ബഹിരാകാശ ഏജൻസികൾ മാത്രമാണ് മുന്പ് ഇതിൽ വിജയിച്ചിട്ടുള്ളത്.
യുഎസ് ബഹിരാകാശ ഏജൻസി നാസ 2011ൽ സ്പേസ് ഷട്ടിൽ പദ്ധതി നിർത്തിയശേഷം യുഎസിൽനിന്ന് മനുഷ്യനെ ബഹിരാകാശത്തേക്ക് അയയ്ക്കുന്നതും ഇതാദ്യമാണ്. ഇതുവരെ റഷ്യയുടെ സോയൂസ് ക്യാപ്സൂളിനെയാണ് നാസ ആശ്രയിച്ചിരുന്നത്.
ശനിയാഴ്ച ഫ്ളോറിഡയിലെ കെന്നഡി സ്പേസ് സെന്ററിൽനിന്നാണ് ഫാൽക്കൺ-9 ഉയർന്നത്. യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് അടക്കമുള്ളവർ സാക്ഷ്യം വഹിച്ചു.
റോക്കറ്റിൽ അടക്കം ചെയ്തിരുന്ന ഡ്രാഗൺ ക്യാപ്സൂളിലാണ് ഡഗും ബോബും അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലേക്കു സഞ്ചരിച്ചത്. നിലയത്തിൽ സന്ധിക്കുന്നതുവരെയുള്ള ഘട്ടം പൂർണമായി റോബട്ടിക് നിയന്ത്രണത്തിലായിരുന്നു.
ഡ്രാഗൺ ക്യാപ്സൂളിനെ എൻഡവർ എന്നു പുനർനാമകരണം ചെയ്യുന്നതായി ഡഗും ബോബും ബഹിരാകാശത്തുനിന്ന് ട്വിറ്ററിൽ പോസ്റ്റ് ചെയ്ത വീഡിയോയിൽ അറിയിച്ചു. രണ്ടു കാരണങ്ങളാണ് ഇതിനു ചൂണ്ടിക്കാട്ടിയത്. നാസ സ്പേസ് ഷട്ടിൽ പദ്ധതികൾ നിർത്തിയശേഷം, സ്പേസ് എക്സുമായി സഹകരിച്ചു നടത്തുന്ന ഈ മഹാ യത്നം ഒന്നാം കാരണം. രണ്ടാമത്തേത് വ്യക്തിപരം- ഇരുവരുടെയും കന്നി ബഹിരാകാശ യാത്ര നാസയുടെ പഴയ എൻഡവർ സ്പേസ് ഷിപ്പിൽ ആയിരുന്നു. ബോബിന് 49ഉം ഡഗിന് 53ഉം വയസുണ്ട്. ഏതാനും ദിവസം മുന്പ് ഇവരുടെ യാത്രാ പദ്ധതിയിട്ടിരുന്നതെങ്കിലും മോശം കാലാവസ്ഥമൂലം ശനിയാഴ്ചത്തേക്കു മാറ്റുകയായിരുന്നു.
പുതുയുഗമാണ് ആരംഭിക്കുന്നതെന്ന് പ്രസിഡന്റ് ട്രംപ് പറഞ്ഞു. ബഹിരാകാശ സഞ്ചാരികളുടെ യാത്രയ്ക്ക് യുഎസിന് മറ്റു രാജ്യങ്ങളുടെ ദയ ഇനി വേണ്ട. ഇതു ചരിത്രമാണ്.
വിക്ഷേപണം വിജയിച്ചതോടെ ശതകോടീശ്വരൻ ഇലോൺ മസ്കിന്റെ സ്വപ്നവും യാഥാർഥ്യമായി. ബഹിരാകാശ സഞ്ചാരികളെ സുരക്ഷിതമായി ഭൂമിയിൽ തിരിച്ചെത്തിക്കുന്നതിനാണ് ഇനി മുൻഗണന എന്ന് അദ്ദേഹം പറഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.