കാഠ്മണ്ഡു: നേപ്പാൾ-ഇന്ത്യ ബന്ധത്തിൽ മഞ്ഞുരുകുന്നതായി സൂചന. ഇന്ത്യയുടെ പ്രദേശങ്ങൾ തങ്ങളുടേതാക്കി രേഖപ്പെടുത്തിയ ഭൂപടം ചേർത്തു ഭരണഘടന ഭേദഗതി ചെയ്യാനുള്ള നീക്കം നീട്ടിവച്ചു. ദേശീയ സമവായം ഉണ്ടാക്കിയിട്ടു മതി ഭരണഘടനാ ഭേദഗതി എന്നാണ് പ്രധാനമന്ത്രി കെ.പി. ശർമ ഒലി ഇപ്പോൾ പറയുന്നത്. ഇതിന്റെ ഭാഗമായി ഭേദഗതി ബിൽ ചർച്ച മാറ്റിവച്ചു.
സമവായമുണ്ടാക്കാൻ സർവകക്ഷിയോഗം വിളിക്കുന്നുണ്ട്. മേയ് 18-നാണ് ഇന്ത്യയുടെ കാലാപാനി, ലിപുലേഖ്, ലിംപിയാധുര പ്രദേശങ്ങൾ ഉൾപ്പെടുത്തി പുതിയ ഭൂപടം നേപ്പാൾ മന്ത്രിസഭ അംഗീകരിച്ചത്. തുടർന്ന് ഈ പ്രദേശങ്ങൾ ഉൾപ്പെടുത്തി ഭരണഘടനാ ഭേദഗതിക്കു നോട്ടീസ് നല്കി.
ഇന്ത്യൻ പ്രദേശങ്ങൾ ഉൾപ്പെടുത്തി ഭൂപടം തയാറാക്കിയതിനെ ഇന്ത്യ ശക്തമായി വിമർശിച്ചിരുന്നു.
പാർലമെന്റിന്റെ അധോമണ്ഡലത്തിൽ ഭരണകക്ഷിയായ നേപ്പാൾ കമ്യൂണിസ്റ്റ് പാർട്ടിക്കു ഭൂരിപക്ഷമില്ല. മറ്റു കക്ഷികൾ പിന്താങ്ങിയാലേ ഭരണഘടനാ ഭേദഗതി ബിൽ പാസാക്കാനാവൂ.
ലിപുലേഖ് ചുരത്തെ ഉത്തരാഖണ്ഡിലെ ധാർചുളയുമായി ബന്ധിപ്പിക്കുന്ന 80 കിലോമീറ്റർ റോഡ് ഇന്ത്യ നിർമിച്ചതാണ് ഇപ്പോഴത്തെ പ്രശ്നങ്ങളുടെ തുടക്കം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.