ബെയ്ജിംഗ്: ഇന്ത്യ- ചൈന അതിർത്തി തർക്കം പരിഹരിക്കാൻ യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് വാഗ്ദാനം ചെയ്ത മധ്യസ്ഥതാ സഹായം ചൈന തള്ളി. ചർച്ചകളിലുടെ ഉചിതമായി പ്രശ്നം പരിഹരിക്കാനുള്ള ശേഷി ഇരു രാജ്യങ്ങൾക്കും ഉണ്ടെന്നും മൂന്നാംകക്ഷിയുടെ സഹായം വേണ്ടെന്നും ചൈനീസ് വിദേശമന്ത്രാലയം വക്താവ് ഷാവോ ലിജിയാൻ പ്രതികരിച്ചു.
മധ്യസ്ഥത വഹിക്കാൻ കഴിവുണ്ടെന്നും തയാറാണെന്നും ബുധനാഴ്ചയാണ് ട്രംപ് പ്രഖ്യാപിച്ചത്. വ്യാഴാഴ്ച അദ്ദേഹം വീണ്ടും ഇക്കാര്യം ആവർത്തിച്ചു.
അതിർത്തി പ്രശ്നങ്ങൾ പരിഹരിക്കുന്നതിന്, ഇരു രാജ്യങ്ങൾക്കുമിടയിൽ ആശയവിനിമയം അടക്കമുള്ള സംവിധാനങ്ങൾ നിലവിലുണ്ടെന്ന് ചൈനീസ് വക്താവ് പറഞ്ഞു. അതിർത്തി പ്രശ്നത്തിൽ ചൈനയുടെ നിലപാട് വ്യക്തവും മാറ്റമില്ലാത്തുമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ട്രംപിന്റെ വാഗ്ദാനത്തോട് ഇന്ത്യ വളരെ കരുതലോടെ പ്രതികരിച്ചിരുന്നു. സമാധാനത്തിൽ പ്രശ്നം തീർക്കാൻ ചൈനയുമായി ചർച്ച നടത്തിവരുകയാണെന്നാണ് വിദേശമന്ത്രാലയം വക്താവ് അനുരാഗ് ശ്രീവാസ്തവ പ്രതികരിച്ചത്. നേരത്തേ കാഷ്മീർ വിഷയത്തിൽ ഇന്ത്യക്കും പാക്കിസ്ഥാനും ഇടയിൽ മധ്യസ്ഥനാകാമെന്ന് ട്രംപ് പറഞ്ഞിരുന്നു. ഇന്ത്യ ഇതു നിരസിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.