തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നലെ 94 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇതുവരെയുള്ള ഒരു ദിവസത്തെ ഏറ്റവും ഉയർന്ന രോഗനിരക്കാണിത്. ജൂണ് രണ്ടിന് 86 പേർക്കു കോവിഡ് സ്ഥിരീകരിച്ചതായിരുന്നു ഇതിനു മുൻപുള്ള ഏറ്റവും ഉയർന്ന നിരക്ക്.
39 പേർ ഇന്നലെ രോഗമുക്തി നേടി. രോഗം സ്ഥിരീകരിക്കപ്പെട്ടവരിൽ 47 പേർ വിദേശത്തു നിന്നും 37 പേർ മറ്റു സംസ്ഥാനങ്ങളിൽ നിന്നും വന്നവരാണ്. ഏഴു പേർക്കു സന്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്.
പത്തനംതിട്ട-14, കാസർഗോഡ്-12, കൊല്ലം- 11, കോഴിക്കോട്- 10, ആലപ്പുഴ, മലപ്പുറം- എട്ട് പേർക്ക് വീതം, പാലക്കാട്- ഏഴ്, കണ്ണൂർ- ആറ്, തിരുവനന്തപുരം, കോട്ടയം- അഞ്ച് പേർ വീതം, തൃശൂർ- നാല്, എറണാകുളം, വയനാട്- രണ്ടു പേർ വീതം എന്നിങ്ങനെയാണു വിവിധ ജില്ലകളിൽ രോഗം സ്ഥിരീകരിക്കപ്പെട്ടവരുടെ എണ്ണം.
പാലക്കാട്- 13, മലപ്പുറം- എട്ട്, കണ്ണൂർ- ഏഴ്, കോഴിക്കോട്- അഞ്ച്, തൃശൂർ, വയനാട്- രണ്ടു പേർ വീതം, തിരുവനന്തപുരം, പത്തനംതിട്ട- ഓരോരുത്തർ എന്നിങ്ങനെയാണു പരിശോധനാഫലം നെഗറ്റീവായത്.
ഇനി 884 പേരാണു രോഗം സ്ഥിരീകരിക്കപ്പെട്ടു ചികിത്സയിലുള്ളത്. 690 പേർ ഇതുവരെ രോഗമുക്തി നേടി. സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 1,70,065 പേർ നിരീക്ഷണത്തിലാണ്. 225 പേരെ ഇന്നലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ഇതുവരെ 76,383 പേരുടെ സാന്പിൾ പരിശോധനയ്ക്ക് അയച്ചു. ഇതിൽ ലഭ്യമായ 72,139 സാന്പിളുകളുടെ പരിശോധനാഫലം നെഗറ്റീവാണ്. ഇതു കൂടാതെ സെന്റിനൽ സർവൈലൻസിന്റെ ഭാഗമായി ആരോഗ്യ പ്രവർത്തകർ, അതിഥി തൊഴിലാളികൾ, സാമൂഹിക സമ്പർക്കം കൂടുതലുള്ള വ്യക്തികൾ മുതലായ മുൻഗണനാ ഗ്രൂപ്പുകളിൽ നിന്ന് 18,146 സാന്പിളുകൾ ശേഖരിച്ചതിൽ 15,264 സാന്പിളുകളുടെ പരിശോധനാ ഫലവും നെഗറ്റീവ് ആയതായി മുഖ്യമന്ത്രി അറിയിച്ചു.
പുതുതായി ഒമ്പത് ഹോട്ട് സ്പോട്ടുകൾ കൂടി പ്രഖ്യാപിച്ചു. കണ്ണൂർ ജില്ലയിലെ ഇരിട്ടി മുനിസിപ്പാലിറ്റി, തില്ലങ്കേരി, ആന്തൂർ മുനിസിപ്പാലിറ്റി, ശ്രീകണ്ഠാപുരം, കൊല്ലം ജില്ലയിലെ അഞ്ചൽ, ഏരൂർ, കടക്കൽ, പാലക്കാട് ജില്ലയിലെ കൊപ്പം, എലപ്പുള്ളി എന്നിവയാണ് പുതിയ ഹോട്ട് സ്പോട്ടുകൾ. 13 പ്രദേശങ്ങളെ ഹോട്ട് സ്പോട്ടിൽ നിന്ന് ഒഴിവാക്കി. ആകെ 124 ഹോട്ട് സ്പോട്ടുകളാണ് സംസ്ഥാനത്തുള്ളത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.