എത്രയോ തമിഴ് സിനിമകളിൽ കണ്ടു പഴകിയ കഥ പോലെ തോന്നാം, പക്ഷെ ഇത് ജീവിതമാണ്. സിനിമാക്കഥ പോലുള്ള ജീവിതം. തമിഴനും മലയാളിക്കും തെലുങ്കനും ഹിന്ദിക്കാർക്കുമൊക്കെ ഒരുപോലെ പ്രിയങ്കരനായ രജനീകാന്തിന്റെ കഥ. വെള്ളിത്തിരയിൽ നിറഞ്ഞാടുന്നതിനു മുന്‍പുള്ള രജനീകാന്തിന്റെ ഫ്ളാഷ്ബാക്ക് ജീവിതം. കഷ്ടപ്പാടും ഡാർക്ക് സീനുകളും ടേണിംഗ് പോയന്റുകളും കിടിലൻ ക്ലൈമാക്സുമൊക്കെയായി ഒരു അടിപൊളി തമിഴ്സിനിമ തന്നെയാണ് രജനിയുടെ കഥ.
1950 ഡിസംബർ 12
പഴയ മൈസൂർ സംസ്ഥാനത്തെ ബാംഗ്ലൂരിൽ ഹനുമന്ത് നഗറിലെ മറാഠി കുടുംബത്തിൽ ഒരു കുട്ടി ജനിച്ചു. വീട്ടുകാർ അവന് ശിവാജി റാവു ഗെയ്ക്ക് വാദ് എന്ന് പേരിട്ടു. ആ കുടുംബത്തിലെ നാലാമത്തെ കുട്ടിയായിരുന്നു ശിവാജി. ശിവാജിയുടെ അച്ഛൻ റാണോജി റാവു ഒരു പോലീസ് കോണ്‍സ്റ്റബിളായിരുന്നു. ഇവരുടെ കുടുംബം കർണാടക – തമിഴ്നാട് അതിർത്തിയിലെ നാച്ചിക്കുപ്പം എന്ന ചെറിയ ഗ്രാമത്തിലേക്ക് കുടിയേറിയ മറാഠ കുടുംബങ്ങളിലൊന്നായിരുന്നു.
റാണോജി റാവുവിന് കോണ്‍സ്റ്റബിളായി ജോലി കിട്ടിയപ്പോഴാണ് ഇവരുടെ കുടുംബം ബാംഗ്ലൂരിൽ ഹനുമന്ത് നഗറിലേക്ക് താമസം മാറിയെത്തിയത്. ഏഴു വർഷം മാത്രമേ അമ്മയുടെ വാത്സല്യമേറ്റു വാങ്ങാൻ ശിവാജിക്ക് ഭാഗ്യമുണ്ടായുള്ളു. അമ്മ റാംബായി ശിവാജിക്ക് ഏഴുവയസുള്ളപ്പോൾ മരിച്ചു.
അതോടെ ശിവാജിയെന്ന ഏഴുവയസുകാരന്റെ കുട്ടിക്കാലം വളരെ മോശമായി മാറി. അച്ഛനും സഹോദരങ്ങളുമൊക്കെയുണ്ടെങ്കിലും അമ്മയില്ലാത്തതിന്റെ എല്ലാ പ്രശ്നങ്ങളും ശിവാജിക്കുണ്ടായി. പല മോശം കൂട്ടുകെട്ടുകളിലേക്കും ദുശീലങ്ങളിലേക്കും ശിവാജി വഴി തെറ്റിപ്പോയിത്തുടങ്ങി.
വീട്ടിൽ നിന്ന് പണം മോഷ്ടിച്ച് സിനിമ കാണുന്ന ശീലവും ശിവാജി തുടങ്ങിവെച്ചു. വെള്ളിത്തിരയിൽ നിറയുന്ന കാഴ്ചകൾ കണ്ട് കൈയടിച്ചും കൂവി വിളിച്ചും ശിവാജി പഴയ ടാക്കീസുകളിൽ കയറിയിറങ്ങി. സിനിമ പതിയെപ്പതിയെ തലയ്ക്കു പിടിക്കാൻ തുടങ്ങി. സിനിമ കാണലിൽ നിന്ന് സിനിമയിൽ അഭിനയിക്കണമെന്ന മോഹത്തിലേക്ക് ശിവാജിയുടെ മനസ് പറക്കാൻ തുടങ്ങി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.