കുവൈത്ത് സിറ്റി: താമസ നിയമങ്ങളിൽ മാറ്റങ്ങളുമായി കുവൈത്ത് സർക്കാർ. ഇത് സംബന്ധമായ നിർദ്ദേശങ്ങളും ഭേദഗതികളും തയ്യാറായതായി ഉന്നത വൃത്തങ്ങളെ ഉദ്ധരിച്ച് പ്രാദേശിക പത്രം റിപ്പോർട്ട് ചെയ്തു. ആഭ്യന്തരമന്ത്രി അനസ് അൽ സാലിഹ്, ഫത്വ, നിയമനിർമ്മാണ വകുപ്പ്, ആഭ്യന്തര മന്ത്രാലയത്തിന്റെ നിയമകാര്യ വകുപ്പ്, സിവിൽ സർവീസ് കമ്മീഷൻ, കുവൈറ്റ് യൂണിവേഴ്സിറ്റിയിലെ കുവൈറ്റ് നിയമജ്ഞർ, ആരോഗ്യ പ്രതിനിധികൾ എന്നിവർ അടങ്ങിയ സംഘമാണ് റിപ്പോർട്ടുകൾ തയ്യാറാക്കിയത്. മന്ത്രിസഭയുടെ അംഗീകാരത്തിനുമായി സമർപ്പിക്കുന്ന ഭേദഗതി നിർദ്ദേശങ്ങൾ തുടർന്ന് ദേശീയ അസംബ്ലിയുടെ പരിഗണിക്കായി സമർപ്പിക്കും.
പുതിയ ശുപാർശ അനുസരിച്ച് സ്വകാര്യ മേഖലയിൽ ജോലി ചെയ്യുന്ന റെസിഡൻസി നിയമ ലംഘകരെ അറസ്റ്റ് ചെയ്താൽ തൊഴിലുടമകൾക്കെതിരെ പിഴകളുടെ തുകയും വർധിപ്പിക്കും. അത്തരം തൊഴിലുടമകളുടെ ലേബൽ ഫയൽ കരിന്പട്ടികയിൽ ഉൾപ്പെടുത്താനും സ്പോണ്‍സർമാരെ അന്വേഷണത്തിന് വിധേയമാക്കാനും നിർദ്ദേശമുണ്ട്. അതോടൊപ്പം തൊഴിലാളിയെ നാടു കടത്താൻ ആവശ്യമായ യാത്ര ടിക്കറ്റ്, താമസം, ഭക്ഷണം തുടങ്ങിയ സാന്പത്തിക ചിലവും തൊഴിലുടമ വഹിക്കണമെന്നും പുതിയ നിയമത്തിൽ ശുപാർശ ചെയ്തു. റെസിഡൻസി ലംഘനത്തിനുള്ള പ്രതിദിന പിഴ 20 ദിനാറായി ഉയർത്തൂം പക്ഷേ 500 ദിനാറിൽ കവിയരുത്. നാട് കടത്തുന്ന വിദേശിയെ മൂന്ന് വർഷത്തേക്ക് രാജ്യത്ത് പ്രവേശിക്കുന്നത് വിലക്കും.
നിർദ്ദിഷ്ട നിയമത്തിലെ വ്യവസ്ഥകൾ അനുസരിച്ച് റെസിഡൻസി സ്റ്റാന്പ് ചെയ്യാൻ തൊഴിലുടമയുടെ സാന്നിധ്യം ആവശ്യമാണ്. അതോടൊപ്പം ആശുപത്രികളിലെ ചികിത്സയും മരുന്നുകളുടെ ചിലവും ഉൾക്കൊള്ളുന്ന സമഗ്ര ആരോഗ്യ ഇൻഷുറൻസും നിർബന്ധമാക്കും. ഡ്രൈവർ, മൻദൂപ് തൊഴിലുകളിലൊഴികെ വിദേശികൾക്ക് ഡ്രൈവിംഗ് ലൈസൻസുകൾ നൽകില്ല. ലൈസൻസ് ലഭിക്കാൻ 500 ദിനാർ ശന്പളം നിർബന്ധമാക്കുകയും ലൈസൻസ് കാലാവധി വിസാ കലാവധിയുമായി ബന്ധിപ്പിക്കുകയും ചെയ്യും. ലൈസൻസ് ഇഷ്യു ഫീസ് 200 ദിനാർ ആക്കണമെന്ന നിർദ്ദേശവും സംഘം നൽകിയിട്ടുണ്ട്.
നിയമം ലംഘിച്ചതിന് വിദേശികളെ നാടുകടത്തുന്നതിന് ഭരണപരമായ തീരുമാനങ്ങൾ എടുക്കുന്നതിനായി പൊതു സുരക്ഷാ ഉദ്യോഗസ്ഥർക്കും ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ, ഇമിഗ്രേഷൻ, റെസിഡൻസി അഫയേഴ്സ് വകുപ്പുകളിലെ ഉദ്യോഗസ്ഥർക്കും വിപുലമായ അധികാരം നൽകുന്നതാണ് പുതിയ ഭേദഗതികൾ. ഇപ്പോഴത്തെ സ്പോണ്‍സർഷിപ്പ് സംവിധാനം റദ്ദാക്കി വിദേശികളെ സർക്കാരിന് കീഴിലുള്ള ഏജൻസി നിശ്ചിത സംഖ്യ ഫീസ് ഈടാക്കി സ്വകാര്യമേഖലയ്ക്ക് നൽകുന്ന സംവിധാനവും പുതിയ ശുപാർശയിലുണ്ട്. അതോടൊപ്പം റെസിഡൻസിയും ബാങ്ക് അക്കൗണ്ടും തമ്മിൽ ബന്ധിപ്പിക്കാനും നിർദ്ദേശമുണ്ട്.
റിപ്പോർട്ട്: സലിം കോട്ടയിൽ