കോട്ടയം: ആള്‍ക്കൂട്ടത്തിനു നടുവില്‍നിന്ന് ഉമ്മന്‍ ചാണ്ടി മടങ്ങിയിട്ട് ഒരു വര്‍ഷമാകുന്നു. കാലം മറന്നിട്ടില്ല ആ അന്ത്യനിദ്രയും വിലാപയാത്രയും.തിരുവനന്തപുരം മുതല്‍ എത്ര കൈകള്‍ അഭിവാദ്യം ചെയ്തു. അവര്‍ എത്ര കോടി പൂക്കള്‍ വാരിവിതറി. അനന്തപുരിയില്‍നിന്നു കോട്ടയം വരെ 150 കിലോമീറ്റര്‍ താണ്ടാനെടുത്തത് 28 മണിക്കൂര്‍. അതിവേഗം, ബഹുദൂരം കുതിക്കുന്ന കാലത്ത് ഉമ്മന്‍ ചാണ്ടിയുടെ വാഹനം മൂന്നു മണിക്കൂറില്‍ പിന്നിട്ടിരുന്നു ഇത്രയും ദൂരം.
തിരുനക്കരയില്‍നിന്നു കടലിരമ്പല്പോലെ അണികളുടെയും ആരാധകരുടെയും നടവില്‍ മൃതദേഹ പേടകം വഹിച്ച വാഹനവ്യൂഹം പുതുപ്പള്ളിയിലേക്കു നീങ്ങുമ്പോള്‍ കാലം വിധിയെഴുതി; മറ്റൊരാള്‍ ഇങ്ങനെ ഇനിയിതുവഴി പോകാനിടയില്ലെന്ന്. കാലത്തിനു മുന്നേ കുതിച്ച നേതാവിന്റെ ഭൗതികശരീരം കബറടക്കിയത് നിശ്ചയിച്ചതിലും ഒന്‍പതു മണിക്കൂര്‍ വൈകി.
ജനസമ്പര്ക്കപരിപാടികളില് പതിനെട്ടു മണിക്കൂര്‍ വരെ കൈനിറയെ ഫയല്ക്കെട്ടുമായി അക്ഷമനായി നിലകൊണ്ടിരുന്ന ആ ആറരയടിക്കാരന്‍ ജനങ്ങളുടെ തലയെടുപ്പുള്ള കരുതലാളായിരുന്നു, കാരുണാമയനായിരുന്നു. അന്‍പതു കൊല്ലം പുതുപ്പള്ളിക്കാരുടെ കരവലയത്തില്‍ സുരക്ഷിതനും കോട്ടയത്തിന്റെ രാഷ്ട്രീയ വിലാസമായി മാറുകയും ചെയ്ത കരോട്ടുവള്ളക്കാലില്‍ ഉമ്മന്‍ ചാണ്ടിയുടെ വിയോഗത്തിന് ഒരു വര്‍ഷം.