തിരുവനന്തപുരം: ഇന്ത്യയിലെ കുട്ടിക്കായികതാരങ്ങൾക്ക് ഓണ്‍ലൈൻ കായിക പരിശീലനവുമായി തിരുവനന്തപുരം സായ്. കൊറോണ മൂലം സ്റ്റേഡിയങ്ങളിലെത്തി പരിശീലനം നടത്താൻ കഴിയാത്ത സാഹചര്യത്തിലാണ് സ്പോർട്സ് അഥോറിറ്റി ഓഫ് ഇന്ത്യയുടെ (സായ്) നേതൃത്വത്തിൽ കായിക പരിശീലനം ഓണ്‍ലൈനായി ആരംഭിക്കാൻ തീരുമാനിച്ചത്.
പൈലറ്റ് പ്രോജക്ട് നടപ്പാക്കാനായി തിരുവനന്തപുരം എൽഎൻസിപിയെ ചുമതലപ്പെടുത്തുകയായിരുന്നു. തുടർന്നാണ് തിരുവനന്തപുരം സായ് ഓണ്‍ലൈൻ പരിശീലനക്രമീകരണം ഒരുക്കുകയും സൂം വഴി ഈ പരിശീലനം കായികതാരങ്ങളുമായി ബന്ധിപ്പിച്ചത്. എട്ടു മുതൽ 14 വരെ വയസുള്ള കുട്ടികൾക്ക് ശാരീരിക മികവ് നിലനിർത്തുന്നതിനായുള്ള പരിശീലന രീതികളാണ് ഓണ്‍ലൈനായി നല്‍കുന്നത്. ഇതിൽ എട്ടു മുതൽ 12 വരെ പ്രായപരിധിയിൽ ഉള്ളവരെ ഒരു ഗ്രൂപ്പായും 13 മുതൽ 14 വയസു വരെയുള്ളവരെ മറ്റൊരു ഗ്രൂപ്പ് ആക്കിയുമാണ് ഓണ്‍ലൈൻ പരിശീലനം ക്രമീകരിച്ചിരിക്കുന്നത്.
ഈ പരിശീലനം വിദ്യാർഥികൾക്കും അവരുടെ പരിശീലകർക്കും ഓണ്‍ലൈനായി കണ്ടു തുടർ പരിശീലനങ്ങൾ നടത്തുക എന്നതാണു ലക്ഷ്യമിടുന്നത്. 21 ദിവസത്തെ ഓണ്‍ലൈൻ പദ്ധതിയാണ് പ്രാഥമിക ഘട്ടത്തിൽ നടപ്പാക്കുക. തിരുവനന്തപുരം സായിയുടെ ഓണ്‍ലൈൻ കായിക പരിശീലനം ഇന്ത്യ ഒട്ടാകെയുള്ള വിദ്യാർഥികൾക്ക് പരിശീലന മുറയായി മാറുന്നു എന്ന പ്രത്യേകതയും ഉണ്ട്. അത്ലറ്റിക് ഫെഡറേഷൻ ഓഫ് ഇന്ത്യയുടെ സഹകരണത്തോടെയാണ് പദ്ധതി.
ഓരോ ദിവസത്തെയും ഓണ്‍ലൈൻ പരിശീലനം രാവിലെ എട്ടു മുതൽ ഒൻപതു വരെയാണ്. അത് സൂം വഴി കാണുന്നതോടൊപ്പം എൽഎൻസിപിയുടെ ഫേസ്ബുക്ക് പേജ് വഴിയും പ്രദർശിപ്പിക്കുന്നുണ്ട്. സായിയിലെ വിദ്യാർഥികൾ കോവിഡ് ജാഗ്രതാ നിർദേശങ്ങൾ പാലിച്ചുകൊണ്ടുള്ള പരിശീലന രീതികൾ നടത്തുന്നു. ഈ രീതികൾ ഓണ്‍ലൈനായി എത്തിക്കുന്നു.
ഓണ്‍ലൈൻ പ്രോഗ്രാം ഡയറക്ടർ ജോജി ജോസഫാണ്. പരിശീലകരായ നിഷാദ്കുമാർ, വിക്ടർ ലിയോ ഫെർണാണ്ടസ്, പി.പീസ്, എം.എ. ജോർജ്, ജിൻസി ഫിലിപ്പ്, ഡോ. ജയരാമൻ തുടങ്ങിയവർ ഓണ്‍ലൈൻ പരിശീലനത്തിന് നേതൃത്വം നല്കുന്നു. എൽഎൻസിപി പ്രിൻസിപ്പൽ ഡോ. ജി. കിഷോറിന്റെ പൂർണ പിന്തുണയാണ് ഓണ്‍ലൈൻ പ്രോഗ്രാം ഏറെ മികവാർന്ന രീതിയിൽ നടത്താൻ കഴിയുന്നതെന്നു പ്രോഗ്രാം ഡയറക്ടർ കൂട്ടിച്ചേർത്തു.
തോമസ് വർഗീസ്
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.