ബൊറൂസിയ: ജര്‍മന്‍ ബുണ്ടസ് ലിഗ ഫുട്ബോളില്‍ തുടര്‍ച്ചയായ രണ്ടാം ദിവസവും ഗോളടി മേളം. ഒന്നാം സ്ഥാനക്കാരായ ബയേണ്‍ മ്യൂണിക്ക് ശനിയാഴ്ച നടന്ന മത്സരത്തില്‍ മറുപടിയില്ലാത്ത അഞ്ചു ഗോളിനു ഡുസല്ഡോര്ഫിനെ തോല്പിച്ചിരുന്നു. രണ്ടാം സ്ഥാനക്കാരായ ബൊറൂസിയ ഡോര്‍ട്മുണ്ട് സ്വന്തം ഗ്രൗണ്ടില്‍ ജേഡന്‍ സാഞ്ചോയുടെ ഹാട്രിക് മികവില്‍ അവസാന സ്ഥാനക്കാരായ പഡേര്ബോണിനെ 6-1ന് തകര്‍ത്തു.
ബയേണ്‍ മ്യൂണിക്കിനെതിരേ നടന്ന മത്സരത്തില്‍ പരിക്കേറ്റ എര്‍ലിംഗ് ഹലാന്‍ഡ് ഇല്ലാതെയാണ് ഡോര്‍ട്മുണ്ട് ഇറങ്ങിയത്. ഈ അവസരത്തില്‍ ആദ്യ പതിനൊന്നില്‍ സാഞ്ചോ ഇടംപിടിക്കുകയും ചെയ്തു. ലോക്ക്ഡൗൺ കഴിഞ്ഞ് ലീഗ് മത്സരങ്ങൾ പുനരാരംഭിച്ചശേഷം സാഞ്ചോ ആദ്യമായാണ് ബയേണിന്റെ ആദ്യ പതിനൊന്നില്‍ സ്ഥാനം നേടുന്നത്. ഗോളുകളൊന്നും പിറക്കാതെ ആദ്യ 45 മിനിറ്റ് പൂര്‍ത്തിയായി. എന്നാല്‍ രണ്ടാം പകുതിയുടെ തുടക്കത്തിലേ ആതിഥേയര്‍ ഗോളിനായി ശക്തമായി പോരാടി.
ഡോര്‍ട്മുണ്ട് ഉയര്‍ത്തിയ സമ്മര്‍ദത്തിനു ഫലം കണ്ടു. തോർഗൻ ഹസാര്‍ഡ് (54-ാം മിനിറ്റ്) ആതിഥേയരെ മുന്നിലെത്തിച്ചു. കാന്റെ ക്രോസില്‍നിന്നായിരുന്നു ഗോള്‍. മൂന്നു മിനിറ്റിനുശേഷം സാഞ്ചോ ലീഡ് ഉയര്‍ത്തി. സാഞ്ചോ ജഴ്സിക്കുള്ളില്‍ ധരിച്ച ബനിയനില്‍ അമേരിക്കയില്‍ പോലീസ് മർദനത്തില്‍ മരിച്ച കറുത്ത വര്‍ഗക്കാരനായ ജോര്‍ജ് ഫ്ളോയിഡിന് നീതി ലഭിക്കണമെന്ന വാചകം കുറിച്ചിരുന്നു. കൂടാതെ മറ്റൊരു മത്സരത്തില്‍ ബൊറൂസിയ മോണ്ഹെന്ഗ്ലാഡ്ബാക്കിന്റെ മാര്‍കസ് തുറാം ഒരു കാല് മുട്ട് ഗ്രൗണ്ടില്‍ കുത്തി ഫ്ളോയിഡിനെ അനുസ്മരിച്ചു.
72-ാം മിനിറ്റില്‍ പഡേര്ബോണിനായി ഉവേ ഹന്മിയര് പെനല്‍റ്റിയിലൂടെ ഒരു ഗോള്‍ മടക്കി. എംറെ കാനിന്റെ ഹാന്‍ഡ്ബോളിലായിരുന്നു പെനല്‍റ്റി വിധിച്ചത്. ഒരു ഗോള്‍ കൂടി അടിച്ച് സാഞ്ചോ (74-ാം മിനിറ്റ്) ടീമിന്റെ രണ്ടു ഗോള്‍ ലീഡ് നിലനിര്‍ത്തി.
സാഞ്ചോ മൂന്നാം ഗോള്‍ നേടും മുമ്പ് അഷ്റഫ് ഹക്കീമും മാഴ്സല്‍ ഷുമല്സറും ഓരോ ഗോള്‍ വീതം നേടി. രണ്ടാം പകുതിയുടെ ഇഞ്ചുറി ടൈമിലായിരുന്നു സാഞ്ചോ ഹാട്രിക് തികച്ചത്. ഡോര്‍ട്മുണ്ടിന്റെ മികച്ചൊരു കൗണ്ടര്‍ അറ്റാക്കിനുശേഷമായിരുന്നു ഗോള്‍.
സാഞ്ചോയുടെ കരിയറിലെ തന്നെ ആദ്യ ഹാട്രിക്കായിരുന്നു. ഈ സീസണില്‍ ഇംഗ്ലീഷ്താരം ഡോര്‍ട്മുണ്ടിനായി നേടുന്ന 17-ാമത്തെ ഗോളുമായിരുന്നു അത്. ഈ സീസണില്‍ 16 അസിസ്റ്റുകളും താരത്തിന്റെ പേരിലുണ്ട്.ജയത്തോടെ ഡോര്‍ട്മുണ്ട് 60 പോയിന്റുമായി രണ്ടാം സ്ഥാനത്തു നില്ക്കുന്നു.
മാര്‍കസ് തുറാമിന് ഇരട്ട ഗോള്‍; മോണ്ഹെന്ഗ്ലാഡ്ബാക്കിനു ജയം
മാര്‍കസ് തുറാമിന്റെ ഇരട്ട ഗോള്‍ മികവില്‍ ബൊറൂസിയ മോണ്ഹെന്ഗ്ലാഡ്ബാക് 4-1ന് യൂണിയന് ബെര്‍ലിനെ പരാജയപ്പെടുത്തി. ജയത്തോടെ മോണ്ഹെന്ഗ്ലാഡ്ബാക് മൂന്നാം സ്ഥാനത്ത് തിരിച്ചെത്തി. ലീഗില്‍ ഇനി അഞ്ച് മത്സരം കൂടിയുണ്ട്.
17-ാം മിനിറ്റില്‍ ഫ്ളോറിന് ന്യുഹാസ് മോണ്ഹെന്ഗ്ലാഡ്ബാക്കിനെ മുന്നിലെത്തിച്ചു. 41-ാം മിനിറ്റില്‍ തുറാം ഹെഡറിലൂടെ ലീഡ് ഉയര്‍ത്തി. അലസാന്‍ പ്ലീയുടെ ക്രോസില്‍ നിന്നായിരുന്നു ഗോള്‍.
രണ്ടാം പകുതി തുടങ്ങി അഞ്ച് മിനിറ്റ് കഴിഞ്ഞപ്പോള്‍ യൂണിയന് സെബാസ്റ്റ്യന്‍ ആന്‍ഡേഴ്സണിലൂടെ മോണ്ഹെന്ഗ്ലാഡ്ബാക്കിന്റെ ലീഡ് ഒന്നാക്കി ചുരുക്കി. 59-ാം മിനിറ്റില്‍ തുറാം യൂണിയന്റെ പ്രതിരോധം ഭേദിച്ച് വലകുലുക്കി. ഈ സീസണില്‍ തുറാമിന്റെ പത്താമത്തെ ഗോളായിരുന്നു. 81-ാം മിനിറ്റിൽ പ്ലിയുടെ വക ഗോളുമെത്തി. 56 പോയിന്റുമായി മോണ്ഹെന്ഗ്ലാഡ്ബാക് മൂന്നാം സ്ഥാനത്താണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.