‘പണത്തോട് ദൗർഭാഗ്യകരമായ സ്നേഹമാണുണ്ടായിരുന്നത്. മദ്യത്തിനും മയക്കുമരുന്നിനും അടിമയല്ല. പക്ഷേ, പണത്തോടുള്ള ആസക്തി എനിക്ക് അതുപോലെ ഒന്നായിരുന്നു. യേശുവിൽ അടിയുറച്ചു വിശ്വസിച്ചിരുന്ന എന്റെ ലോകത്തേക്ക് സാത്താൻ കടന്നുവന്നതോടെ ഞാൻ അന്ധകാരത്തിലായി. തെറ്റുകൾ പിടിക്കപ്പെടില്ലെന്നു വിശ്വസിക്കാൻ മാത്രം അഹങ്കാരിയായിരുന്നു ഞാൻ’... ഇത് ഒരു ഏറ്റുപറച്ചിലാണ്... ക്രിക്കറ്റ് ലോകത്ത് വിഹരിച്ച, ആരാധകരുടെ ഹീറോ ആയിരുന്ന, ഒരു രാജ്യത്തെ വഞ്ചിച്ചവനെന്ന് പിന്നീട് പഴി കേട്ട, ഷെഡ്യൂൾഡ് ഫ്ളൈറ്റ് മോശം കാലാവസ്ഥ മൂലം റദ്ദാക്കിയതിനെത്തുടർന്ന് കാർഗോ വിമാനത്തിൽ കയറിപ്പറ്റി നിത്യതയിലേക്ക് യാത്ര ചെയ്ത വെസൽ ജൊഹാന്നസ് ഹാൻസി ക്രോണിയയുടെ ഏറ്റുപറച്ചിൽ.
ഒത്തുകളിച്ച് ക്രിക്കറ്റ് ജീവിതം തുലച്ച ഹാൻസി വിമാനാപകടത്തിൽ കൊല്ലപ്പെട്ടിട്ട് ഇന്ന് 18 വർഷം. 2002 ജൂണ്‍ ഒന്നിനാണ് ദക്ഷിണാഫ്രിക്കൻ മുൻ ക്യാപ്റ്റനായ ഹാൻസി ക്രോണിയയും രണ്ട് പൈലറ്റുമാരും മാത്രമുണ്ടായിരുന്ന കാർഗോ വിമാനം മോശം കാലാവസ്ഥയെത്തുടർന്ന് തകർന്നുവീണത്.
ഇന്ത്യൻ ക്യാപ്റ്റനായിരുന്ന മുഹമ്മദ് അസ്ഹറുദ്ദീനാണ് 1996ൽ തന്നെ ഒത്തുകളിയുടെ ലോകത്തേക്ക് കൈപിടിച്ചതെന്നാണ് ക്രോണിയയുടെ വെളിപ്പെടുത്തൽ. വിവിധ കളികളിൽ ഒത്തുകളിച്ച് 1,40,00 യുഎസ് ഡോളറും മറ്റ് സമ്മാനങ്ങളും കൈപ്പറ്റിയാതായും ക്രോണിയ പിന്നീട് ഏറ്റുപറഞ്ഞത് ചരിത്രം. ദക്ഷിണാഫ്രിക്കൻ ടീം 2000ൽ ഇന്ത്യയിൽ പര്യടനം നടത്തിയതോടെയാണ് ഒത്തുകളി വെളിപ്പെട്ടത്. അന്ന് ടെസ്റ്റ് പരന്പര ദക്ഷിണാഫ്രിക്കയായിരുന്നു സ്വന്തമാക്കിയത്. 1987നുശേഷം ഇന്ത്യ ആദ്യമായി സ്വന്തം നാട്ടിൽ ടെസ്റ്റ് പരന്പര തോൽക്കുന്നതും അന്നായിരുന്നു. ഹാൻസി ക്രോണിയയുടെ ക്യാപ്റ്റൻസി ലോകം വാഴ്ത്തി.
എന്നാൽ, കഥ തലതിരിഞ്ഞത് വേഗത്തിൽ. ക്രിക്കറ്റ് വാതുവയ്പ്പുകാരുടെ ഫോണ്‍കോളുകൾ ഡൽഹി പോലീസ് ചോർത്തിയതാണ് കള്ളി വെളിച്ചത്താക്കിയത്. അന്ന് ഇന്ത്യ സന്ദർശിച്ച അമേരിക്കൻ പ്രസിഡന്റ് ബിൽ ക്ലിന്റനുള്ള സുരക്ഷയുടെ ഭാഗമായി ഡൽഹി പോലീസ് ചോർത്തിയ സംശയാസ്പദ സംഭാഷണങ്ങളുടെ പട്ടികയിൽ വാതുവയ്പ്പുകാർ കുടുങ്ങുകയായിരുന്നു എന്നതാണ് വാസ്തവം.
സംഭവം ലോക ക്രിക്കറ്റിനെ പിടിച്ചുലച്ചു. ക്രിക്കറ്റിന്റെ ജനപ്രിയത ഇടിഞ്ഞു. ഇടനെഞ്ചിൽ കഠാരകുത്തിയിറക്കിയ വേദനയോടെ ആരാധകർ മുഖംതിരിച്ചു. ആദ്യം ആരോപണങ്ങളെ നിഷേധിച്ച ഹാൻസി ക്രോണിയ പിന്നീട് രഹസ്യങ്ങളുടെ ചുരുളഴിച്ചു. ദക്ഷിണാഫ്രിക്കൻ താരങ്ങളായ ഹർഷൽ ഗിബ്സ്, നിക്കി ബോയെ, ഇന്ത്യൻ താരങ്ങളായ മുഹമ്മദ് അസ്ഹറുദ്ദീൻ, അജയ് ശർമ, അജയ് ജഡേജ, നയൻ മോംഗിയ എന്നിവരെല്ലാം ഒത്തുകളിയിലെ കണ്ണികളായിരുന്നെന്ന് ക്രിക്കറ്റ് പ്രേമികൾ ഞെട്ടലോടെ മനസിലാക്കി.
ക്രിക്കറ്റ് ലോകത്തെ ഏറ്റവും മികച്ച ക്യാപ്റ്റനെന്ന കീർത്തി സ്വന്തമാക്കിയാണ് ക്രോണിയ മുപ്പത്തിഒന്നാം വയസിൽ കളിക്കളത്തിൽനിന്ന് പുറത്താക്കപ്പെട്ടതും മുപ്പത്തിരണ്ടാം വയസിൽ മരണത്തിനു കീഴടങ്ങിയതും. സ്കൂൾ ടീമിൽ ക്രിക്കറ്റിലും റഗ്ബിയിലും ഒരേസമയം ക്യാപ്റ്റനായ ഹാൻസി, 92ലെ ദക്ഷിണാഫ്രിക്കൻ ലോകകപ്പ് ടീമിലേക്ക് നേരിട്ട് തെരഞ്ഞെടുക്കപ്പെടുകയായിരുന്നു. 1992ൽ ഇന്ത്യയുടെ ദക്ഷിണാഫ്രിക്കൻ പര്യടനത്തിലെ ആദ്യ മത്സരത്തിൽ അഞ്ച് വിക്കറ്റും വിജയ റണ്ണും കുറിച്ചാണ് ഇരുപത്തിരണ്ടാം വയസിൽ ഹാൻസി സൂപ്പർ താര പദവിയിലേക്ക് എത്തിയത്.
അനീഷ് ആലക്കോട്
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.