മ്യൂണിക്: ജർമൻ ബുണ്ടസ് ലിഗ ഫുട്ബോളിൽ വന്പന്മാരായ ബയേണ്‍ മ്യൂണിക്ക് തകർത്തടിച്ചു മുന്നേറുന്നു. കൊറോണ വൈറസ് ഭീഷണിക്കിടെ അടച്ചിട്ട സ്റ്റേഡിയങ്ങളിൽ ലീഗ് പുനരാരംഭിച്ചശേഷം ബയേണ്‍ തുടർച്ചയായ നാലാം ജയം സ്വന്തമാക്കി. ഡുസൽഡോർഫിനെ മറുപടിയില്ലാത്ത അഞ്ച് ഗോളിന് ബയേണ്‍ കീഴടക്കി. തുടർച്ചയായ രണ്ടാം ഹോം മത്സരത്തിലും അഞ്ച് ഗോൾ അടിച്ചാണ് ബയേണ്‍ കിരീടത്തിലേക്ക് മുന്നേറുന്നത്. എൻട്രാക്റ്റ് ഫ്രാങ്ക്ഫർട്ടിനെ കഴിഞ്ഞ ആഴ്ച സ്വന്തം മൈതാനത്തുവച്ച് ബയേണ്‍ 5-2നു കീഴടക്കിയിരുന്നു.
ഡുസൽഡോർഫിനെതിരേ ബയേണിനായി റോബർട്ട് ലെവൻഡോവ്സ്കി (43, 50) ഇരട്ട ഗോൾ നേടി. സീസണിൽ പോളിഷ് സ്ട്രൈക്കറുടെ ഗോൾ നേട്ടം ഇതോടെ 43 ആയി. ബെഞ്ചമിൻ പവാർഡ് (29), അൽഫോൻസോ ഡേവിസ് (52) എന്നിവരും ആതിഥേയർക്കായി വലകുലുക്കി. 15-ാം മിനിറ്റിൽ മത്യാസ് ജോർജെൻസണിന്റെ സെൽഫിലൂടെയാണ് ബയേണ്‍ അക്കൗണ്ട് തുറന്നത്. മറ്റു മത്സരങ്ങളിൽ ഹെർത 2-0ന് ഓഗ്സ്ബർഗിനെയും ലെവർകൂസൻ 1-0ന് ഫ്രൈബർഗിനെയും വെർഡർ 1-0ന് ഷാൽകെയെയും എൻട്രാക്റ്റ് ഫ്രാങ്ക്ഫർട്ട് 2-1ന് വൂൾവ്സ്ബർഗിനെയും ഹൊഫെൻഹീം 1-0ന് മെയ്ന്റ്സിനെയും പരാജയപ്പെടുത്തി.
ലീഗിൽ 29 മത്സരങ്ങളിൽനിന്ന് 67 പോയിന്റുമായി ബയേണ്‍ ഒന്നാമതാണ്. 28 മത്സരങ്ങളിൽനിന്ന് 57 പോയിന്റുള്ള ബൊറൂസിയ ഡോർട്ട്മുണ്ട് ആണ് രണ്ടാമത്. ലെവർകൂസൻ 56 പോയിന്റുമായി മൂന്നാമതുണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.