ഡോർട്ട്മുണ്ട്: ജർമൻ ബുണ്ടസ് ലിഗയിൽ ഡിഫൻസീവ് മിഡ്ഫീൽഡർ യോസ്വ കിമിഹിന്റെ വണ്ടർ ഗോളിൽ ബയേണ്‍ മ്യൂണിക്കിനു ജയം. ബുണ്ടസ് ലിഗയിൽ പോയിന്റ് പട്ടികയിൽ ആദ്യ രണ്ട് സ്ഥാനങ്ങളിലുള്ള ബയേണ്‍ മ്യൂണിക്കും ബൊറൂസിയ ഡോർട്ട്മുണ്ടും തമ്മിലുള്ള പോരാട്ടത്തിലായിരുന്നു കിമിഹിന്റെ മിന്നും ഗോൾ. ജർമൻ യുവ താരം 43-ാം മിനിറ്റിൽ നേടിയ ചിപ് ഗോളിലൂടെ 1-0നായിരുന്നു ബയേണിന്റെ ജയം. ജയത്തോടെ രണ്ടാം സ്ഥാനത്തുള്ള ഡോർട്ട്മുണ്ടുമായുള്ള പോയിന്റ് വ്യത്യാസം ബയേണ്‍ ഏഴ് ആക്കി.
43-ാം മിനിറ്റിൽ ഡോർട്ട്മുണ്ടിന്റെ ബോക്സിനു പുറത്ത് വണ്‍ ടച്ച് പാസിലൂടെ പന്ത് കൈമാറി ജർമൻ താരങ്ങൾ തക്കംപാർത്തിരുന്ന സമയം. കിംഗ്സ്ലി കോമാന്റെ പക്കൽനിന്ന് ലഭിച്ച പന്ത് ബോക്സിനു പുറത്തുനിന്ന് കിമിഹ് ചിപ്പ് ചെയ്ത് ഉയർത്തി വിട്ടു. അഡ്വാൻസ് ചെയ്ത് നിന്ന ഡോർട്ട്മുണ്ട് ഗോളി റൊമാൻ ബുർകിയുടെ തലയ്ക്കു മുകളിലൂടെ പന്ത് വലയിലേക്ക്. തുടർന്ന് ഗോൾ മടക്കാൻ ആതിഥേയർ വിയർപ്പ് ഏറെ ഒഴുക്കിയിട്ടും ഫലം കണ്ടില്ല. പരിക്കേറ്റ് മുടന്തിക്കൊണ്ടിരുന്ന സ്റ്റാർ സ്ട്രൈക്കർ എർലിംഗ് ഹാലൻഡിനെ 72-ാം മിനിറ്റിൽ ഡോർട്ട്മുണ്ടിനു പിൻവലിക്കേണ്ടിയും വന്നു.
ഇന്നലെ നടന്ന മത്സരങ്ങളിൽ വൂൾവ്സ്ബർഗ് 4-1ന് ലെവർകൂസനെ കീഴടക്കിയപ്പോൾ ഫ്രൈബർഗും എൻട്രാക്റ്റ് ഫ്രാങ്ക്ഫർട്ടും 3-3 നും വെർഡറും മോണ്ഹെൻഗ്ലാഡ്ബാകും ഗോളടിക്കാതെയും സമനിലയിൽ പിരിഞ്ഞു. ലീഗിൽ 28 മത്സരങ്ങളിൽനിന്ന് 64 പോയിന്റാണ് ബയേണിനുള്ളത്. ഡോർട്ട്മുണ്ടിന് 57ഉം. 27 മത്സരങ്ങളിൽ 54 പോയിന്റുള്ള ലൈപ്സിഗ് ആണ് മൂന്നാമത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.