പാലാ: നീന്തൽ കുളത്തിലെ നേട്ടങ്ങളിൽ തുടങ്ങി സെൻട്രൽ റിസർവ് പോലീസ് സേനയിൽ എത്തിയ ഡിഐജി ടി.ജെ. ജേക്കബ് തോപ്പിൽ ഇന്നു സർവീസിൽനിന്നു വിരമിക്കും. 41 വർഷത്തെ സ്തുത്യർഹ സേവനത്തിനു ശേഷം ശ്രീനഗറിലെ സിആർപിഎഫ് ആസ്ഥാനത്തുനിന്നാണ് വിരമിക്കൽ.
സംസ്ഥാന ദേശീയ നീന്തൽ താരമായിരുന്ന ജേക്കബ് നീന്തൽ രംഗത്തെ അഭിമാനമായിരുന്നു. സെന്റ് തോമസ് കോളജിൽ ഡിഗ്രിക്കു പഠിക്കുന്പോൾ 1979 ലാണ് സിആർപിഎഫിൽ എസ്ഐ സെലക്ഷൻ ലഭിച്ചു മധ്യപ്രദേശിലെ സേന ആസ്ഥാനത്തെത്തിയത്. 1992ൽ ഡെപ്യൂട്ടേഷനിൽ ഡൽഹി എസ്പിജിയിൽ എത്തിയ ജേക്കബ് തോപ്പൻ മുൻ പ്രധാനമന്ത്രിമാരായ പി.വി. നരസിംഹ റാവു, എ.ബി. വാജ്പേയ്, ദേവഗൗഡ, ഐ.കെ. ഗുജ്റാൾ, മൻമോഹൻ സിംഗ് എന്നിവരുടെ സുരക്ഷാ ചുമതലയുള്ള ഓഫീസറായിരുന്നു.
സോണിയ ഗാന്ധിക്കും കുടുംബത്തിനുമുള്ള സുരക്ഷാസേനയിലും സേവനമനുഷ്ഠിച്ചു. 2009ൽ ഉദ്യോഗക്കയറ്റം ലഭിക്കുന്നതു വരെ എസ്പിജിയിൽ തുടർന്നു. ഡിസ്റ്റിംഗ്വിഷ്ഡ് സർവീസിനുള്ള പ്രസിഡന്റിന്റെ പതക്കം ഉൾപ്പെടെ സർവീസിലിരിക്കുന്പോൾ വിശിഷ്ട സേവനത്തിനു നിരവധി പുരസ്കാരങ്ങളും ബഹുമതികളും ലഭിച്ചിട്ടുണ്ട്.
കേരളത്തിലെ ഏറ്റവും വലിയ പോലീസ് ട്രെയിനിംഗ് ഇൻസ്റ്റിറ്റ്യൂട്ടായ പെരിങ്ങോടിലെ സിആർപിഎഫ് റിക്രൂട്ട്മെന്റ് ട്രെയിനിംഗ് സെന്ററിൽ പ്രിൻസിപ്പലായി അഞ്ചു വർഷം സേവനമനുഷ്ഠിച്ചു. ജൂണ് ആദ്യവാരം നാട്ടിലെത്തുന്ന ടി.ജെ. ജേക്കബ് തന്റെ തട്ടകമായ നീന്തലിൽ പുതിയ തലമുറയെ പരിശീലിപ്പിക്കാനുള്ള തയ്യാറെടുപ്പിലാണ്. നഗരസഭയുടെ നീന്തൽകുളം സജീവമാക്കുകയാണ് ലക്ഷ്യം. പാലായിലെ പ്രശസ്ത നീന്തൽ കുടുംബമായ തോപ്പിലെ അധ്യാപക ദന്പതിമാരായ ജോസഫിന്റെയും ശോശാമ്മയുടെയും ആറ് മക്കളിൽ നാലാമനാണ് ടി.ജെ. ജേക്കബ്. സഹോദരങ്ങളെല്ലാവരും നീന്തൽ താരങ്ങളും പരിശീലകരുമാണ്. ഇന്റിരിയർ ഡിസൈനറായ റാണിയാണ് ഭാര്യ. ബംഗളൂരുവിൽ എൻജിനിയറായ ജെസ്റ്റിനും ഡൽഹിയിൽ വിദ്യാർഥിയായ ഡെന്നീസുമാണ് മക്കൾ. ഡോ. റീന ജെസ്റ്റിൻ മരുമകൾ.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.