തിരുവനന്തപുരം: ‘കുട്ടിക്കളത്തിലെ വലിയ നായകൻ’ പടിയിറങ്ങുന്നു. സ്കൂൾ കായികരംഗത്തിന്റെ അമരക്കാരൻ ഡോ. ചാക്കോ ജോസഫ് ഈ മാസം തന്റെ ഒൗദ്യോഗിക സർവീസിൽനിന്നു വിരമിക്കും.
ഏറെ ആത്മസംതൃപ്തിയോടെയാണ് തന്റെ പടിയിറക്കമെന്ന് അദ്ദേഹം സാക്ഷ്യപ്പെടുത്തുന്നു. 1994ൽ മുരിക്കുംവയൽ വൊക്കേഷണൽ ഹയർസെക്കൻഡറി സ്കൂളിൽ കായികാധ്യാപകനായി സർവീസ് തുടങ്ങി. തുടർന്ന് കോട്ടയം, പൊൻകുന്നം എന്നിവിടങ്ങളിലും കായികാധ്യാപകനായി സേവനമനുഷ്ഠിച്ചുവരവെയാണ് 2007ൽ സ്റ്റേറ്റ് സ്കൂൾ സ്പോർട്സ് ഓർഗനൈസറായി നിയമിതനാവുന്നത്. അതുവരെ വെവ്വേറെ നടത്തിവന്നിരുന്ന മത്സരയിനങ്ങൾ ഒന്നിച്ചു നടത്തുകയെന്ന ലക്ഷ്യത്തോടെയായിരുന്നു തുടർന്നുള്ള പ്രവർത്തനം. തുടർച്ചയായ പരിശ്രമത്തിന്റെ ഭാഗമായി 2010 മുതൽ ജനറൽ സ്കൂൾ, സ്പോർട്സ് സ്കൂൾ, സ്പോർട്സ് ഡിവിഷൻ എന്നിവ ഒന്നിച്ചാക്കി ഒരു കുടക്കീഴിൽ മത്സരം സംഘടിച്ചിച്ച് മീറ്റ് കൂടുതൽ ജനകീയമാക്കി. അത്ലറ്റിക് മീറ്റിനൊപ്പം പേരിനായി നടത്തിവന്നിരുന്ന ഗെയിംസ് ഇനം വേറെയായി നടത്തണമെന്ന ആശയം 2007ൽ മുന്നോട്ടുവച്ചതും ഡോ. ചാക്കോ ജോസഫായിരുന്നു. 2008ലെ തിരുവനന്തപുരം മീറ്റോടെ അത്ലറ്റിക്സും ഗെയിംസും വെവ്വേറെ നടത്താനും സാധിച്ചു.
തിരുവല്ലയിലെ കുണ്ടും കുഴിയും നിറഞ്ഞ ട്രാക്കിൽ പോരാട്ടത്തിനിറങ്ങി കായികതാരങ്ങൾ പരിക്കേറ്റു പിൻവാങ്ങിയത് നേരിട്ട് സാക്ഷ്യം വഹിച്ചപ്പോൾ മന്ത്രിമാർ ഉൾപ്പെടെയുള്ളവരോട് നിരന്തരം ആവശ്യപ്പെട്ട് അത്ലറ്റിക്സ് മത്സരങ്ങൾ സിന്തറ്റിക് ട്രാക്കിൽ മാത്രം നടത്താനുള്ള മാനുവൽ പരിഷ്ക്കരണം നടപ്പാക്കിയതും ഇദ്ദേഹത്തിന്റെ കാലത്ത്.
കായിക മത്സരങ്ങളിൽ പങ്കെടുക്കുന്ന മുഴുവൻ താരങ്ങൾക്കും ഓണ്ലൈനിലൂടെ രജിസ്ട്രേഷൻ നടപ്പാക്കിയ രാജ്യത്തെ ആദ്യ സംസ്ഥാനമെന്ന ഖ്യതിയും സ്വന്തമാക്കിക്കൊടുത്തു. ദേശീയ സ്കൂൾ കായികമേളയ്ക്ക് രണ്ടു തവണ കേരളം ആതിഥേയത്വം വഹിച്ചപ്പോൾ അതിന്റെ നായകനായിനിന്നതും ഈ കാഞ്ഞിരപ്പള്ളിക്കാരനായ കായികാധ്യാപകനായിരുന്നു. 2009, 2015 വർഷങ്ങളിൽ മികച്ച രീതിയിൽ ദേശീയ സ്കൂൾ കായികമേള നടത്തിയതിനു സ്കൂൾ ഗെയിംസ് ഫെഡറേഷൻ ഓഫ് ഇന്ത്യയുടെ മികച്ച ഓർഗനൈസർ അവാർഡും ലഭിച്ചു.
എസ്റ്റോണിയ, തായ്ലൻഡ്, തുർക്കി എന്നിവിടങ്ങളിൽ നടന്ന വിവിധ ലോക മീറ്റുകളിൽ ഇന്ത്യൻ സ്കൂൾ ടീമിന്റെ ഷെഫ് ഡി മിഷൻ ആയും പ്രവർത്തിച്ചു. യാത്രയെ ഏറെ ഇഷ്ടപ്പെടുന്ന താൻ ഇനി കൂടുതൽ സമയം യാത്രകൾക്കായി വിനിയോഗിക്കുമെന്നു ഹൈറേഞ്ചിലെ ബീഫ് ഫ്രൈ ഏറെ ഇഷ്ടപ്പെടുന്ന ചാക്കോ ജോസഫ് ദീപികയോട് പറഞ്ഞു.
ഭാര്യ ഡോ. സിനി ഏബ്രഹാം തിരുവനന്തപുരം എംഎംഎസ് ഗവണ്മെന്റ് കോളജിലെ അസിസ്റ്റന്റ് പ്രഫസറാണ്. മകൻ ജോസഫ് ചാക്കോ കാനഡയിലും മകൾ ട്രീസാ ജോസഫ് ഓസ്ട്രേലിയയിലുമാണ്.
തോമസ് വർഗീസ്
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.