മലപ്പുറം: കാൽപ്പന്തുകളിയിലെ രണ്ടു മഹാരഥൻമാർ ഇന്ന് ഒൗദ്യോഗിക ജീവിതത്തിൽനിന്നു പടിയിറങ്ങുന്നു. കേരള പോലീസിന്റെ കിടയറ്റ താരങ്ങളായിരുന്ന യു. ഷറഫലിയും കെ.ടി. ചാക്കോയുമാണ് 33 വർഷത്തെ സേവനത്തിനു ശേഷം രംഗമൊഴിയുന്നത്. മലപ്പുറത്തെ ഫുട്ബോൾ ഗ്രാമമായ അരീക്കോട് തെരട്ടമ്മൽ സ്വദേശിയാണ് ഷറഫലി. സംസ്ഥാന ആഭ്യന്തര വകുപ്പിനു കീഴിലുള്ള മലപ്പുറത്തെ കോട്ടയ്ക്കലിനടുത്തു കോഴിച്ചെന ക്ലാരി ക്യാമ്പിൽ റാപ്പിഡ് റെസ്പോണ്സ് ആൻഡ് റെസ്ക്യു ഫോഴ്സിൽ (ആർആർആർഎഫ്) കമൻഡാന്റായാണ് ഷറഫലി ജോലിയിൽ നിന്നു പടിയിറങ്ങുന്നത്.
പത്തനംതിട്ട ജില്ലയിലെ തിരുവല്ല ഓതറ കീക്കാട്ടിൽ ചാക്കോയെന്ന കെ.ടി. ചാക്കോ കുട്ടിക്കാനം കെഎപി അഞ്ചാം ബറ്റാലിയനിൽനിന്ന് ഡെപ്യൂട്ടി കമൻഡാന്റായാണ് വിരമിക്കുന്നത്. കേരള പോലീസിന്റെ പ്രതാപകാലത്ത് അരങ്ങുവാണ രണ്ടു പ്രഗത്ഭ താരങ്ങളായിരുന്നു ഇവർ. കോച്ചുമാരായ ടി.കെ. ചാത്തുണ്ണിയും എ.എം. ശ്രീധരനും വളർത്തിയെടുത്ത മുത്തുകൾ. റൈറ്റ് വിംഗ് ബാക്കായും മിഡ്ഫീൽഡറായും നിലകൊണ്ട ഷറഫലിയും ഗോൾവലയം കാത്ത കെ.ടി. ചാക്കോയും ഫുട്ബോൾ പ്രേമികൾക്കു മറക്കാനാകാത്ത പേരുകളാണ്. ഇതിനകം കേരള പോലീസിന്റെ സുവർണ ടീമിലുൾപ്പെട്ട പലരും ഒൗദ്യോഗിക പദവിയൊഴിഞ്ഞു. ഇവരോടൊപ്പം പോലീസ് താരമായിരുന്ന എം. ബാബുരാജും ഇന്നു വിരമിക്കുന്നുണ്ട്.
ഇന്നു മൂവരും മടങ്ങുന്നതോടെ ഇനി ശേഷിക്കുന്നത് ഏതാനും പേർ മാത്രം. ഇന്ത്യൻ ഫുട്ബോളിനെ ഇളക്കിമറിച്ച കേരള പോലീസ് ഫുട്ബോൾ ടീം ഇന്നുണ്ടെങ്കിലും പഴയ കരുത്തില്ല. പോലീസിന്റെ പോരാട്ടവീര്യം കളിക്കളത്തിൽ പ്രകടമാക്കിയ ഒരുപിടി താരങ്ങളായിരുന്നു ആ ടീമിന്റെ കരുത്ത്.
ചെറുപ്പത്തിലെ തെരട്ടമ്മൽ ഗ്രാമത്തിലെ മൈതാനത്ത് പന്തുതട്ടി വളർന്ന ഷറഫലിയെ ജ്യേഷ്ഠനാണ് കഴിവു തിരിച്ചറിഞ്ഞു കുന്നംകുളത്തെ സ്പോർട്സ് ഹോസ്റ്റലിൽ ചേർത്തത്. തുടർന്ന് ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളജിലേക്ക്. പിന്നീട് മമ്പാട് എംഇഎസ് കോളജിൽ ചേർന്ന ശേഷമാണ് 1984 ൽ പോലീസിൽ ജോലി ലഭിച്ചത്. തുടർന്ന് 1988ൽ ആംഡ് പോലീസ് ഇൻസ്പെക്ടറായി പ്രമോഷൻ. അതിനുശേഷം ഡെപ്യൂട്ടി കമൻഡാന്റായി. പതിനാറു വർഷത്തെ ഡെപ്യൂട്ടി കമൻഡാന്റ് സർവീസിനുശേഷം 2010ൽ മലപ്പുറത്തു മലബാർ സ്പെഷൽ പോലീസിൽ കമൻഡാന്റായി സ്ഥാനക്കയറ്റം ലഭിച്ചു. തുടർന്നു 2014ൽ കെഎപി രണ്ടാംബറ്റാലിയൻ കമൻഡാന്റായും പിന്നീട് കേരള പോലീസ് അക്കാഡമിയുടെ അസിസ്റ്റന്റ് ഡയറക്ടറായും സേവനമനുഷ്ഠിച്ചു. 2017മുതൽ (ആർആർആർഎഫ്) കമൻഡാന്റായി തുടരവെയാണ് ഇന്നു സർവീസ് ജീവിതത്തിനു വിരാമമാകുന്നത്.
ഫുട്ബോൾ രംഗത്തെ മികവിനു രണ്ടുതവണ ജിവി രാജ അവാർഡ് നേടിയിട്ടുണ്ട് ഷറഫലി. കളികളിൽനിന്നു വിരമിച്ചശേഷം കേരള പോലീസ് ടീമിന്റെ ചീഫ് കോച്ചായും മാനേജരുമായി തുടർന്നു.
പറന്ന്.. പറന്ന് കെ.ടി. ചാക്കോ
ഗോൾവലയ്ക്കു മുന്നിൽ പറന്ന് പന്തു കൈയിലൊതുക്കുന്ന കെ.ടി. ചാക്കോയുടെ പ്രകടനം ഫുട്ബോൾ പ്രേമികൾക്കു മറക്കാനാകാനാകില്ല. രണ്ടു ഫെഡറേഷൻ കപ്പ് അടക്കം നിരവധി ട്രോഫികൾ പോലീസ് ഏറ്റുവാങ്ങിയതിൽ ചാക്കോയ്ക്കു നിർണായക പങ്കുണ്ട്. ഒന്നര പതിറ്റാണ്ടാണ് കെ.ടി. ചാക്കോ കേരള പോലീസിന്റെ ഗോൾ വലയം കാത്തത്. വായുവിലൂടെ ഗോൾ ലക്ഷ്യമാക്കി വരുന്ന പന്തുകളെ അഭ്യാസിയെ പോലെ പറന്നു നടത്തിയ രക്ഷപ്പെടുത്തലുകൾക്ക് ഏറെ ചന്തമായിരുന്നു.
പ്രതിരോധത്തെ മറികടന്നു വരുന്നവരുടെ മുന്നിൽ മലപോലെ ചാക്കോ ഉറച്ചുനിന്നു. അക്കാലത്ത് ചാക്കോയെ മറികടന്നു പന്തെത്തിക്കുകയെന്നത് വിഷമമായിരുന്നു. ഷൂട്ടൗട്ട് കിക്കുകൾ സേവുചെയ്യുന്നതിൽ വല്ലാത്ത സൗന്ദര്യമുണ്ടായിരുന്നു. മലപ്പുറം എംഎസ്പിയിൽ അസിസ്റ്റന്റ് കമൻഡാന്റായി ഏതാനും വർഷം ജോലിചെയ്ത കെ.ടി. ചാക്കോയ്ക്ക് ഈ മണ്ണിനോടു പ്രിയമേറെയാണ്. 1987ലാണ് ആദ്യമായി അഖിലേന്ത്യാ പോലീസ് ഗെയിംസിൽ പങ്കെടുക്കുന്നത്. ചാക്കോയും വിജയനും അരങ്ങേറിയ വർഷം. പിന്നീട് 1987 മുതൽ 2002 വരെ പോലീസിനു മറ്റൊരു ഗോൾകീപ്പറെ അന്വേഷിക്കേണ്ടിവന്നില്ല.
വി. മനോജ്
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.