വാഷിംഗ്ടൺ ഡിസി : യുഎസിൽ നടക്കുന്ന ജി-7 ഉച്ചകോടിക്കു മുന്‍പ് ഇന്ത്യ, റഷ്യ, ഓസ്ട്രേലിയ, ദക്ഷിണ കൊറിയ എന്നീ രാജ്യങ്ങളെ ഉള്‍പ്പെടുത്തി ഉച്ചകോടി വിപുലീകരിക്കാനുള്ള അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ നീക്കത്തില്‍ എതിര്‍പ്പുമായി ചൈന രംഗത്ത് .
നിലവില്‍ ജി 7ല്‍ ഇന്ത്യ അംഗമല്ല. അമേരിക്ക, ബ്രിട്ടന്, ഫ്രാന്‍സ്, ജര്‍മനി, ഇറ്റലി, ജപ്പാന്, കാനഡ എന്നീ രാജ്യങ്ങളാണ് ഇതിലെ അംഗങ്ങള്‍. നേരത്തെ ജി-8 കൂട്ടായ്മയില്‍നിന്ന് റഷ്യ പുറത്തു പോയപ്പോഴാണ് ജി-7 ആയത്.
അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപും ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയും തമ്മില്‍ കഴിഞ്ഞ ദിവസം നിര്‍ണായക ചര്‍ച്ച നടന്നിരുന്നു. ചര്‍ച്ചയില്‍ ജി-7 ഉച്ചകോടിയിലേക്ക് മോദിയെ ട്രംപ് സ്വാഗതം ചെയ്തിരുന്നു. ഇതാണ് ചൈനയെ ചൊടിപ്പിച്ചത്. ചൈനയ്ക്കെതിരെ ഗ്രൂപ്പ് ഉണ്ടാക്കാനുള്ള ഏതൊരു ശ്രമവും പരാജയപ്പെടുമെന്നാണ് ചൈനീസ് വിദേശ കാര്യമന്ത്രാലയം മുന്നറിയിപ്പു നൽകിയിരിക്കുന്നത്.
കൊറോണ വൈറസിനെ നേരിടുന്നതിനുള്ള പദ്ധതികളും മുഖ്യചർച്ചാ വിഷയമായിരുന്നുവെന്നാണ് സൂചന. ആഭ്യന്തര സംഘര്‍ഷമുള്‍പ്പെടെ അമേരിക്കയിലെ സ്ഥിതിഗതികളില്‍ ആശങ്ക അറിയിച്ച ഇന്ത്യന്‍ പ്രധാനമന്ത്രി രാജ്യം എത്രയും പെട്ടെന്ന് സാധാനരണ നിലയിലാകട്ടെ എന്ന് ആശംസിക്കുകയും ചെയ്തു. അമേരിക്കയുള്‍പ്പെടെയുള്ള ലോകരാജ്യങ്ങള്‍ക്കൊപ്പം പ്രവര്‍ത്തിക്കുന്നതില്‍ സന്തോഷമുണ്ടെന്ന് മോദി പറഞ്ഞു. ഇന്ത്യയെ സംബന്ധിച്ചിടത്തോളം ഏറെ അഭിമാനത്തിനു വക നല്കുന്ന കാര്യമാണ്.ലോക രാജ്യങ്ങൾക്കിടയിൽ ഇന്ത്യ കൈവരിച്ച അഭിമാനകരമായ നേട്ടമാണിത്. ലോകം കോവിഡ് മഹാമാരിയുടെ പിടിയിലമരുമ്പോള്‍ ഇരു ലോകനേതാക്കളും തമ്മില്‍ നടന്ന സംഭാഷണത്തിന് വന്‍ പ്രാധാന്യമാണ് ലോക രാഷ്ട്രങ്ങള്‍ നല്‍കുന്നത്.
2020 ജൂണില്‍ നടത്താന്‍ നിശ്ചയിച്ചിരുന്ന ജി- 7 ഉച്ചകോടി കോവിഡിന്റെ പശ്ചാത്തലത്തില്‍ സെപ്റ്റംബര്‍ വരെ നീട്ടിവച്ചിരുന്നു. ഇതിനിടെയാണ് ജി-7, വിപുലീകരിക്കാന്‍ ട്രംപ് ശ്രമം നടത്തിയത്. ഒരിക്കല്‍ പുറത്തുപോയ റഷ്യയെ വീണ്ടും ഒപ്പം ചേര്‍ക്കാനും ട്രംപ് ശ്രമം നടത്തുന്നുണ്ട്. ഇതിനു മുന്നോടിയായി പുടിനുമായി ട്രംപ് ചർച്ച നടത്തിയിരുന്നു. ചൈനയെകൂടി ഉള്‍പ്പെടുത്തി ജി-12 ആക്കണമെന്ന് റഷ്യ താല്പര്യം പ്രകടിപ്പിച്ചെങ്കിലും അമേരിക്ക സമ്മതിച്ചില്ല എന്നും റിപ്പോര്‍ട്ടുണ്ട്.
റിപ്പോർട്ട്: പി.പി. ചെറിയാൻ