വാഷിംഗ്ടൺ: യുഎസിലെ ഇന്ത്യൻ എംബസിക്കു പുറത്തു സ്ഥാപിച്ചിരുന്ന മഹാത്മാഗാന്ധിയുടെ പ്രതിമ അജ്ഞാതർ തകർത്തു. സംഭവത്തിൽ നയതന്ത്ര കാര്യാലയത്തിന്റെ പരാതിയിൽ പോലീസ് അന്വേഷണം തുടങ്ങി.
മിനിയാപ്പൊലീസിൽ കറുത്തവർഗക്കാരനായ ജോർജ് ഫ്ളോയിഡിനെ പോലീസ് കൊലപ്പെടുത്തിയതിനെതിരേ രാജ്യവ്യാപകമായി അരങ്ങേറിയ പ്രക്ഷോഭത്തിനിടെയാണു ഗാന്ധിജിയുടെ പ്രതിമയ്ക്കുനേരെ ആക്രമണം നടന്നത്. ജൂൺ രണ്ടിനോ മൂന്നിനോ രാത്രിയിലാകാം അജ്ഞാതർ എംബസി വളപ്പിലെത്തിയതെന്നാണു സംശയം. പരാതിയെത്തുടർന്നു ബുധനാഴ്ച അന്വേഷണസംഘം സ്ഥലത്തെത്തി തെളിവെടുപ്പ് നടത്തി.
സംഭവത്തിൽ ഇന്ത്യയിലെ യുഎസ് അംബാസഡർ കെൻ ജസ്റ്റർ ക്ഷമ ചോദിച്ചു. മുൻ പ്രധാനമന്ത്രി എ.ബി. വാജ്പേയിയുടെ യുഎസ് സന്ദർശനത്തിനിടെ 2000 സെപ്റ്റംബർ 16 നാണ് ഗാന്ധിജിയുടെ വെങ്കല പ്രതിമ എംബസിയിൽ അനാച്ഛാദനം ചെയ്തത്. വിദേശ നേതാക്കളുടെ പ്രതിമ വാഷിംഗ്ടണിൽ വിരളമാണെങ്കിലും ഗാന്ധിജിയോടുള്ള ആദരസൂചകമായി പ്രതിമ സ്ഥാപിക്കാൻ 1998ൽ യുഎസ് കോൺഗ്രസ് അനുമതി നൽകുകയായിരുന്നു.