സുഹൃത്തുക്കളെ, ഇന്നു നമ്മൾ തയാറാക്കുന്നത് ഒരു പ്രത്യേക വിഭവമാണ്. സമരം പരത്തി കുഴച്ചുണ്ടാക്കുന്ന ഈ വിഭവം ഭരണമുള്ളപ്പോഴും ഇല്ലാത്തപ്പോഴും കഴിക്കാം. ഭരണമുള്ളപ്പോൾ കഴിക്കുന്നവർ ദഹനക്കേട് ഉണ്ടാകാതിരിക്കാൻ കരാർക്യാപ്സൂൾ രണ്ടെണ്ണം വെള്ളത്തിൽ ലയിപ്പിച്ചു കുടിക്കുന്നതു നല്ലതാണ്. വെള്ളംകുടിപ്പിച്ചെന്നു മറ്റുള്ളവർ പറയുമെങ്കിലും രഹസ്യമായി കഴിച്ച മരുന്നിന്റെ കാര്യം നമുക്ക് അറിയാവുന്നതുകൊണ്ട് കാര്യമാക്കേണ്ട. പരിശീലനം കിട്ടിയ രാഷ്ട്രീയ ഷെഫുമാർ വേണം ഈ വിഭവം ഉണ്ടാക്കാൻ. ഏതെങ്കിലും പള്ളിക്കൂടത്തിന്റെ മുന്നിൽ കെട്ടിയിരിക്കുന്ന സമരപന്തലിൽ ചെന്നു തയാറാക്കുകയാണെങ്കിൽ നല്ല എരിവും പുളിയും കിട്ടും, രുചി നോക്കാൻ ഇഷ്ടംപോലെ ആളെയും.
വേണ്ട ചേരുവകൾ
1. നന്നായി ഒരുക്കിയ പ്രിൻസിപ്പൽ ഒന്ന്. എരിവ് കൂടുതലുള്ളതാണെങ്കിൽ കൂടുതൽ നല്ലത്.
2. കയർ നീളമുള്ളത് - ഒന്ന്
3. ചീറ്റിക്കാനുള്ള വെള്ളം - മൂന്നു ടാങ്ക്
4. മണ്ണെണ്ണ - രണ്ടു ലിറ്റർ
5. വല (താഴെ വീഴുന്പോൾ പിടിക്കാവുന്നത്)-1
6. പോലീസും ഫയർഫോഴ്സും - ആവശ്യത്തിന്.
7. നിരാഹാരക്കാരൻ (ഉറക്കം കളഞ്ഞത്) -
രണ്ടെണ്ണം
8. നിരാഹാരക്കാരൻ (ഇരുട്ടത്തു നടക്കുന്നത്)- ഒരെണ്ണം
9. പൊക്കമുള്ള മരം (ശിഖരം ഒടിയാത്തത്)- 1
10. അനുയായികൾ (വീര്യമുള്ളത്) - ആവശ്യത്തിന്.
പിള്ളേരുടെ സമരപ്പന്തലിനു സമീപത്തു ചേരുവകളെല്ലാം നേരത്തെതന്നെ ഒരുക്കിവയ്ക്കണം. പന്തൽ നന്നായി ചൂടായി എന്നു കണ്ടാൽ ഉടൻ നിരാഹാരക്കാരനെ പച്ചവെള്ളത്തിൽ നന്നായി കഴുകി പന്തലിൽ കിടത്തണം. അധികം വെന്തുപോകാതിരിക്കാൻ ഫാൻ വച്ചു ഇളംകാറ്റു കൊള്ളിച്ചാൽ മതിയാകും. ഇടയ്ക്കിടെ ചാനൽ മൈക്കുകൊണ്ട് ചെറുതായി ഇളക്കിക്കൊടുക്കണം.
നന്നായി ഉലർത്തിയതിനു ശേഷം എകെജി സെന്ററിൽനിന്നു പായ്ക്കറ്റിൽ വാങ്ങാൻ കിട്ടുന്ന കൂട്ടച്ചർച്ച (പരത്തിയ ഇനം) ചേർച്ചയില്ലാതെ കുടഞ്ഞിടണം. പായ്ക്കറ്റിൽ അക്കാഡമിയുടെ സീൽ ഉണ്ടോയെന്ന് ഉറപ്പിക്കണം. ഇല്ലെങ്കിൽ വല്ലാത്ത കയ്പ് അനുഭവപ്പെടും. കൂട്ടച്ചർച്ച പേപ്പറിൽ നിരത്തിയിട്ടു പേറ്റുന്പോൾ ഇത്തിരി വലിയ തരികൾ ഒരു വശത്തേക്കു നീങ്ങിപ്പോകുന്നതു കാണാം. ഇവയെ ഒത്തുതീർപ്പ് ചട്ടിയിലേക്കു മാറ്റാം. അവശേഷിക്കുന്നതിനെ വീണ്ടും സമരപ്പന്തലിലേക്കു തള്ളണം. ഒത്തുതീർപ്പ് ചട്ടിയിൽ കിടക്കുന്നതു കുറെ നേരം തനിയെ പൊട്ടുകയും ചീറ്റുകയും ചെയ്യും, പിന്നെ സാവധാനം തണുത്തുകൊള്ളും.
ഇതിനുശേഷം നിരാഹാരക്കാരനെ ചാനൽമൈക്കുകൊണ്ടു മെല്ലെ കുത്തിനോക്കണം. ശബ്ദം തീരെ പൊങ്ങുന്നില്ലാത്ത പരുവം ആകുന്പോൾ അതിനെ മാറ്റിയിട്ട് അടുത്തതിനെ എടുത്തിടണം. ഇരുട്ടത്തു നടക്കുന്നതിനെയും സമാസമം ചേർക്കാം. ഇത്രയുമാകുന്പോൾ ഒത്തുതീർപ്പിന്റെ നല്ല ഗന്ധം ഉയരേണ്ടതാണ്. അങ്ങനെ ഉണ്ടായില്ലെങ്കിൽ കയറുമായി മരത്തിലേക്കു കയറുക. ഉയരംകൂടുന്തോറും രുചി കൂടുമെന്നാണല്ലോ ലാലേട്ടൻ പോലും പറയുന്നത്. ഇതിനൊപ്പം നീളത്തിൽ അരിഞ്ഞ ഫയർഫോഴ്സിനെ വലയുമായി താഴെ നിരത്തണം. ഇനി വീര്യംകൂടി അനുയായിയുടെ മേൽ ശുദ്ധമായ മണ്ണെണ്ണ തൂവാം. മണ്ണെണ്ണ ഒഴിക്കുന്പോൾ തീ മാറ്റിപ്പിടിക്കാൻ പ്രത്യേകം ശ്രദ്ധിക്കണം. ഇല്ലെങ്കിൽ പുകചുവ ഉണ്ടാകാൻ സാധ്യതയുണ്ട്.
മണ്ണെണ്ണ വീണാൽ തൊട്ടുപിറകെ ജലപീരങ്കി ലേശം തളിക്കണം. ഇതോടെ, എകെജി സെന്ററിലും എംഎൻ സ്മാരകത്തിലും കൂട്ടച്ചർച്ചയുടെ പുതിയ പായ്ക്കറ്റ് പൊട്ടിച്ചിടും. കൂടുതൽ വെന്താൽ കരിഞ്ഞുപോകുമെന്ന് എല്ലാവർക്കും മനസിലാകുന്നതോടെ അടുപ്പത്തുനിന്നു വാങ്ങിവയ്ക്കാം. ഇനി എരിവുള്ള പ്രിൻസിപ്പലിനെ കറിവേപ്പില പോലെ രണ്ടാമതും എടുത്തു ചട്ടിക്കു വെളിയിലിടാം. ഈ സമരരസായനത്തിന്റെ രുചി എന്താണെന്നു മാത്രം ചോദിക്കരുത്! എല്ലാവർക്കും നന്നായി രസിച്ചു, അത്രമാത്രം!
മിസ്ഡ് കോൾ
= ശശികലയെ പുകച്ചുചാടിക്കാനായി ജയലളിതയുടെ വസതി സ്മാരകമാക്കാൻ പനീർശെൽവത്തിന്റെ നീക്കം.
- വാർത്ത
= അവിടൊരു മെഴുകുപ്രതിമയായി
വാഴാം!