ലോക പാർലമെന്ററി ചരിത്രത്തിൽത്തന്നെ സ്ഥാനം നേടിയ അത്യപൂർവം സമാജികരുടെ നിരയിലാണ് കെ.എം. മാണിയെന്നു മുഖ്യമന്ത്രി പിണറായി വിജയൻ. 54 വർഷത്തോളം നിയമനിർമാണസഭയിൽ പ്രവർത്തിക്കുകയെന്നത് ലോകത്തു തന്നെ അധികമാളുകൾക്ക് അവകാശപ്പെടാനാവാത്ത ചരിത്രമാണ്. കേരള നിയമസഭയുടെ ചരിത്രത്തിൽ മറ്റൊരാൾക്കും അവകാശപ്പെടാനില്ലാത്ത റിക്കാർഡാണിത്.
കേരള കോണ്ഗ്രസിനു മാത്രമല്ല, കേരളത്തിനാകെ നികത്താനാകാത്ത നഷ്ടമാണ് അദ്ദേഹ ത്തിന്റെ വിയോഗം. പ്രഗത്ഭനായ ഒരു നിയമസഭാ സമാജികനേയും കേരളത്തിന്റെ പ്രശ്നങ്ങൾ സമഗ്രമായി പഠിച്ചവതരിപ്പിച്ചിരുന്ന ശ്രദ്ധേയനായ നേതാവിനെയുമാണ് നഷ്ടപ്പെട്ടത്.
ഒരേ മണ്ഡലത്തിൽ നിന്ന് തുടർച്ചയായി 13 തവണ ജയിക്കുക, 54 വർഷത്തോളം തുടർച്ചയായി നിയമസഭയിലുണ്ടാകുക, ഏറ്റവും കൂടുതൽ കാലം മന്ത്രിയായിരിക്കുക, ഏറ്റവും കൂടുതൽ ബജറ്റ് അവതരിപ്പിക്കുക, എന്നിങ്ങനെ മറ്റാർക്കും എത്തിപ്പിടിക്കാൻ കഴിയാത്ത ഒരുപാട് റിക്കാർഡുകൾ കെ.എം. മാണിയുടേതായുണ്ട്.
ദീർഘകാലം നിയമസഭയിലുണ്ടായി എന്നുമാത്രമല്ല, നിയമനിർമാണ വേളയിലടക്കം നിർണായകമായ പല ഘട്ടങ്ങളിലും മൗലികമായ നിർദേശങ്ങളിലൂടെ പുതിയ വഴികൾ തുറന്നുകൊടുക്കാനും കെ.എം. മാണിക്ക് കഴിഞ്ഞു. ധനകാര്യത്തിൽ മുതൽ നിയമകാര്യത്തിൽ വരെ വൈദഗ്ധ്യമുണ്ടായിരുന്ന കെ.എം. മാണി, ആ വൈദഗ്ധ്യമൊക്കെ നിയമസഭയുടെ ഉള്ളടക്കത്തിന്റെ നിലവാരം കൂട്ടുന്നതിനു തുടർച്ചയായി പ്രയോജനപ്പെടുത്തി. ഭരണഘടനാ വ്യവസ്ഥകൾ, സഭാനടപടിച്ചട്ടങ്ങൾ, നിയമവകുപ്പുകൾ എന്നിവയിലൊക്കെ അവഗാഹമുണ്ടായിരുന്ന അദ്ദേഹം അവയൊക്കെ നിയമനിർമാണത്തിൽ സമയോചിതം പ്രയോജനപ്പെടുത്തി.
പൊതുതാല്പര്യങ്ങൾ, വിശേഷിച്ച് മലയോര ജനതയുടെയും കർഷകരുടെയും താൽപര്യങ്ങൾ സഭയിൽ ഉന്നയിക്കുന്നതിൽ അദ്ദേഹം പ്രത്യേകമായി ശ്രദ്ധവച്ചു. കേന്ദ്ര-സംസ്ഥാന സാന്പത്തിക ബന്ധങ്ങളിൽ സംസ്ഥാനത്തിന്റെ താല്പര്യങ്ങൾക്ക് അനുഗുണമായ ഒരുപാട് നിർദേശങ്ങൾ അദ്ദേഹം മുന്നോട്ടുവെച്ചു.
പുതിയ സമാജികർ മാതൃകയാക്കേണ്ട ഒരു പാടുകാര്യങ്ങൾ അദ്ദേഹത്തിന്റെ വ്യക്തിത്വത്തിലുണ്ട്. എല്ലാവരാലും ആദരിക്കപ്പെട്ട കെ.എം. മാണിയുടെ നിര്യാണം സംസ്ഥാനത്തിന് പൊതുവിലും നിയമസഭയ്ക്ക് വിശേഷിച്ചും കനത്ത നഷ്ടമാണെന്നു മുഖ്യമന്ത്രി പറഞ്ഞു.