കോട്ടയം: പാലാ നിയോജകമണ്ഡലം രൂപീകൃതമായതു മുതൽ പാലായുടെയും പാലാക്കാരുടെയും എംഎൽഎ കെ.എം. മാണി. പാലായുടെയും മണ്ഡലത്തിന്റെയും പ്രയാണം മാണിയോടൊപ്പം മുന്നേറി. പാലാ മണ്ഡലം നിലവിൽ വന്നശേഷം 1965ലും 67ലും 70ലും കേരള കോണ്‍ഗ്രസ് തനിച്ചാണ് മത്സരിച്ചത്. ആദ്യ തെരഞ്ഞെടുപ്പിൽ ഇടതുപക്ഷത്തെ വി.ടി. തോമസ്, കോണ്‍ഗ്രസിലെ മിസിസ് ആർ.വി. തോമസ് എന്നിവരായിരുന്നു എതിരാളികൾ. 9,855 വോട്ടിന്റെ ഭൂരിപക്ഷമാണ് മാണിക്കു ലഭിച്ചത്.
67ൽ വി.ടി.തോമസും കോണ്‍ഗ്രസിലെ എം.എം. ജേക്കബും എതിരാളികളായപ്പോൾ മാണിയുടെ ഭൂരിപക്ഷം 2,711 ആയി താഴ്ന്നു. 1970ൽ കോണ്‍ഗ്രസിലെ എം.എം. ജേക്കബും ഇടതുമുന്നണിയിലെ സി.പി. ഉലഹന്നാനും എതിരാളികളായി. എം.എം.ജേക്കബിനെ 364 വോട്ടിന് കെ.എം.മാണി പരാജയപ്പെടുത്തി. രാഷ്ട്രീയകേരളത്തെ ആകാംഷയുടെ മുൾമുനയിൽ നിർത്തിയ തെരഞ്ഞെടുപ്പിൽ മാണിയുടെ വിജയം ഏവരെയും അതിശയിപ്പിച്ചു.
1977ൽ കെ.എം. മാണി ഇടതുസ്ഥാനാർഥി എൻ.സി. ജോസഫിനെ 14,859 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് പരാജയപ്പെടുത്തിയത്. 1980ൽ മാണി ഇടതു സ്ഥാനാർഥിയായപ്പോൾ കോണ്‍ഗ്രസിലെ എം.എം. ജേക്കബ് വീണ്ടും എതിരാളിയായി. അപ്പോഴും വിജയം മാണിക്കൊപ്പം; ഭൂരിപക്ഷം 4566. 1982ൽ കേരള കോണ്‍ഗ്രസ് യുഡിഎഫിലെത്തിയപ്പോൾ ഇടതു സ്ഥാനാർഥി ജെ.എ. ചാക്കോയെ 12,619 വോട്ടുകൾക്കു തോൽപിച്ചു. 87ൽ കെ.എസ്. സെബാസ്റ്റ്യനെ 10,515 വോട്ടിനും 91ൽ ജോർജ് സി. കാപ്പനെ 17,229 വോട്ടിനും 96ൽ സി.കെ. ജീവനെ 23,780 വോട്ടിനും 2001ൽ ഉഴവൂർ വിജയനെ 22,301 വോട്ടിനും തോൽപ്പിച്ചു.
2006, 2011, 2016 തെരഞ്ഞെടുപ്പുകളിൽ എൻസിപിയിലെ മാണി സി. കാപ്പനായിരുന്നു എതിരാളി. 2006-ൽ 7753 വോട്ടിനാണ് മാണി സി.കാപ്പനോടു ജയിച്ചതെങ്കിൽ 2011-ൽ 5259 വോട്ടിനാണ് വിജയിക്കാനായത്. ഏറ്റവും ഒടുവിൽ 2016ൽ മാണി സി. കാപ്പനെ 4703 വോട്ടിനു പരാജയപ്പെടുത്തി.
ജിബിൻ കുര്യൻ