നിലയ്ക്കാതെ കുഴൽപ്പണ ഇടപാടുകൾ...
Wednesday, March 18, 2020 2:16 PM IST
വളരെ കാലമായി മലബാർ മേഖലയിൽ നടന്നു വരുന്ന കുഴൽപ്പണ ഇടപാടുകാർ സമാന്തര സന്പദ് വ്യവസ്ഥ തന്നെ സൃഷ്ടിക്കുന്നു. വിദേശത്തു നിന്നു മറ്റിതര സംസ്ഥാനങ്ങളിൽ നിന്നും മലബാറിലെ ജില്ലകളിലേക്ക് ഹവാല പണം ഒഴുകുന്നത് വളരെക്കാലമായി തുടരുന്നുണ്ട്. ബാങ്ക് ഇടപാടുകൾ ഒഴിവാക്കിയുള്ള ഈ പണം കൈമാറ്റം നിയമവിരുദ്ധമാണെന്ന് പോലും പണം ഇടപാടുകൾ നടത്തുന്ന വ്യക്തികളിൽ പലരും അറിയാറില്ല, ചിന്തിക്കാറില്ല.
വളരെ രഹസ്യമായി നടന്നിരുന്ന ഈ ഇടപാടുകൾ പലപ്പോഴും പോലീസോ എൻഫോഴ്്സ്മെന്റ് ഏജൻസിയോ പിടികൂടുന്ന സമയത്ത് മാത്രമാണ് പുറംലോകമറിഞ്ഞിരുന്നത്. എന്നാൽ ഈയിടെയായി കുഴൽപ്പണ സംഘങ്ങൾക്കിടയിലുള്ള തർക്കങ്ങളും തട്ടിപ്പുകളും ഈ മേഖലയിൽ അക്രമങ്ങൾക്ക് കാരണമാവുകയാണ്. കുഴൽപ്പണവുമായി പോകുന്ന വാഹനങ്ങൾ ആക്രമിച്ച് പണം തട്ടിയെടുക്കുന്ന സംഘങ്ങൾ സജീവമാകുന്നു. റോഡുകളിൽ ഇവർ നടത്തുന്ന നാടകീയ ആക്രമങ്ങൾ കണ്ട് സാധാരണ ജനങ്ങൾ അന്ധാളിച്ചു നിൽക്കുന്നു. കുഴൽപ്പണ ഇടപാടുകാരാണെന്ന് തെറ്റിദ്ധരിച്ച് നിരപരാധികളുടെ വാഹനങ്ങൾ വരെ ആക്രമിക്കപ്പെടുന്നു. ഹവാല സംഘങ്ങൾ അക്രമകാരികളും പൊതുസമൂഹത്തെ ഭയപ്പെടുത്തുന്നവരുമായി മാറിക്കൊണ്ടിരിക്കുന്ന സംഭവങ്ങൾ മലബാറിൽ വർധിക്കുകയാണ്.
മലപ്പുറം, കോഴിക്കോട്, പാലക്കാട് ജില്ലകളിൽ കഴിഞ്ഞ ദിവസം പലയിടങ്ങളിലാണ് കുഴൽപ്പണ ഇടപാടുമായി ബന്ധപ്പെട്ട ആക്രമണങ്ങളുണ്ടായത്. മലപ്പുറം ജില്ലയിലെ കോട്ടയ്ക്കലിനടുത്ത് വലിയപറന്പിൽ പട്ടാപ്പകൽ ഓട്ടോറിക്ഷ ആക്രമിച്ച് പണം തട്ടിയെടുത്തത് നാടകീയമായിട്ടായിരുന്നു. പെരിന്തൽമണ്ണയിൽ നിന്ന് കോട്ടയ്ക്കലിലേക്ക് പോയ ഓട്ടോയെ കാറിൽ പിന്തുടർന്നവർ ഇടിച്ചിടുകയായിരുന്നു. ഓട്ടോയിൽ കോടികളുടെ കുഴൽപ്പണമാണ് ഉണ്ടായിരുന്നത്. ഈ പണം തട്ടിയെടുത്ത് രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ അപകടത്തിൽ പെട്ട സംഘം നാട്ടുകാരുടെ പിടിയിലായി. ഓട്ടോ ഡ്രൈവറെ കാറിലെത്തിയവർ തട്ടികൊണ്ടു പോയെങ്കിലും പണം പോലീസ് പിടിച്ചെടുത്തു. അടുത്ത ദിവസം കരിപ്പൂർ വിമാനത്താവളത്തിൽ വിദേശത്തു നിന്നെത്തി ഓട്ടോയിൽ കോഴിക്കോട്ടേക്ക് പോകുകയായിരുന്നയാളും ഇത്തരത്തിൽ ആക്രമിക്കപ്പെട്ടു. പാലക്കാട്-കോയന്പത്തൂർ പാതയിൽ കാറിൽ മോട്ടോറുകളുമായി വരികയായിരുന്നയാൾ കുഴൽപ്പണ സംഘത്തിന്റെ ആക്രമണത്തിനിരയായി. കാറിൽ പണമുണ്ടെന്ന് തെറ്റിദ്ധരിച്ച് ഡ്രൈവറെ ആക്രമിച്ച് വാഹനം തട്ടിയെടുത്ത് സംഘം രക്ഷപ്പെടുകയായിരുന്നു. എന്നാൽ വാഹനത്തിലുണ്ടായിരുന്നത് പണമല്ലെന്നും, മോട്ടോറുകളാണെന്നും തിരിച്ചറിഞ്ഞതോടെ കിലോമീറ്ററുകൾക്കകലെ വാഹനം ഉപേക്ഷിച്ച് അക്രമി സംഘം രക്ഷപ്പെട്ടു.
കുഴൽപ്പണ ഇടപാട് സംഘങ്ങൾക്ക് അധോലോക സ്വഭാവം കൈവരികയാണെന്നാണ് ഈ സംഭവങ്ങൾ വ്യക്തമാക്കുന്നത്. തീർത്തും നിയമവിരുദ്ധമായ ഒരു ഇടപാടിന് അക്രമഭാവം കൂടി കൈവന്നാൽ അത് സാധാരണക്കാരായ ജനങ്ങളുടെ സ്വൈരജീവിതത്തിന് തന്നെ വെല്ലുവിളിയാകും.
വലിയൊരു ശൃംഖലയാണ് ഹവാല ഇടപാടുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്നത്. വിദേശത്തുള്ള ഏജന്റുമാർ വഴി പണം സ്വീകരിക്കുന്ന കേരളത്തിന് പുറത്തുള്ള സംഘങ്ങൾ, അവരിൽ നിന്ന് പണം കേരളത്തിലെത്തിക്കുന്ന കാരിയർമാർ, പണം മൊത്തമായി സ്വീകരിക്കുന്ന ഇടത്തരം സംഘങ്ങൾ, വീടുകളിലേക്കും വ്യക്തികളിലേക്കും പണമെത്തിക്കുന്ന വിതരണക്കാർ തുടങ്ങി വലിയൊരു ചങ്ങല തന്നെയാണിത്. വിലകൂടിയ ആഡംബര വാഹനങ്ങൾ മുതൽ ചെറുകാറുകൾ,ഓട്ടോറിക്ഷകൾ,ബൈക്കുകൾ തുടങ്ങി വിവിധ വാഹനങ്ങളാണ് പണം കൈമാറുന്നതിന് ഉപയോഗിക്കുന്നത്. താഴെ ത്തട്ടിലുള്ള വിതരണക്കാർ ലൈൻ ബസുകൾ വരെ യാത്രക്കായി ഉപയോഗിക്കുന്നു.
കുഴൽപ്പണം പിടികൂടാൻ പോലീസും മറ്റും സർക്കാർ സംവിധാനങ്ങളും ജാഗ്രതയോടെ പ്രവർത്തിക്കുന്പോൾ പണം തട്ടിയെടുക്കുന്ന സംഘവും സജീവമായി രംഗത്തുണ്ട്. കുഴൽപ്പണം കൊണ്ടുപോകുന്ന വാഹനങ്ങൾ ആക്രമിച്ച് പണം തട്ടിയെടുക്കുന്ന സംഘങ്ങളാണിത്. പണം നഷ്ടപ്പെട്ടാൽ പലപ്പോഴും പരാതിക്കാരുണ്ടാകില്ല എന്നതാണ് ഈ മേഖലയിലെ പ്രത്യേകത. പണം തട്ടലും തിരിച്ചു വാങ്ങാനുള്ള ശ്രമങ്ങളും പലയിടത്തും നടക്കുന്നു. ഇത് പലപ്പോഴും അക്രമത്തിന് വഴിവെക്കുന്നു.
കുഴൽപ്പണ ഇടപാടുകളുടെ നിയമലംഘനവും അപകടങ്ങളും നേരത്തെ ചർച്ച ചെയ്തതാണ്. സമൂഹത്തിൽ ഏറെ ചർച്ച ചെയ്യപ്പെടുന്ന ഈ വിഷയം വീണ്ടും ആവർത്തിക്കുന്നുവെന്നത് നിയമനടപടികളുടെ പോരായ്മയിലേക്കാണ് വിരൽ ചൂണ്ടുന്നത്. സാന്പത്തിക കുറ്റകൃത്യങ്ങളിൽ നിന്ന് ക്രിമിനൽ സ്വഭാവത്തിലേക്ക് മാറുന്നതാണ് കുഴൽപ്പണ മാഫിയാ സംഘങ്ങളുടെ പ്രവർത്തനം. ഇത്തരം സംഘങ്ങൾക്കെതിരായ പോലീസ് നടപടികൾ പര്യാപ്തമല്ലെന്നാണ് ആവർത്തിച്ചുള്ള അക്രമങ്ങൾ വ്യക്തമാക്കുന്നത്. യുവാക്കളാണ് ഈ സംഘത്തിൽ കൂടുതലും. കുഴൽപ്പണത്തിന്റെ കരിയർമാരായും വിതരണക്കാരായും പ്രവർത്തിക്കുന്നവരിൽ വലിയൊരു വിഭാഗം യുവാക്കൾ തന്നെയാണ്. താൽകാലികമായ സാന്പത്തിക ലാഭത്തിനായി ഇവർ നടത്തുന്ന പ്രവർത്തനങ്ങൾ നിയമവിരുദ്ധമാണ്. ഒരിക്കൽ ഈ സംഘങ്ങളുമായി ബന്ധപ്പെട്ട് പ്രവർത്തിച്ചാൽ പിന്നീട് അതിൽ നിന്ന് അവർക്ക് മാറി നിൽക്കാനുമാകില്ല. ഏത് സമയവും കുഴൽപ്പണ വിതരണക്കാർ ആക്രമിക്കപ്പെടാമെന്ന നിലകൂടി വന്നതോടെ അവരുടെ ജീവനും അപകടത്തിലാണ്.
കുഴൽപ്പണം പിടിച്ചെടുക്കുന്ന കേസുകളിൽ അന്വേഷണത്തിന് തുടർച്ചയുണ്ടാകാറില്ലെന്നത് ഇത്തരം സംഘങ്ങൾക്ക് ആശ്വാസമാകുകയാണ്. ഗൾഫ് നാടുകളിലേത് പോലെ, സംഘത്തിലെ ഒരു കണ്ണിയെ പിടികൂടിയാൽ വിതരണശൃംഖല പൂർണമായും കണ്ടെത്തി അവരെ മുഴുവൻ പിടികൂടുന്ന നിയമനടപടികൾ വരേണ്ടതുണ്ട്. പലപ്പോഴും അന്വേഷണം പാതിവഴിയിൽ അവസാനിക്കുന്നത് ഹവാലാ സംഘങ്ങളുടെ പ്രവർത്തനം തുടരുന്നതിനും അക്രമങ്ങൾ ആവർത്തിക്കുന്നതിനും ഇടയാക്കുന്നുണ്ട്.
വി. മനോജ്