പ്രണയമഴ നനഞ്ഞ്...
Friday, February 14, 2020 2:35 PM IST
""നീ തന്ന സസ്യശാസ്ത്രത്തിന്റെ പുസ്തകം
എനിക്കു പ്രേമകാവ്യമായിരുന്നു
പുസ്തകത്തില്‍ അന്നു സൂക്ഷിച്ചിരുന്ന ആലില
നിന്റെ പച്ച ഞരമ്പുകളെ ഓര്‍മിപ്പിക്കുന്നു
അതിന്റെ സുതാര്യതയില്‍
ഇന്നും നിന്റെ മുഖം കാണാം.''
(എ. അയ്യപ്പന്- ആലില)
""ഓര്മിക്കുവാന് ഞാന്‍ നിനക്കെന്തു നല്‍കണം
ഓര്‍മിക്കണം എന്ന വാക്കുമാത്രം
എന്നെങ്കിലും എവിടെവച്ചെങ്കിലും
കണ്ടുമുട്ടാമെന്ന വാക്കുമാത്രം...''
(രേണുക- മുരുകന് കാട്ടാക്കട)
""ചൂടാതെ പോയി നീ
നിനക്കായി ഞാന്‍ ചോര
ചാറിച്ചുവപ്പിച്ചൊരെന്‍ പനിനീര്‍പ്പൂവുകള്‍
കാണാതെ പോയി നീ
നിനക്കായി ഞാനെന്റെ
പ്രാണന്റെ പിന്നില്‍ കുറിച്ചിട്ട വാക്കുകള്‍''
(അനന്തധാര- ബാലചന്ദ്രന് ചുള്ളിക്കാട്)
""ഭ്രമമാണ് പ്രണയം വെറും ഭ്രമം
വാക്കിന്റെ വിരുതിനാല്‍
തീര്‍ക്കുന്ന സ്ഫടിക സൗധം
എപ്പോഴോ തട്ടിത്തകര്‍ന്നു വീഴുന്നു നാം
നഷ്ടങ്ങള്‍ അറിയാതെ നഷ്ടപ്പെടുന്നു നാം...''
(രേണുക- മുരുകന് കാട്ടാക്കട)
കോളജിലേക്കുള്ള യാത്രയില്‍ ഇടവഴിയില്‍ നിന്റെ പാദസരത്തിന്റെ കിലുക്കം കേള്‍ക്കാനും ആ മുഖം ഒന്നു കാണാനും കാത്തുനിന്ന നാളുകള്‍... കണ്ടിട്ടും നീ കാണാതെ പോയ ദിനങ്ങള്‍... ഒടുവില്‍ നിന്റെ ഒരു ചെറുപുഞ്ചിരി എന്നില്‍ സമ്മാനിച്ച പ്രണയ പെരുമഴ... പിന്നെ പ്രണയത്തിന്റെ ആദ്യാക്ഷരങ്ങള്‍ കുറിച്ച ഇടനാഴികള്‍... വാകമരത്തില്‍നിന്നും ഇറ്റിറ്റു വീഴുന്ന മഴത്തുള്ളികള്‍ നമ്മളെ ഒരു കുടക്കീഴിലാക്കിയ ദിനങ്ങള്‍ ഇന്നലെയെന്ന പോലെ മനസില്‍ തെളിയുന്നു. പ്രണയിനിയുടെ ഓര്‍മകള്‍... ആദ്യ പ്രേമം ഇന്നും മനസില്‍ ഒരു കുളിരായി അവശേഷിക്കുമെന്ന് പണ്ട് ആരോ പറഞ്ഞിട്ടുണ്ട്. അതേ വര്‍ഷങ്ങളെത്ര കഴിഞ്ഞാലും കുളിരായി പെയ്തിറങ്ങും പ്രണയത്തിന്റെ പെരുമഴക്കാലം...
പ്രണയത്തിന്റെ ചെമ്പനീര്‍ പൂവുമായി ഒരു വാലന്റൈന്‍ ദിനം കൂടി എത്തുന്നു... പ്രിയേ... ഞാന്‍ നമ്മുടെ പഴയദിനങ്ങള്‍ ഓര്‍മിച്ചുകൊണ്ടേയിരിക്കുന്നു. ആ ഓര്‍മകളില്‍ കാലം എന്റെ മനസില്‍നിന്നും ശരീരത്തില്‍നിന്നും പ്രായത്തിന്റെ ചിഹ്നങ്ങള്‍ ഒന്നൊന്നായി പൊഴിച്ചു കളഞ്ഞുകൊണ്ടേയിരിക്കുന്നു. പ്രണയത്തിനുമാത്രം സാധ്യമാകുന്ന വിസ്മയമാണിത്.
പ്രണയത്തിനുവേണ്ടിയുള്ള ദിനമാണു വാലന്റൈൻസ് ഡേ. പ്രണയിക്കുന്നവര്‍ക്കും പ്രണയം കൊതിക്കുന്നവര്‍ക്കും നിത്യമായ പ്രണയം ഹൃദയത്തില്‍ സൂക്ഷിക്കുന്നവര്‍ക്കും മാത്രമുള്ള ദിവസം. സമ്മാനങ്ങളും ആശംസകളും കൈമാറി, പ്രണയത്തെ തുടച്ചുമിനുക്കി സൂക്ഷിക്കുന്നതിനുള്ള ദിവസം കൂടിയാണിത്.
വാലന്റൈൻസ് ഡേയിലെ സമ്മാനങ്ങള്‍
ആശംസാ കാര്‍ഡു മുതല്‍ വജ്രവിപണിയിൽവരെ പ്രണയോത്സവത്തെ വരവേല്‍ക്കാനുള്ള തിരക്കാണ്. തുമ്പപ്പൂവും തുളസിക്കതിരും പ്രണയത്തിന്റെ ഗ്രാമീണവിശുദ്ധിയുമൊക്കെ വിട്ടു പുതുതലമുറ വാട്സ്ആപ്പും ഫേസ്ബുക്കുമൊക്കെയായി മുന്നേറിയെങ്കിലും പ്രണയദിനത്തിലെ ആഘോഷങ്ങള്‍ക്കു കുറവൊന്നുമില്ല. ആഘോഷങ്ങള്‍ക്കായി കാതുകൂര്‍പ്പിച്ചിരിക്കുന്ന ന്യൂജെന്‍ കൂട്ടങ്ങള്‍ തങ്ങള്‍ക്കാവുംവിധം വാലന്റൈൻ ദിനത്തെ വര്‍ണാഭമാക്കുന്നു. ആണ്‍കുട്ടികളും പെണ്‍കുട്ടികളും പ്രത്യേക ഗ്യാങുകളായെത്തി പ്രണയോപഹാരങ്ങള്‍ വാങ്ങുന്ന കാഴ്ച ആഴ്ചകള്‍ക്കുമുമ്പേ നഗരത്തിലെ പല ഷോപ്പുകളിലും കാണാമായിരുന്നു. പ്രിയതരമായൊരു പ്രണയ സമ്മാനം...പൂര്‍ണ തൃപ്തിയുള്ള ഒരു പ്രണയോപഹാരം കണ്ടെത്താന്‍ മണിക്കൂറുകള്‍ നീണ്ട തിരച്ചില്‍... ഇതിനിടയില്‍ നീണ്ട ചര്‍ച്ചകള്‍... ഇതെങ്ങനെ? ഇത് അവന് (അവള്‍ക്ക്) ഇഷ്ടമാകുവോ...? ഇങ്ങനെയുള്ള ചോദ്യങ്ങള്‍. ഒടുവില്‍ മനസിനു പൂര്‍ണതൃപ്തി നല്കുന്ന ഒരു സമ്മാനവുമായി പുറത്തേക്ക്...യുവമനസുകളില്‍ ഇപ്പോള്‍ പ്രണയം പെയ്തിറങ്ങുകയാണ്...
പ്രണയം തളിര്‍ക്കുന്ന കാര്‍ഡുകള്‍
കാലത്തിന്റെ കുതിച്ചോട്ടത്തില്‍ പഴഞ്ചനായെങ്കിലും ആശംസാ കാര്‍ഡുകളില്ലാത്ത പ്രണയദിനത്തെക്കുറിച്ചു യുവമിഥുനങ്ങള്‍ക്ക് ആലോചിക്കാനാവുന്നില്ല. ചുവന്ന റോസാപ്പൂക്കളും കൊച്ചു പട്ടിക്കുട്ടികളും കരടിക്കുട്ടികളുമൊക്കെ മുദ്രണം ചെയ്തിട്ടുള്ള കാര്‍ഡുകള്‍ക്ക് ആവശ്യക്കാര്‍ ഇന്നുമുണ്ട്. കാല്പനികത തുളുമ്പുന്ന പ്രണയ സന്ദേശങ്ങള്‍ എഴുതിയ ലവ് വേര്‍ഡിംഗ്സാണു വിപണിയിലെ മറ്റൊരു ട്രെന്‍ഡ്.
പ്രണയത്തിനു മുന്നില്‍ വില നിസാരം
പ്രണയത്തിനു കണ്ണില്ലെന്നു പറയുന്നത് സത്യമാണ്. കാരണം എന്തു വില കൊടുത്തും പ്രണയസമ്മാനം വാങ്ങാന്‍ യുവതലമുറയ്ക്കു മടിയില്ല. വസ്ത്ര വിപണിയിലും ആഭരണ വിപണിയിലുമെല്ലാം തിരക്കു കാണാം. പുതുവസ്ത്രങ്ങള്‍ പ്രണയിനികള്‍ക്കു സമ്മാനമായി നല്‍കുന്നതും ഇപ്പോഴത്തെ ട്രെന്‍ഡാണ്. പാശ്ചാത്യ മോഡലുകളിലുള്ള കടുംനിറത്തിലുള്ള വസ്ത്രങ്ങളോടാണ് ഗയ്സ് ആന്‍ഡ് ഗാല്സി'നു പ്രിയം.
ഹൃദയാകൃതിയില്‍ കൊത്തിയ മോതിരങ്ങളും മൂക്കുത്തിയും വളയും മാലയും സ്റ്റഡ്സുമൊക്കെയാണു പ്രണയ സമ്മാനമായി നല്കാന് സ്റ്റുഡന്റ്സ് സെലക്ട് ചെയ്യുന്നത്. ഹൃദയാകൃതിയില്‍ "ഐ ലവ് യു' എന്നെഴുതിയ പെന്‍ഡന്റുകള്‍ കൂടുതല്‍ വിറ്റഴിക്കപ്പെടുന്നുണ്ടെന്ന് എറണാകുളത്തെ ജ്വല്ലറി ഉടമകള്‍ പറയുന്നു. ഡയമണ്ട് പെന്‍ഡന്റുകള്‍ക്കും റിംഗിനുമൊക്കെ പ്രണയദിനത്തില്‍ വന്‍ ഡിമാന്‍ഡാണ്.
സീമ മോഹന്‍ലാല്‍