പല നിറങ്ങളിലുള്ള പഴങ്ങളും പച്ചക്കറികളും ഉൾപ്പെടുത്തിയ ആഹാരക്രമം കാൻസർ തടയുന്നതിനു ഫലപ്രദം. വ്യത്യസ്ത നിറങ്ങളിലുള്ള പച്ചക്കറികൾ കൊണ്ടു തയാറാക്കിയ വിഭവങ്ങൾ ശീലമാക്കണമെന്ന് കാൻസർ സൊസൈറ്റിയും നിർദേശിക്കുന്നു. മത്തങ്ങ, പപ്പായ, കാരറ്റ്
മുതലായ യെലോ, ഓറഞ്ച് നിറങ്ങളിലുള്ള പച്ചക്കറികൾ ഉൾപ്പെടെ.
വെളുത്തുള്ളിയിലെ അലിസിൻ
വെളുത്തുള്ളി ചേർത്ത ഭക്ഷണം ശീലമാക്കുന്നത് ഈസോഫാഗസ്, കോളൻ, സ്റ്റൊമക് കാൻസറുകളെ പ്രതിരോധിക്കുമെന്ന് പഠനങ്ങളുണ്ട്. വെളുത്തുള്ളിയിൽ അലിസിൻ എന്ന എൻസൈം അടങ്ങിയിരിക്കുന്നു.
ലൈകോപീൻ
തക്കാളി, തണ്ണിമത്തങ്ങ, ചുവന്ന പേരയ്ക്ക തുടങ്ങിയവയിലുള്ള ലൈകോപീൻ എന്ന ഫൈറ്റോ കെമിക്കലിനും ആന്റി കാൻസർ ഇഫക്ടുണ്ട്.
ഗ്രീൻ ടീ ശീലമാക്കാം
ഗ്രീൻ ടീ ശീലമാക്കുന്നതു കാൻസർപ്രതിരോധത്തിനു സഹായകം. ഗ്രീൻ ടീയിലുള്ള എപ്പിഗാലോ കെയ്റ്റ്ചിൻ 3 ഗാലൈറ്റ് (ഇജിസിജി)എന്ന ആന്റി ഓക്സിഡൻറ് കാൻസർ തടയാൻ ഫലപ്രദമെന്നു പഠനങ്ങളുണ്ട്. ജപ്പാനിൽ 40 വയസിനു താഴെ പ്രായമുള്ള സ്ത്രീകളിൽ കാൻസർനിരക്കു കുറവാണെന്നു കണ്ടെത്തിയിട്ടുണ്ട്. അത് അവർ ദിവസം 2 - 3 കപ്പ് ഗ്രീൻ ടീ കഴിക്കുന്നതുകൊണ്ടെന്നു പഠനങ്ങൾ സൂചിപ്പിക്കുന്നു. ബ്ലൂബെറി, സ്ട്രോബറി എന്നീ ഫലങ്ങളും കാൻസർ പ്രതിരോധത്തിനു സഹായകം.
തവിടു കളയാത്ത ധാന്യങ്ങൾ
തവിടു കളയാത്ത ധാന്യങ്ങൾ ശീലമാക്കണം. അതിലുള്ള നാരുകൾ കോളൻ കാൻസർ തടയും. മൈദ പൂർണമായും ഒഴിവാക്കണം. ധാന്യങ്ങൾ വാങ്ങി വൃത്തിയാക്കി കഴുകിയുണക്കി പൊടിപ്പിച്ച് ഉപയോഗിക്കുന്നതാണ് ഉത്തമം. ധാന്യപ്പൊടിയിൽ നിന്നു നാരുകൾ നഷ്ടമാകാതിരിക്കാൻ അതു സഹായകം.
ഇലക്കറികളിലെ നാരുകൾ
ഇലക്കറികൾ ശീലമാക്കണം. അതിൽ നാരുകൾ ധാരാളം. കടുകിന്റെ ഇല ചേർത്തുണ്ടാക്കുന്ന പൂരി, ചപ്പാത്തി എന്നിവയെല്ലാം ആരോഗ്യദായകം. ഇലക്കറികളിലുള്ള ബീറ്റാ കരോട്ടിൻ എന്ന ആന്റിഓക്സിഡൻറും കാൻസർ തടയുന്നതിനു സഹായകം. ചീര, പാലക്, കടുകില എന്നിവയും ഗുണകരം. വീട്ടുവളപ്പിൽ ലഭ്യമായ ഭക്ഷ്യയോഗ്യമായ എല്ലാത്തരം ഇലകളും കറിയാക്കി ഉപയോഗിക്കാം. ചീരയില, മുരിങ്ങയില, മത്തയില..തുടങ്ങിയവയെല്ലാം.
മഞ്ഞളിലെ കുർക്യുമിൻ
കാൻസർ പ്രതിരോധത്തിനു സഹായകമായ സുഗന്ധവ്യഞ്ജനങ്ങളിലൊന്നാണു മഞ്ഞൾ. അതിലടങ്ങിയ കുർക്യുമിൻ കാൻസർ പ്രതിരോധത്തിനു സഹായകമെന്നു ലബോറട്ടറി പഠനങ്ങൾ തെളിയിക്കുന്നു.
പഴക്കംചെന്ന നോണ്‍സ്റ്റിക് പാനുകൾ വേണ്ട
ഇനി ശ്രദ്ധിക്കേണ്ടതു പാകം ചെയ്യാൻ ഉപയോഗിക്കുന്ന പാത്രങ്ങളുടെ കാര്യത്തിലാണ്. അലുമിനിയം പാത്രങ്ങൾ, മൈക്രോവേവ് ഓവൻ പ്രൂഫ് അല്ലാത്ത പാത്രങ്ങൾ എന്നിവയൊക്കെ മൈക്രോവേവ് ഓവനിൽ വച്ച് ഉപയോഗിക്കരുത്. ഏറെ പഴക്കംചെന്ന നോണ്‍ സ്റ്റിക് പാനുകളുടെ ഉപയോഗവും ആരോഗ്യകരമല്ല. ഇവയെല്ലാം കാൻസറിനു പ്രേരകമാകുന്ന സാഹചര്യങ്ങളാണ്. കോപ്പർ ബോട്ടമുള്ള സ്റ്റെയിൻലസ് സ്റ്റീൽ പാത്രങ്ങളാണ് പാചകത്തിന് അനുയോജ്യം, ആരോഗ്യകരം. ഇരുന്പുചട്ടി പ്രായോഗികമാണെങ്കിൽ പാചകത്തിന് അതും ഉപയോഗിക്കാം.
പ്രാദേശികമായി കിട്ടുന്ന ഫലങ്ങൾ
ദിവസവും 100 ഗ്രാം പഴവർഗങ്ങൾ. അതിലെ ആന്റിഓക്സിഡൻറുകൾ കാൻസർ പ്രതിരോധത്തിനു സഹായകം. ചക്ക. മാങ്ങ, പപ്പായ, പേരയ്ക്ക, വാഴപ്പഴം തുടങ്ങിയവ.
കരിഞ്ഞതും പുകഞ്ഞതും വേണ്ട
കരിഞ്ഞതും പുകഞ്ഞതുമായ ഭക്ഷണം കഴിക്കരുത്. മീൻ വറുത്ത ചട്ടിയിൽ അവശേഷിക്കുന്ന കരിഞ്ഞ പൊടി ആഹാരമാക്കരുത്. അതു കാർബണ്‍ ആണ്. അതു കാൻസർ പ്രേരകമാണെന്നു പഠനങ്ങൾ.
ആവർത്തിച്ചു ചൂടാക്കരുത്
പാകം ചെയ്യുന്പോൾ ഒരിക്കൽ ചൂടാക്കിയ എണ്ണ വീണ്ടുംവീണ്ടും ചൂടാക്കി ഉപയോഗിക്കരുത്. വീടുകളിലും മറ്റും പാചകശേഷം ബാക്കിവരുന്ന എണ്ണ പാത്രത്തിലേക്ക് ഒഴിച്ചു സൂക്ഷിച്ചുവയ്ക്കാറുണ്ട്. അടുത്ത തവണ പാചകത്തിന് ആ എണ്ണ കുറച്ചെടുത്തു പുതിയ എണ്ണയുമായി ചേർത്ത് ഉപയോഗിക്കും. അത്തരം അടുക്കളരീതികൾ ആരോഗ്യകരമല്ല. പൂരിയും മറ്റു വിഭവങ്ങളും ഉണ്ടാക്കാൻ ഒരിക്കൽ ഉപയോഗിച്ച എണ്ണയും പുതിയ എണ്ണയും ചേർത്ത് ഉപയോഗിക്കുന്നത് ആരോഗ്യകരമല്ല.
ഗ്രില്ലിംഗ് ഒഴിവാക്കണം
ഗ്രില്ലിംഗിലൂടെ തയാർ ചെയ്ത ഭക്ഷണവും ഒഴിവാക്കണം. എണ്ണ ഒഴിവാക്കാനെന്ന പേരിൽ പലരും ചിക്കൻ കനലിൽ വേവിച്ചു കഴിക്കും. കനലിൽ വേവിക്കുന്പോൾ ചിക്കനിലുളള എണ്ണ പുറത്തുവന്ന് അവിടവിടെ കരിഞ്ഞ അവസ്ഥയിലായിരിക്കും.
അപ്പോഴുണ്ടാകുന്ന പോളിസൈക്ലിക് ഹൈഡ്രോകാർബണ്‍ കാൻസറിനിടയാക്കുന്നു. ആവർത്തിച്ചു ചൂടാക്കുന്പോൽ ഉണ്ടാകുന്ന അക്രിലിനും കാൻസറിനിടയാക്കും.
മീൻ കഴിക്കാം, റെഡ് മീറ്റ് വേണ്ട
മീൻ കാൻസർ പ്രതിരോധത്തിനു സഹായകം. അയല, മത്തി തുടങ്ങിയ ചെറിയ മീനുകൾ കറിവച്ചു കഴിക്കുന്നതാണ് ഉചിതം. മുട്ടയും പേടിക്കേണ്ടതില്ല. ഗ്രിൽ ചെയ്തതും സ്മോക്ക് ചെയ്തതും ചുട്ടെടുത്തതുമായ ഇറച്ചി സ്ഥിരമായി കഴിക്കരുത്. ഇറച്ചിയിൽത്തന്നെ വൈറ്റ് മീറ്റ്(കോഴിയിറച്ചി..) മാത്രമേ പാടുള്ളു. റെഡ്മീറ്റ് (ബീഫ്...)കാൻസർ സാധ്യത വർധിപ്പിക്കും. റെഡ് മീറ്റിൽ ഫാറ്റ് കൂടുതലാണ്. വിദേശികൾ കോഴിയുടെ കാല് കഴിക്കാറില്ല. അതും അവർ റെഡ് മീറ്റിലാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. കോഴിയുടെ കാലിലെ മസിൽസ് സ്ട്രോംഗ് ആയി അതു റെഡ് മീറ്റ് ആകും. മസിലിനു നിറം നല്കുന്ന മയോഗ്ലോബിന്റെ സാന്നിധ്യം പരിഗണിച്ചാണ് വൈറ്റ് മീറ്റ്, റെഡ് മീറ്റ് എന്നിങ്ങനെയുള്ള തരംതിരിവുകൾ. ആട്ടിറച്ചിയും വൈറ്റ് മീറ്റല്ല.
വിവരങ്ങൾ:
ഡോ. അനിതാമോഹൻ
ക്ലിനിക്കൽ ന്യുട്രീഷനിസ്റ്റ് & ഡയറ്റ് കണ്‍സൾട്ടന്റ്