കാലത്തിനുമപ്പുറം ഈ ധാര
മരിയ
Tuesday, August 13, 2024 3:21 PM IST
‘എഹ്സാൻ തേരാ ഹോഗാ മുഛ്പർ ദിൽ ചാഹ്താ ഹേ വോ കഹ്നേ ദോ’ ജംഗ്ലി എന്ന സിനിമയിലെ നായകനായ ഷമ്മി കപൂർ പാടുന്ന പാട്ടാണിത്. തന്റെ പ്രണയം കണ്ടില്ലെന്ന് നടിക്കുന്ന നായികയായ സൈറാ ബാനുവിന് മുന്നിൽ നിൽക്കുമ്പോൾ ഉള്ളിൽ തിങ്ങിവിങ്ങുന്ന സ്നേഹവും മോഹവും മന്ത്രിക്കുന്നതു പോലെ ഒഴുകുകയാണ്. ഷമ്മി കപൂറിലേക്ക് മുഹമ്മദ് റാഫി കടന്നുകയറുകയാണെന്ന് പറയുകയാവും നല്ലത്. അലൗകിക നാദധാരയ്ക്ക് ഉടമയായ മുഹമ്മദ് റാഫിയിലൂടെ പ്രേക്ഷകർ ഇങ്ങനെ എത്രയോ പ്രണയമറിഞ്ഞു; പ്രണയത്തിന്റെ കനൽ നീറ്റലറിഞ്ഞു.
എഹ്സാൻ തേരാ ഹോഗാ എന്ന ഗാനത്തിലെ പ്രണയം തളംകെട്ടി നിൽക്കുന്ന ഷമ്മി കപുറിന്റെ കണ്ണുകൾ മറക്കുക എളുപ്പമല്ല. ആ പ്രണയത്തിന് ജീവൻ പകർന്ന മുഹമ്മദ് റാഫിയേയും. മുഹമ്മദ് റാഫി എന്ന സംഗീത ഇതിഹാസം ഭൂമി വിട്ട് പറന്നിട്ട് നാളെ 44 വർഷം!. 1980 ജൂലൈ 31ന് മുംബൈയിലായിരുന്നു അന്ത്യം. വർഷവും തീയതിയും ഇങ്ങനെ രേഖപ്പെടുത്തിയിരിക്കുന്നു എന്നേയുള്ളൂ. ലോകമെന്പാടുമുള്ള ആസ്വാദകരുടെ റാഫി സാബ് ഇന്നും ജീവിക്കുക തന്നെയാണ്. ഭൂമിയിൽ ജീവിച്ചിരുന്ന കാലത്തേക്കാൾ എത്രയോ അധികം…
ഹം കിസീസെ കം നഹീം എന്ന ചിത്രത്തിലെ “ചാന്ദ് മേരാ ദിൽ ചാന്ദ്നി ഹോ തും’ എന്ന വിരഹഗാനത്തിൽ പ്രണയിനിയോട് മടങ്ങി വരാൻ പറയുന്നതും (ലൗട്ട് കെ ആനാ) പിന്നീട് അവൾ പോവുകയാണെന്ന് അറിയുന്പോൾ പിടയുന്ന വേദനയിൽ പോകുവാനനുവദിക്കുന്നതും ഇന്നും മുറിപ്പാടുകൾ തന്നെയാണ്(ജാവോ മേരി ജാൻ).